അണക്കര: ജനങ്ങളെ ഭീതിയിലാഴ്ത്തി അണക്കരയിൽ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം.
തുടർച്ചയായ ദിവസങ്ങളിൽ ജനവാസ മേഖലയിലിറങ്ങി മുയൽക്കൂടുകൾ തകർത്ത് വളർത്തു മുയലുകളെ തിന്നുകയാണ്.
ചക്കുപള്ളം പഞ്ചായത്ത് ആറാം വാർഡിൽ അണക്കര ചാഞ്ഞപ്ലാക്കൽ ജയേഷിന്റെ വീടിനോടുചേർന്ന കൂട്ടിൽനിന്നും ഏഴു മുയലുകളെ കഴിഞ്ഞ രാത്രി പുലി എന്നു സംശയിക്കുന്ന ജീവി കൊന്നുതിന്നു.
രാവിലെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്. ഇതിനു സമീപത്തുള്ള മറ്റൊരു വീട്ടിലെ മുയലുകളെ കഴിഞ്ഞ ദിവസം കൊന്നു തിന്നിരുന്നു. മുയലുകളുടെ തല ഉപേക്ഷിച്ച് ശരീരഭാഗമാണ് ഭക്ഷിച്ചിരിക്കുന്നത്.
ചെല്ലാർകോവിൽ, ആറാംമൈൽ മേഖലകളിൽ തുടർച്ചയായി കരടി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം പതിവായിരിക്കുകയാണ്.
ആട്, പശു ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾ ധാരാളമായുള്ള ഈ മേഖലയിൽ വന്യജീവി ശല്യം പതിവായതോടെ ആളുകൾ ഏറെ ഭീതിയിലാണ്.