ആലപ്പുഴ: മുസ്ലിം ലീഗും താനും ഒരിക്കല്‍ അണ്ണനും തമ്പിയുമായിരുന്നുവെന്നും ഡല്‍ഹിയില്‍ അടക്കം സമരം നടത്താന്‍ ലക്ഷങ്ങള്‍ ചെലവാക്കിയിട്ടുണ്ടെന്നും അവരുടെ കാര്യം നേടി കഴിഞ്ഞപ്പോള്‍ ഒഴിവാക്കിയെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
സാമുദായിക സംവരണം വേണമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി മുസ്ലിം ലീഗ് കാര്യം സാധിച്ചപ്പോള്‍ ഒഴിവാക്കി.ഇതാണോ ഒന്നിച്ച് സമരം ചെയ്യുന്നവര്‍ ചെയ്യേണ്ടതെന്നും വെള്ളാപ്പള്ളി.
യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ വിദ്യഭ്യാസ സംവരണം നേടിത്തരാം എന്ന് പറഞ്ഞു. പിന്നീട് ആലുവ മണപ്പുറത്ത് കണ്ട ഭാവം നടിച്ചില്ല. മലപ്പുറത്ത് ലീഗിന് മാത്രം 17 കോളജ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പേര് തന്നെ മുസ്ലിം ലീഗ് എന്നാണ്. അതിന്റെ അർഥം മുസ്ലിം കൂട്ടായ്മ എന്നാണ്. ലീഗ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പോലും ഇതര മതസ്ഥരില്ല. സമുദായത്തിന്റെ ദുഃഖമാണ് പറയുന്നത്. കരയുന്ന കുഞ്ഞിനെ പാലുള്ളു. കരഞ്ഞതു കൊണ്ട് പ്രാധാന്യം കിട്ടി. നമ്മളെ സഹായിക്കുന്നവരെ നമ്മള് ഇഷ്ടപെടണം.
എല്‍ഡിഎഫ് സർക്കാർ ആയതു കൊണ്ടാണ് സാമൂഹിക പെന്ഷന് വിതരണം ചെയ്തതെന്നും അത് അടിസ്ഥാന വര്‍ഗത്തിനാണ് ലഭിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു

