ജിദ്ദ: മക്കയിൽ ഇന്ത്യൻ തീർഥാടകർ യാത്ര ചെയ്ത ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 40 പേർ മരിച്ചു. ഹൈദരാബാദിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം.
മക്കയിൽ നിന്ന് മദീനയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഉംറ തീർഥാടകരാണ് ബസ്സിലുണ്ടായിരുന്നത്.
മദീനയിൽ നിന്ന് 160 കിലോമീറ്റർ അകലെ മുഹറാസ് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അതേസമയം, ബസ്സിൽ എത്ര പേർ ഉണ്ടായിരുന്നതായി ഔദ്യോഗികമായി വിവരം ലഭിക്കണം.
സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനാൽ ബസ് പൂർണ്ണമായും കത്തിനശിച്ചു. ഇതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായും വിവരമുണ്ട്. നിലവിൽ ഇന്ത്യൻ ഏജൻസികളും ഉംറ ഏജൻസികളും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.

