കേരളത്തിലെ രാജ്ഭവൻ ഇനി ഔദ്യോഗികമായി ലോക്ഭവൻ എന്ന പേരിൽ അറിയപ്പെടും. രാജ്ഭവനുകൾ രാജ്യത്താകമാനം ലോക് ഭവനുകളായും ലെഫ്റ്റനന്റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ് നിവാസുകൾ ലോക്നിവാസുകളായും പുനർനാമകരണം ചെയ്യുന്നതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഈ മാറ്റം.
കൊളോണിയൽ മനോഭാവത്തിൽ നിന്ന് ജനാധിപത്യ മനോഭാവത്തിലേക്കുള്ള സുപ്രധാനമായ മാറ്റത്തിന്റെ പ്രതീകമാണിതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു.
ഇപ്പോഴത്തെ കേരളാ ഗവർണർ 2022ൽ ബിഹാർ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന സമയത്തു നടന്ന ഗവർണർമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ അദ്ദേഹമാണ് രാജ്ഭവനുകൾക്ക് ’ലോക്ഭവൻ’ എന്ന പേര് നൽകണമെന്ന നിർദേശം ആദ്യമായി മുന്നോട്ടുവച്ചത്.
പേരു മാറ്റലിന്റെ ഭാഗമായി രാജ്ഭവന്റെ മതിലിലെ കേരള രാജ്ഭവൻ എന്നെഴുതിയ ബോർഡ് ഇന്നലെ നീക്കം ചെയ്തു. ഈ സ്ഥാനത്ത് ഇനി ലോക്ഭവൻ എന്നു രേഖപ്പെടുത്തിയ പുതിയ ബോർഡ് സ്ഥാനംപിടിക്കും.

