ന്യൂഡല്‍ഹി: യുഎസ്-ഇസ്രയേല്‍-ഇറാന് യുദ്ധം പശ്ചിമേഷ്യയെ കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നയതന്ത്രനീക്കങ്ങളുമായി ഇന്ത്യ. ഫ്രാന്‍സ്, ഖത്തര്‍, ജോര്‍ദാന്‍, ഒമാന്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഊര്‍ജനിലയങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്ക്കുംനേരേയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു.
മേഖലയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചര്‍ച്ചകളും നയതന്ത്രവുമാണ് ഏക പോംവഴിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എണ്ണ-വാതകനിലയങ്ങള്ക്കുനേരേയുള്ള ആക്രമണങ്ങള്‍ അനാവശ്യമായ യുദ്ധവ്യാപനത്തിനു കാരണമാകുമെന്ന് മോദി മുന്നറിയിപ്പ് നല്കി.
സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സഹായിക്കുന്ന ഒമാനും ജോര്‍ദാനും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനു നല്കുന്ന പിന്തുണയ്ക്ക് ഖത്തര്‍ അമീറിനോട് പ്രധാനമന്ത്രി കടപ്പാട് രേഖപ്പെടുത്തി. റമദാന് മാസത്തിന്റെയും ചെറിയ പെരുന്നാളിന്റെയും പശ്ചാത്തലത്തില്‍ നേതാക്കള്‍ക്ക് മോദി ആശംസകള്‍ നേര്‍ന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ചര്‍ച്ചയില്‍, മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ഇരുനേതാക്കളും ഉറപ്പുനല്‍കി.ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി പ്ലാന്റ് ആയ സൗത്ത് പാഴ്സിനുനേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ എണ്ണ-വാതക നിലയങ്ങള്‍ക്കെതിരേ ഇറാന് ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
ഇതിനിടെ, അയല്‍രാജ്യങ്ങളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ ഇറാന്റെ ഊര്‍ജമേഖല പൂര്‍ണമായും തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി. ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരണമോ ബാലസ്റ്റിക് മിസൈല്‍ നിര്‍മാണമോ സാധ്യമല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രഖാപിച്ചു.
