എതൻസ്: ഗ്രീസിലെ മെഡിറ്ററേനിയൻ ദ്വീപായ ക്രീറ്റിലെ പർവതമേഖലയിൽ കണ്ടെത്തിയ പുതിയയിനം നിശാശലഭത്തിന് ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരു നൽകി ശാസ്ത്രജ്ഞർ. ലത്തീൻ ഭാഷയിൽ പിരാലിസ് പാപ്പാലെയോനി (Pyralis papaleonei) എന്നാണ് ഈ ശലഭം അറിയപ്പെടുക.
ക്രീറ്റിലെ ജൈവവൈവിധ്യത്തെക്കുറിച്ച് പഠനം നടത്തുന്നതിനിടയിലാണ് രണ്ടു സെന്റിമീറ്റർ നീളമുള്ള ചിറകുകളും സ്വർണ പാടുകളും വെളുത്ത വരകളുമുള്ള ഇടത്തരം വലുപ്പമുള്ള നിശാശലഭത്തെ കണ്ടെത്തിയതെന്ന് ഇതുസംബന്ധിച്ച് നോട്ട ലെപിഡോപ്റ്റെറോളജിക്ക എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗവേഷണം നടത്തിയ ഷഡ്പദ ശാസ്ത്രജ്ഞരായ പീറ്റർ ഹ്യുമെർ, ലൗരി കെയ്ലെ, ആൻഡ്രൂസ് എച്ച്. സെഗെരെർ എന്നിവർ അറിയിച്ചു.
കാലാവസ്ഥാ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ശക്തമായി വാദിക്കുന്നയാളാണു മാർപാപ്പയെന്നും അതിനാൽ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ പേര് പുതിയ നിശാശലഭത്തിന് ഇടാൻ തീരുമാനിച്ചതെന്നും ഗവേഷകർ അറിയിച്ചു.
മാർപാപ്പയുടെ ശബ്ദം മാനവരാശിക്ക് മാതൃകയാകട്ടെയെന്നു തങ്ങൾ പ്രത്യാശിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
