ബസുടമ ആയതോടെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂര്‍ഷ്വാസിയുമായി !വരവേല്‍പ്പ് സിനിമയുടെ കഥ തന്റെ അച്ഛന്റെ ജീവിതമെന്ന് ശ്രീനിവാസന്‍

മോഹന്‍ലാലിനെ നായകനാക്കി ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമയാണ് വരവേല്‍പ്പ്. 1989ല്‍ പുറത്തിറങ്ങിയ ഈ സിനിമ മികച്ച വിജയം നേടിയതിനോടൊപ്പം രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ വരവേല്‍പ്പ് എന്ന സിനിമ തന്റെ ജീവിതത്തിലുണ്ടായ കഥയാണെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ രചയിതാവായ ശ്രീനിവാസന്‍.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീനി അധികമാര്‍ക്കും അറിയാത്ത ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ അച്ഛന്‍ വാങ്ങിയ ബസും അത് തല്ലിത്തകര്‍ത്തതുമെല്ലാം കോര്‍ത്തിണക്കിയാണ് വരവേല്‍പ്പിന്റെ കഥ ഒരുക്കിയതെന്ന് ശ്രീനി പറയുന്നു.

വരവേല്‍പ്പ് സിനിമയിലെ മുരളീധരന്റെ അനുഭവങ്ങള്‍ തന്റെ അച്ഛന് സംഭവിച്ചതാണെന്നും അന്നത്തെ പാര്‍ട്ടിക്കാരുടെ മാനസിക വളര്‍ച്ചയില്ലായ്മ വലിയ ദുരന്തങ്ങളാണ് അദ്ദേഹത്തിന് വരുത്തി വച്ചത്. ശ്രീനിവാസന്‍ പറഞ്ഞു.

കമ്യൂണിസ്റ്റുകാരനായിരുന്ന അച്ഛന്‍ താമസിക്കുന്ന വീടും പറമ്പും കെഎഫ്‌സിയില്‍ പണയം വച്ച് ഒരു ബസ് വാങ്ങി. ബസുടമ ആയതോടെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂര്‍ഷ്വാസിയുമായി.

അതോടെ പാര്‍ട്ടിക്കാരുടെ ശത്രുതാപരമായ പ്രവൃത്തിമൂലം എല്ലാം നഷ്ടപ്പെട്ട് തങ്ങള്‍ വാടക വീട്ടിലായെന്നും ജപ്തി ചെയ്ത വീട് തിരിച്ചെടുത്തിട്ടേ ഞങ്ങളുടെ കൂടെ താമസിക്കാന്‍ വരൂ എന്ന ശപഥമെടുത്ത് അച്ഛന്‍ വരാതെയിരുന്നു.

എന്നാല്‍ അതൊന്നും നടക്കാഞ്ഞതിനാല്‍ കുറേ നാള്‍ കഴിഞ്ഞ് അച്ഛനും വാടകവീട്ടിലേക്ക് വരേണ്ടി വന്നു.സിനിമയില്‍ അദ്ദേഹത്തിന് സ്‌പെഷ്യല്‍ ഓട്ടം വഴിയെ കിട്ടിയ പണവുമായി മുങ്ങുന്ന ജഗദീഷിന്റെ കഥാപാത്രം യഥാര്‍ഥത്തില്‍ ഉള്ളതാണ്.

ആറ് മാസം കഴിഞ്ഞപ്പോള്‍ കണ്ടക്ടറെ അനധികൃതമായി പിരിച്ച് വിട്ടു എന്ന് ആരോപിച്ചു സിഐടിയുക്കാര്‍ അച്ഛന് നോട്ടീസ് അയച്ചു.

അത് അച്ഛനെ വല്ലാതെ പ്രകോപിപ്പിച്ചു. അവരോട് എന്തെല്ലാമോ പറഞ്ഞു. തിരിച്ച് അവരും പ്രകോപിതരായി. ബസ് തടഞ്ഞ് വെച്ച് ആ കള്ളനെ തിരിച്ചെടുക്കണമെന്ന ആവശ്യവും സമരവും ശക്തമാക്കി.

പോലീസ് ഇടപ്പെട്ടപ്പോള്‍ അച്ഛനും അവരുടെ കൂടെ ചേര്‍ന്ന് കൊടി മാറ്റാനും മറ്റും ശ്രമിച്ചു. കമ്യൂണിസ്റ്റുകാരന്റെ വാശി കക്ഷിക്കും ഉണ്ടല്ലോ.

അന്ന് രാത്രി സിഐടിയുവിന്റെ ആള്‍ക്കാര്‍ സംഘടിതമായി ബസ് തല്ലി തകര്‍ത്തു. അതും സിനിമയിലുണ്ട്. വീട് പണയം വച്ച് ജീവിക്കാനായി ഒരു ബസ് വാങ്ങിയ മനുഷ്യനെ ഇല്ലാതാക്കിയ ഈ അനുഭവം എങ്ങനെയുണ്ട്.

പാട്യത്ത് ആ സമയത്ത് നല്ലൊരു തിയേറ്റര്‍ വന്നിരുന്നു. അവിടെ വരവേല്‍പ്പ് ഓടിക്കാതിരിക്കാന്‍ ചിലരെല്ലാം ഭയങ്കര ശ്രമം നടത്തി. അവരുടെ ശ്രമം വിജയിച്ചു എന്നാണ് എന്റെ ഓര്‍മ.

ഞാന്‍ നാട്ടില്‍ എത്തി എന്നറിഞ്ഞ് ഒരു പ്രദേശിക നേതാവ് കാണാനെത്തി. അന്നത്തെ ലോക്കല്‍ സെക്രട്ടറിയോ മറ്റോ ആണ്. സിനിമ കണ്ടു, ഇതൊക്കെ വേണമായിരുന്നോ? എന്ന് അയാള്‍ എന്നോട് ചോദിച്ചു.

എന്റെ ഭാവനയില്‍ നിന്ന് ഒന്നും എഴുതിയിട്ടില്ല എന്ന് താങ്കള്‍ക്ക് അറിയാമല്ലോ എന്ന് ഞാനും മറുപടി കൊടുത്തു. അല്ല പറഞ്ഞെന്നേയുള്ളു എന്ന് പറഞ്ഞ് കക്ഷി പോയി.

വരവേല്‍പ്പ് ഇറങ്ങിയതിന് ശേഷം ഈ നാട് ഒരു മരിച്ച വീട് പോലെ ആയി എന്ന് പാര്‍ട്ടിക്കാരനായ ഒരു സുഹൃത്ത് അക്കാലത്ത് പറഞ്ഞിരുന്നു.സന്ദേശത്തിന്റെ സമയത്ത് ഒരുപാട് ഊമക്കത്തുകള്‍ വന്നു. യഥാര്‍ഥത്തില്‍ തന്നെ അരാഷ്ട്രീയവാദിയാക്കാനുള്ള ശ്രമം അന്ന് തുടങ്ങിയതാണെന്നും ശ്രീനി പറയുന്നു.

എനിക്ക് അതില്‍ പരാതിയില്ല. സ്വന്തം വിലാസം വച്ച് ഒരു ഭീഷണി കത്ത് പോലും കിട്ടിയിട്ടില്ല. ഭീരുക്കള്‍ക്കല്ലേ ഊമക്കത്ത് അയക്കാന്‍ കഴിയൂ.

നീ ഇന്ന് അനുഭവിക്കുന്ന സ്വതന്ത്ര്യം ഞങ്ങള്‍ നേടി തന്നതാണ് എന്നതായിരുന്നു ഒരു കത്തിലെ വാചകം. ഇന്ത്യന്‍ സ്വതന്ത്ര്യ സമരം ഇവര്‍ ഉണ്ടാക്കിയതാണെന്ന് അന്നാണ് എനിക്ക് മനസിലായതെന്നും ശ്രീനിവാസന്‍ പറയുന്നു.

Related posts

Leave a Comment