മുക്കം: ജില്ലയുടെ കിഴക്കൻ മലയോര മേഖലയുടെ കായിക സ്വപ്നങ്ങൾക്ക് കുതിപ്പേകുമെന്ന് പ്രതീക്ഷിച്ച മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമാണം നിലച്ചിട്ട് ഒരുവർഷം. മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മിനി സ്റ്റേഡിയം ഏഴ് കോടിയോളം ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്ന പ്രവർത്തിയാണ് ഒരുവർഷം മുൻപ് നിലച്ചത്.
കിഫ്ബിയുടെ സഹായത്തോടെ സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോ നിർവഹണ ഏജൻസിയായാണ് സ്റ്റേഡിയ നിർമാണത്തിന്റെ സ്പെഷൽ സർവീസ് വെഹിക്കിൾ. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ – ഓപറേറ്റിവ് സൊസൈറ്റിക്കായിരുന്നു ആദ്യഘട്ട നിർമാണ ചുമതല.
നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും നിർദേശങ്ങൾ നൽകേണ്ട ഏജൻസിയായിരുന്ന കിറ്റ്കോ. നിർദേശങ്ങൾ നൽകുന്നതിലെ കാലതാമസമാണ് പ്രവൃത്തി നിലക്കാൻ കരണമായതെന്നാണ് ആക്ഷേപം.പ്രവൃത്തി നിലച്ചതോടെ പ്രഭാത സവാരിക്കും വിവിധ കായിക മത്സരങ്ങൾക്കും വേനലവധി ക്യാമ്പുകൾക്കും ഉപയോഗിച്ച മൈതാനം ഉപയോഗ ശൂന്യമായി കിടക്കുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
രണ്ടര ഏക്കറോളം വരുന്ന മൈതാനത്ത് ടർഫ് ഫുട്ബോൾ കോർട്ട് , 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, വോളിബോൾ കോർട്ട് , ഗാലറി , ഡ്രസ് ചെയ്ഞ്ചിങ് റൂം ,ആധുനിക ജിംനേഷ്യം , ജമ്പിങ് പിറ്റുകൾ , എന്നിവ നിർമ്മിക്കുന്നതാണ് പദ്ധതി. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു കളിസ്ഥലം എന്നലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം ന്നിർമ്മിക്കുന്നത്.
ആദ്യം തിരുവമ്പാടി പുല്ലൂരാം പാറയിൽ സ്റ്റേഡിയം സ്ഥാപിക്കാൻ 2016-17 ബജറ്റിൽ സർക്കാർ തുക വകയിരുത്തിയെങ്കിലും സ്ഥല ലഭ്യത ഇല്ലാത്തതിനാൽ തിരുവമ്പാടിയിലേക്ക് മാറ്റിയിരുന്നെങ്കിലും മഴക്കാലത്ത് തിരുവമ്പാടി സ്റ്റേഡിയത്തിൽ വെള്ളം കയറുമെന്ന സ്ഥിതി വന്നതോടെയാണ് മാമ്പറ്റയിലേക്ക് മാറ്റിയത്.
മലയോരമേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന വളപ്പൊക്കവും പ്രകൃതി ക്ഷോഭവും പുൽ മൈതാനവും സിന്തറ്റിക് ട്രാക്കുമടങ്ങുന്ന സ്റ്റേഡിയത്തിന്റെ നിലനിൽപ്പിന് ഭീഷണിയാവും എന്നതും തീരുമാനം മാറ്റാൻ കാരണമായി.
സ്റ്റേഡിയ നിർമാണം പൂർത്തീകരിച്ചാൽ ദേശീയ അത്ലറ്റിക് മീറ്റ് ഉൾപ്പടെയുള്ള കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന ഒട്ടേറെ കായിക താരങ്ങൾക്കും പുതു തലമുറയ്ക്കു പ്രയോജനപ്പെടും. നിരവധി ദേശീയ – അന്തർദേശീയ കായിക താരങ്ങൾ മലയോര മേഖലയിൽ നിന്ന് ഉയർന്നുവന്നെങ്കിലും നിലവാരമുള്ള പരിശീലനം നൽകാൻ കഴിയാതിരുന്നത് വലിയ പോരായ്മയായിരുന്നു. എത്രയും പെട്ടന്ന് സ്റ്റേഡിയത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കണം എന്നാണ് കായിക താരങ്ങളുടെയും നാട്ടുകാരുടെയും ആവശ്യം
