റായ്പുർ: പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിച്ച യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ദിയോപാഹ്രി ഗ്രാമവാസിയായ കൃഷ്ണകുമാര്‍ പാണ്ഡോ (20) ആണ് മരിച്ചത്.
കാമുകിയുടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് കൃഷ്ണകുമാർ വിഷം കഴിച്ചത്. സോനാരിയില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയുമായി കൃഷ്ണകുമാര്‍ പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍, യുവാവിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 25ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ അവളോട് യഥാർഥ പ്രണയമുണ്ടെങ്കില്‍ വിഷം കഴിച്ച് തെളിയിക്കാന്‍ ബന്ധുക്കള്‍ കൃഷ്ണകുമാറിനോടു പറഞ്ഞു.
ഇതനുസരിച്ച് യുവാവ് വിഷം കഴിക്കുകയും പിന്നീട് ഈ വിവരം സ്വന്തം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ഇയാൾ ചികിത്സയിൽ കഴിയവെ മരണത്തിനു കീഴടങ്ങി.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ വിഷം കഴിക്കാന്‍ പ്രേരിപ്പിച്ചു എന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.