കോഴഞ്ചേരി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച നഴ്സായ പത്തനംതിട്ട പുല്ലാട് കുറുങ്ങഴക്കാവ് കൊഞ്ഞോൺ രഞ്ജിത ജി. നായരുടെ (38) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി സഹോദരന് രതീഷ് ഇന്ന് പുറപ്പെടും. മൃതദേഹം തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ക്കായി അടുത്ത ബന്ധുക്കള്‍ ആരെങ്കിലും അടിയന്തരമായി അഹമ്മദാബാദിലെത്തണമെന്ന് ജില്ലാ ഭരണകൂടത്തിന് സിവില്‍ ഏവിയേഷന്‍ വകുപ്പില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ രഞ്ജിതയുടെ ബന്ധുക്കളുമായി സംസാരിച്ചു.രതീഷിന്റെ യാത്രയ്ക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്കി.വിദേശത്തുള്ള മറ്റൊരു സഹോദരന് രഞ്ജിത വിവരം അറിഞ്ഞു നാട്ടിലേക്കു പുറപ്പെടാനുള്ള തയാറെടുപ്പിലാണ്.
ഇന്നലെ രാത്രി പുല്ലാട്ട് രഞ്ജിതയുടെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജും മൃതദേഹം വേഗത്തില്‍ എത്തിക്കാനുള്ള നടപടികളുണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.ബുധനാഴ്ച വൈകുന്നേരം ലണ്ടനിലേക്കുള്ള മടക്കയാത്രയ്ക്കുമുമ്പ് സമീപവാസികളോടും പുതിയ വീടിന്റെ നിര്‍മാണസ്ഥലത്തെ തൊഴിലാളികളോടുമെല്ലാം യാത്രപറഞ്ഞാണ് രഞ്ജിത മടങ്ങിയത്.
സംസ്ഥാന ആരോഗ്യവകുപ്പിലെ നഴ്സായി പിഎസ് സി മുഖേന ജോലി ലഭിച്ചിരുന്നെങ്കിലും ജീവിത പാരാബ്ധങ്ങള് അലട്ടിയിരുന്നതിനാല്‍ അവധിയെടുത്ത് വിദേശത്തേക്കു പോയത്. ഒമാനിലെ ജോലിക്കിടെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സായി ജോലി ലഭിച്ചത്. തുടര്‍ന്ന് അഞ്ചുവര്‍ഷത്തെ അവധിയെടുത്തു. ഇതിനിടെ ലണ്ടനില്‍ പോയി തിരികെ വന്നു.
കഴിഞ്ഞ ഏപ്രിലിൽ വന്നപ്പോള്‍ അവധിയുമായി ബന്ധപ്പെട്ട ചില പേപ്പറുകള്‍ കൂടി ശരിയാക്കി. പിന്നെയും ചില തടസങ്ങള്‍ കണ്ടതോടെ ഒരു ഒപ്പുകൂടി വേണമെന്നായി. ഇതിനും മക്കളുടെ പഠനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് നാലു ദിവസത്തെ അവധിക്കായി നാട്ടിലെത്തിയത്. തിരിച്ചുള്ള യാത്ര അന്ത്യയാത്രയായി മാറുകയും ചെയ്തു.
ജൂലൈയില്‍ പുതിയവീട്ടില്‍ കയറിത്താമസിക്കണമെന്നും ഓഗസ്റ്റില്‍ സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നുമായിരുന്നു രഞ്ജിതയുടെ ആഗ്രഹമെന്ന് ബന്ധുക്കൾ പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ജോലിയില്‍ തിരികെ പ്രവേശിച്ച് നാട്ടില്‍ നിര്‍മിക്കുന്ന പുതിയ വീട്ടില്‍ ഇനിയുള്ള കാലം താമസിക്കാനായിരുന്നു തീരുമാനം.
ഒമാനില്‍ ജോലിയിലായിരിക്കുമ്പോള്‍ മക്കളായ ഇന്ദുചൂഡനും ഇന്ദിതയും ഒപ്പമുണ്ടായിരുന്നു. ലണ്ടനിലേക്കു പോയപ്പോഴാണ് ഇവരെ അമ്മക്കൊപ്പം നിര്‍ത്തിയത്. അമ്മ തുളസി ഗുരുതരരോഗം ബാധിച്ച് ചികിത്സയിലാണ്. വീടിന്റെ ഏകാശ്രയമായിരുന്നു രഞ്ജിത.
ഭര്‍ത്താവുമായി അകന്നു ജീവിച്ചിരുന്ന രഞ്ജിത കുടുംബവീടിനടുത്താണ് പുതിയ വീട് നിര്‍മിക്കുന്നത്. ഒരുമാസം കൊണ്ടു പൂര്‍ത്തീകരിച്ചാല്‍ ജൂലൈയില്‍ പാലുകാച്ചല്‍ നടത്തണമെന്ന ആഗ്രഹം രഞ്ജിതയ്ക്കുണ്ടായിരുന്നു.