നിയോക്കോവ് അത്യന്ത്യം അപകടകാരി ! ബാധിക്കുന്ന മൂന്നില്‍ ഒരാള്‍ മരണമടയും; വുഹാനിലെ ഗവേഷകര്‍ പറയുന്നതിങ്ങനെ…

ലോകം ഒമിക്രോണ്‍ വ്യാപനത്തിന്റെ ദുരിതത്തില്‍ വലയുമ്പോള്‍ പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ഏവരെയും തളര്‍ത്തുന്നതാണ്.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ തരം കൊറോണ വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വുഹാനില്‍ നിന്നുമുള്ള ഗവേഷകര്‍.

‘നിയോകോവ്’ എന്ന അതിമാരകമായ ഈ വൈറസ് അതിവ്യാപന ശേഷിയുള്ളതും ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയെന്ന് വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, ‘നിയോകോവ്’ ഒരു പുതിയ വൈറസ് അല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായാണ് പറയുന്നത്.

സാര്‍സ് കോവ്- 2 ന് സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്കും ഇത് കാരണമാകും.

നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകള്‍ക്കിടയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നതും അവയ്ക്കിടയില്‍ മാത്രമാണ് ഇത് പടര്‍ന്നിരിക്കുന്നതെന്നും കണ്ടെത്തിയതെങ്കിലും എന്നാല്‍ ബയോആര്‍ക്സിവ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പുതിയ പഠനം പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180-കോവും മനുഷ്യരെ ബാധിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.

വുഹാന്‍ യൂണിവേഴ്‌സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്‌സിലെയും ഗവേഷകര്‍ പറയുന്നതനുസരിച്ച്, മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ വൈറസിന് ഒരൊറ്റ രൂപാന്തരം മാത്രമേ ആവശ്യമുള്ളൂ.

ഇപ്പോഴത്തെ കൊറോണ വൈറസിനേക്കാള്‍ വിഭിന്നമായാവും ഇതു മനുഷ്യകോശങ്ങളെ ബാധിക്കുക. ആയതിനാല്‍ നിയോകോവിനെ ചെറുക്കാന്‍ മനുഷ്യശരീരത്തിലെ ആന്റിബോഡികള്‍ക്കോ വാക്‌സിന്‍ കുത്തിവയ്പ്പിലൂടെ നേടിയെടുത്ത പ്രതിരോധ ശക്തിക്കോ കഴിയില്ലെന്നതും വൈറസിനെ മാരകശേഷിയുള്ളതാക്കുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.

ഇതിനുപുറമെ നിയോകോവ് ബാധിക്കുന്ന മൂന്നിലൊരാള്‍ മരിക്കാനുള്ള സാധ്യതയുണ്ടെന്നും ഇവയുടെ മരണനിരക്കും രോഗ വ്യാപന നിരക്കും സാര്‍സ് കോവ്- 2 നെ സംബന്ധിച്ച് വളരെ കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

”നിയോകോവ് കൊറോണ വൈറസിനെക്കുറിച്ച് ചൈനീസ് ഗവേഷകര്‍ക്ക് ലഭിച്ച ഡാറ്റ വെക്റ്റര്‍ ഗവേഷണ കേന്ദ്രത്തിന്റെ പക്കല്‍ എത്തിചേര്‍ന്നിട്ടുണ്ട്. മനുഷ്യര്‍ക്കിടയില്‍ സജീവമായി വ്യാപിക്കാന്‍ കഴിയുന്ന ഒരു വൈറസിന്റെ ഉദ്ഭവം എന്നതിനേക്കാളുപരി അവ മനുഷ്യരില്‍ ഏല്‍പ്പിക്കാന്‍ പോകുന്ന അപകട സാധ്യതകളെ കുറിച്ച് പഠിക്കുകയും അതിന്മേല്‍ ഗവേഷണം നടത്തുകയുമാണ് വേണ്ടത്.’ – നിയോകോവിനെ കുറിച്ചുള്ള റിപ്പോര്‍ട്ടിന്മേല്‍ റഷ്യന്‍ സ്റ്റേറ്റ് വൈറോളജി ആന്‍ഡ് ബയോടെക്നോളജി റിസര്‍ച്ച് സെന്ററിലെ വിദഗ്ധര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Related posts

Leave a Comment