കോട്ടയം: നാഗന്പടം മേൽപ്പാലം പണിപൂർത്തിയാക്കി വിഷുവിനു ഗതാഗതത്തിനായി തുറന്നു നല്കിയേക്കും. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഇന്നു റെയിൽവേ ഉദ്യോഗസ്ഥർ സന്ദർശനം നടത്തും. പാലത്തിന്റെ അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ളവയുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിച്ചുവരികയാണ്. മേൽപ്പാലത്തിന്റെ ബാക്കിയുള്ള നിർമാണ പ്രവർത്തനങ്ങളും ഉടൻ പൂർത്തിയാക്കി വിഷുവിനു മേൽപ്പാലം തുറന്നു കൊടുക്കാനുള്ള തയാറെടുപ്പിലാണു റെയിൽവേ അധികൃതർ.
ഇതിനു പുറമെ കെകെ റോഡിൽ പ്ലാന്റേഷൻ കോർപ്പറേഷനു സമീപമുള്ള പാലം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ടു റെയിൽവേ ഉദ്യോഗസ്ഥർ ഇന്നു ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തും. ഈ പാലം പൊളിച്ചു 14 മീറ്റർ വീതിയിൽ പുതിയ പാലം നിർമിക്കാനാണു പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇന്നു നടക്കുന്ന ചർച്ചയിൽ പാലം പൊളിച്ചു മാറ്റി ഏത്ര നാളുകൊണ്ടു പുതിയ പാലം നിർമിക്കാം.
ഇതുവഴിയുള്ള ഗതാഗതം എങ്ങനെ വഴിതിരിച്ചുവിടാം പാലം പൊളിക്കുന്നതിനു ആവശ്യമായി എന്തൊക്കെ മുന്നൊരുക്കങ്ങൾ നടത്തണം തുടങ്ങിയ കാര്യങ്ങളാണു ചർച്ച ചെയ്യുന്നത്. യോഗത്തിൽ അന്തിമ തീരുമാനമുണ്ടായാൽ ഉടൻ തന്നെ പാലം പൊളിച്ചു പണിയുന്നതടക്കമുള്ള നടപടികൾ ആരംഭിക്കും.
ചെങ്ങന്നൂർ-ചിങ്ങവനം റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കാലായിപ്പടി-പുളിമൂട് ഓവർ ബ്രിഡ്ജും മന്ദിരം ജംഗ്ഷനു സമീപമുള്ള ഓവർ ബ്രിഡ്ജും ഇന്നു ഉദ്യോഗസ്ഥർ സന്ദർശിക്കും. രണ്ടു ഓവർ ബ്രിഡ്ജുകളും പൊളിച്ചു പണിയേണ്ടവയാണ്. ഇതിന്റെ നിർമാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കാനിരിക്കുകയാണ്. റെയിൽവേ ഉദ്യോഗസ്ഥ സംഘത്തൊടൊപ്പം ജന പ്രതിനിധികളുമുണ്ടാകും.