തിരുവനന്തപുരം : മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സർക്കാരിനെ വിമർശിച്ചതിന് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട ഡോക്ടർ ബി. അശോക് വീണ്ടും അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പിണറായി സർക്കാരിനെ വിമർശിക്കുന്നു. ഇത്രയും ക്രൂരവും ജനങ്ങളോട് നിസംഗതയും പുലർത്തുന്ന ഭരണം താൻ കണ്ടിട്ടില്ലെന്ന് അശോക് കുറ്റപ്പെടുത്തി.
രണ്ടാം പിണറായി സർക്കാർ പൂർണ പരാജയമാണ്. എൽഡിഎഫിൽ പോലും സർക്കാരിന് വിശ്വാസതയില്ല. മുഖ്യമന്ത്രിയുടെ കൂട്ടുകെട്ടും നയം മാറ്റവും ആണ് എല്ലാറ്റിനും കാരണം. ഭൂരിപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് അയ്യപ്പ സംഗമം നടത്തിയെങ്കിലും ശബരിമല സ്വർണക്കൊള്ള മാപ്പില്ലാത്ത ക്രൂരതയായി മാറി. ന്യൂനപക്ഷ വോട്ട് കേന്ദ്രീകരിച്ചുള്ള സോഷ്യൽ എൻജിനിയറിംഗ് കളികളും പരാജയപ്പെട്ടു.
ആരോഗ്യവകുപ്പിൽ മാത്രം നാൽപതിനായിരം കോടി രൂപ കുടിശിക ഉള്ളപ്പോഴാണ് കോടികൾ മുടിച്ച് നവകേരള സദസും യാത്രയും നടത്തിയത്. മയക്കുമരുന്ന് മാഫിയ പണം പിരിച്ചാണ് മന്ത്രിമാർക്ക് പോലും അന്ന് ഭക്ഷണം നൽകിയത്. കോടികൾ ചെലവിട്ട കിഫ്ബി പരസ്യങ്ങൾ സർക്കാരിന്റെ ഉളുപ്പില്ലായ്മയാണ് കാണിക്കുന്നതെന്നും അശോക് പരിഹസിച്ചു.
നാലാം തീയതി ഫലം വന്നാൽ ഇടതുമുന്നണിയിൽ വൻ പൊട്ടിത്തെറി ഉണ്ടാകും. ഇനി സർക്കാർ മാറാൻ മണിക്കൂറുകൾ മാത്രമുള്ളതിനാൽ ചീഫ് സെക്രട്ടറി വഴി നൽകിയ തന്റെ സസ്പെൻഷനെതിരെ നിയമ നടപടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു .കാർഷിക സർവകലാശാല വിസിയും സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്നു ബി. അശോക്.
