കോഴിക്കോട്: കൊടുവള്ളിയില്‍നിന്ന് അന്നൂസ് റോഷന് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്നു ദിവസത്തിനുശേഷം കാറില്‍ കൊണ്ടുവന്ന് ഇറക്കിവിട്ട കേസില്‍ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍.
യുവാവിനെ തട്ടിക്കൊണ്ടുപോകാനായി വീട്ടില്‍ ബൈക്കിലെത്തെിയ രണ്ടു പേരില്‍ ഒരാളായ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെയാണ് ഇന്നലെ രാത്രി കര്‍ണാടകയില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്നവഴി കല്‍പ്പറ്റയില്‍നിന്ന് പോലീസ് പിടികൂടിയത്. കൊടുവള്ളി ഇന്‍സ്പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ജ്യേഷ്ഠന്റെ വിദേശത്തെ സാമ്പത്തിക ഇടപാടിന്റെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് കൊടുവള്ളിക്കടുത്ത് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകന് അന്നൂസ് റോഷനെ (21) അഞ്ചുദിവസം ബന്ദിയാക്കിയത്. തട്ടിക്കൊണ്ടുപോയ അന്നൂസിനെ ആദ്യം കൊണ്ടോട്ടിയിലെത്തിക്കുകയും പിന്നീട് രണ്ടാം ദിവസം മൈസൂരുവിലെ ഉള്‍പ്രദേശത്തെ ഒരു കെട്ടിടമുറിയില്‍ തടങ്കലിലാക്കുകയുമായിരുന്നു.
പിന്നീട് അന്നൂസിനെ മുറിയില്‍നിന്ന് പുറത്തിറക്കി മൈസൂരുവില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ടാക്സിയില്‍ കൊണ്ടുവന്നു. രണ്ടുപേര്‍ കാറില്‍ ഒപ്പമുണ്ടായിരുന്നു. കോയമ്പത്തൂര്‍ കഴിഞ്ഞ് കേരള അതിര്ത്തിയെത്തുന്നതിനു മുന്‍പേ ഇവർ ഇരുവരും കാറില്‍നിന്നിറങ്ങി.
കാര്‍ കോയമ്പത്തൂരിലെത്തിയപ്പോഴേക്കും സൂചന ലഭിച്ച പ്രത്യേക അന്വേഷണസംഘം കൊണ്ടോട്ടിക്കും മോങ്ങത്തിനുമിടയില്വച്ച് കാര്‍ തടഞ്ഞ് അന്നൂസിനെ കണ്ടെത്തുകയായിരുന്നു.
കാറോടിച്ച കര്‍ണാടക സ്വദേശിക്ക് സംഭവത്തില്‍ പങ്കില്ലെന്നു കണ്ടതോടെ ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.