ഉണ്ണി മുകുന്ദന്‍ കുറ്റാരോപിതനായ പീഡനക്കേസില്‍ വമ്പന്‍ ട്വിസ്റ്റ് ! പരാതിക്കാരി അടക്കമുള്ള സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗത്തിന് കോടതിയുടെ അനുമതി; വിചാരണയ്ക്കു മുമ്പ് നടന് നിരപരാധിത്വം തെളിയിക്കാനാവുമോ ?

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ കുറ്റാരോപിതനായ പീഡനക്കേസില്‍ പുതിയ വഴിത്തിരിവ്. പരാതിക്കാരി അടക്കമുള്ളവരെ വിസ്തരിക്കാന്‍ പ്രതിഭാഗത്തിന് എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കി. നേരത്തെ സാക്ഷികളെ ക്രോസ് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം സ്വകാര്യ അന്യായം പരിഗണിക്കുന്ന ഉണ്ണിമുകുന്ദന് അനുദിച്ച് നല്‍കി. ഇതോടെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിലെ കേസ് പുതിയ തലത്തിലെത്തി. വിചാരണ ഘട്ടത്തിന് മുമ്പ് തന്നെ പരാതിയില്‍ കഴമ്പില്ലെന്ന് തെളിയിക്കാനുള്ള ഉണ്ണി മുകുന്ദന്റെ ശ്രമത്തിന് കോടതിയുടെ ഉത്തരവ് പുതിയ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.

തനിക്കെതിരെ അപവാദപ്രചരണം നടത്തുകയും വിവാഹം കഴിച്ചില്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുമെന്നും യുവതി ഭീഷണിപ്പെടുത്തുന്നതായി ഉണ്ണി മുകുന്ദനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബലാല്‍സംഗ ശ്രമമുള്‍പ്പെടെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ണി മുകുന്ദനെതിരേ ഉന്നയിച്ചിരിക്കുന്നത്. കേസും മറ്റും ഉണ്ണി മുകുന്ദന്റെ കരിയറിനെ ബാധിക്കാത്ത തരത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. ഇത് എത്രയും വേഗം തീര്‍ക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് പരാതിക്കാരെ വിചാരണയ്ക്ക് മുമ്പ് തന്നെ വിസ്തരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. ഇതാണ് ജില്ലാകോടതി അംഗീകരിച്ചത്.

കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഉണ്ണി മുകുന്ദന്‍ എറണാകുളത്ത് ചേരാനെല്ലൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമയെടുക്കാന്‍ താല്‍പര്യമുണ്ടെന്നും തന്റെ കൈയ്യില്‍ കഥയുണ്ടെന്നും പറഞ്ഞ് യുവതി നടന്‍ താമസിക്കുന്നിടത്ത് ചെന്നുവെന്നും ആ സമയത്ത് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ദിവസങ്ങള്‍ക്ക് ശേഷം എറണാകുളം 9-ാം നമ്പര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അവര്‍ നേരിട്ട് കേസ് കൊടുക്കുകയും ചെയ്തു.

തുടര്‍ന്ന് കോടതി സ്ത്രീയുടേയും രണ്ട് സാക്ഷികളായ അലക്‌സ്, റിനോ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തി ഉണ്ണി മുകുന്ദന്റെ പേരില്‍ നടപടിയെടുത്തു. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ സാന്നിദ്ധ്യത്തില്‍ പിന്നീട് മജിസ്‌ട്രേറ്റ് ആദ്യം വിസ്തരിച്ച മൂന്ന് സാക്ഷികളേയും വിസ്തരിച്ചു. ആസമയം ആ സാക്ഷികളെ ക്രോസ് ചെയ്യാന്‍ അനുവദിക്കണം. അത് അവകാശമാണ് എന്ന് പ്രതിയുടെ വക്കീല്‍ പറഞ്ഞെങ്കിലും മജിസ്‌ട്രേറ്റ് സമ്മതിച്ചില്ല. പൊലീസ് ചാര്‍ജ്ജ് ചെയ്യാത്ത സ്വകാര്യ അന്യായത്തില്‍ സാക്ഷികളെ ക്രോസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള അവകാശം പ്രതിക്ക് മാത്രമേ ഉള്ളൂ എന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ കുറ്റപത്രം വായിച്ചതിന് ശേഷം മാത്രമേ പ്രതിക്ക് ക്രോസ് ചെയ്യാനുള്ള അവകാശമുള്ളൂ എന്ന് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

ആ ഉത്തരവിനെതിരെ പ്രതി ടിയാളുടെ അഭിഭാഷകര്‍ മുഖേന എറണാകുളം സെഷന്‍സ് കോടതിയില്‍ കൊടുത്ത റിവിഷന്‍ ഹര്‍ജിയെത്തുടര്‍ന്ന് കീഴ്‌കോടതി നടപടികള്‍ തല്‍ക്കാലം സ്റ്റേ ചെയ്യുകയും ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കൗസര്‍ എടപ്പകത്ത് പ്രതിയുടെ ഭാഗം വാദമുഖങ്ങള്‍ നിയമവശാല്‍ ശരിയാണെന്ന് കണ്ട് കീഴ്‌ക്കോടതി ഉത്തരവ് അസ്ഥിരപ്പെടുത്തി. കേസിലെ മൂന്ന് സാക്ഷികളേയും ക്രോസ് ചെയ്യാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവായി. പ്രതിക്ക് വേണ്ടി അഡ്വ: സി. എം. ടോമി ചെറുവള്ളി, മാത്യൂസ് സ്‌കറിയ, മനു ടോം, ബാലു ടോം, ജിതിന്‍ കെ. ബി. അടങ്ങിയ ടീമാണ് ഹാജരായത്.

താന്‍ ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നതിനാല്‍ താനും കുടുംബവും ശരിക്കും പതറിപ്പോയെന്നും എല്ലാം ശരിയായി വരുന്നെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.മലയാളത്തിലും തമിഴിലും തെലുഗിലുമായി കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. മലയാളത്തിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി തുടരുന്നതിനിടെയാണ് കേസും പൊല്ലാപ്പുമെത്തുന്നത്. ചിത്രത്തിന്റെ കഥ പറയാന്‍ വീട്ടിലെത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരുന്നത്.

തിരക്കഥ നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ ഒരു യുവതി തനിക്കെതിരെ പീഡനപരാതി ഉന്നയിക്കുകയും നഷ്ടപരിഹാരം ചോദിക്കുകയും ചെയ്തുവെന്നാണ് ഉണ്ണി മുകുന്ദന്‍ പരാതി നല്‍കിയത്. യുവതിക്കും ഇവരുടെ അഭിഭാഷകന്‍ എന്ന് പരിചയപ്പെടുത്തി പണം ആവശ്യപ്പെട്ട് ഫോണ്‍ചെയ്ത ആള്‍ക്കുമെതിരേയായിരുന്നു ഉണ്ണിമുകുന്ദന്റെ പരാതി. ഒറ്റപ്പാലം സ്വദേശിനിയായ യുവതിക്ക് എതിരെയാണ് പരാതി നല്‍കിയത്. പീഡിപ്പിച്ചുവെന്ന് പരാതി നല്‍കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇതിന് പിന്നാലെ അഭിഭാഷകനും രംഗത്തെത്തിയെന്നും പറഞ്ഞാണ് ഉണ്ണി മുകുന്ദന്റെ ആക്ഷേപം.

സംഭവത്തിന് പിന്നാലെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ ഉണ്ണി മുകുന്ദന്‍ പരാതി നല്‍കുകയും കേസ് പിന്നീട് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. തിരക്കഥ വായിച്ച് കേള്‍പ്പിക്കാന്‍ എത്തിയ യുവതിയാണ് പിന്നെ തനിക്കെതിരെ തിരിഞ്ഞതെന്നും ഭീഷണി തുടങ്ങിയതെന്നുമാണ് ഉണ്ണി മുകുന്ദന്റെ പരാതി. തിരക്കഥ മോശമായതിനാല്‍ അത് നിരസിച്ചു. ഇതിന് പിന്നാലെയാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരമൊരുക്കണമെന്നും അല്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നും 25 ലക്ഷം രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തി യുവതി രംഗത്തെത്തുകയായിരുന്നു എന്നാണ് താരത്തിന്റെ ആക്ഷേപം. എന്തായാലും കോടതിയുടെ പുതിയ നടപടിയിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാമെന്നാണ് താരത്തിന്റെ പ്രതീക്ഷ.

Related posts