ജയപ്രദ ധരിച്ചിരിക്കുന്നത് ബിജെപിയുടെ കാക്കി അടിവസ്ത്രം, നടിക്കെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസംഗവുമായി അസംഖാന്‍, യുപിയില്‍ തെരഞ്ഞടുപ്പ് ഗോദയില്‍ അടിവസ്ത്ര പരാമര്‍ശം പ്രാചരണത്തിന്റെ ഗതിമാറ്റുന്നു

ജയപ്രദ ധരിച്ചിരിക്കുന്നത് ബിജെപിയുടെ കാക്കി അടിവസ്ത്രം, നടിക്കെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസംഗവുമായി അസംഖാന്‍, യുപിയില്‍ തെരഞ്ഞടുപ്പ് ഗോദയില്‍ അടിവസ്ത്ര പരാമര്‍ശം പ്രാചരണത്തിന്റെ ഗതിമാറ്റുന്നു

ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് നടിയുമായ ജയപ്രദയ്ക്കുനേരെ അധിക്ഷേപ പരാമര്‍ശവുമായി മുലായംസിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി അസംഖാന്‍. അവര്‍ ധരിച്ചിരുന്നത് കാക്കി അടിവസ്ത്രമാണെന്ന് 17 ദിവസത്തിനുള്ളില്‍ എനിക്കു മനസിലായി എന്നായിരുന്നു ജയപ്രദയുടെ പേരു പറയാതെ അസംഖാന്‍ പറഞ്ഞത്.

ഞാനാണ് അവരുടെ കൈ പിടിച്ച് രാംപൂരിലേക്കു കൊണ്ടുവന്നത്. രാംപൂരിലെ ഓരോ തെരുവും അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഒരാളും അവരെ തൊടാന്‍ പോലും ഞാന്‍ അനുവദിച്ചില്ല. ആരും അനാവശ്യം പറഞ്ഞതുമില്ല. 10 വര്‍ഷം അവര്‍ നിങ്ങളുടെ ജനപ്രതിനിധിയായി. പക്ഷേ നിങ്ങളും ഞാനും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. 17 വര്‍ഷം കൊണ്ടാണ് നിങ്ങള്‍ അവരെ തിരിച്ചറിഞ്ഞതെങ്കില്‍ വെറും 17 ദിവസം കൊണ്ട് അവരുടെ അടിവസ്ത്രത്തിന്റെ നിറം കാക്കിയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു- അസംഖാന്‍ പറഞ്ഞു.

അസംഖാന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പ്രസ്താവന വിവാദമായതോടെ വിഷയത്തില്‍ പ്രതികരിച്ച് അസംഖാന്‍ രംഗത്തെത്തി. താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും തെറ്റാണെന്നു തെളിഞ്ഞാല്‍ മല്‍സരിക്കില്ലെന്നും അസംഖാന്‍ പറഞ്ഞു. ഒന്‍പതു തവണ രാംപുരിനെ പ്രതിനിധീകരിച്ച തനിക്ക് എന്തുപറയണമെന്നു അറിയാമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, അസം ഖാന്റെ ആരോപണത്തില്‍ പുതുമയൊന്നുമില്ലെന്ന് ജയപ്രദ പ്രതികരിച്ചു. ഇങ്ങനെയുള്ളവരെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിക്കരുതെന്നും ഇയാള്‍ വിജയിച്ചാല്‍ ജനാധിപത്യത്തിനു എന്താണു സംഭവിക്കുന്നതെന്നും ജയപ്രദ ചോദിച്ചു. സംഭവത്തില്‍ അസംഖാനെതിരേ പോലീസ് കേസെടുത്തു. ദേശീയ വനിതാ കമ്മീഷന്‍ ഖാനോടു വിശദീകരണം തേടിയിട്ടുണ്ട്.

അടുത്തിടെയാണ് ജയപ്രദ ബിജെപി അംഗത്വം സ്വീകരിച്ച് യുപിയിലെ രാംപുര്‍ മണ്ഡലത്തില്‍നിന്നും മത്സരിക്കുമെന്നു പ്രഖ്യാപിച്ചത്. 1994-ല്‍ തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ താരമാണ് ജയപ്രദ. പിന്നീട് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനോട് ഇടഞ്ഞ് ടിഡിപി വിട്ടു. ഇതിന് പിന്നാലെ അവര്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് രണ്ടു തവണ എസ്പി ടിക്കറ്റില്‍ രാംപുര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചു.

മുതിര്‍ന്ന നേതാവായ അസംഖാന്‍ തന്റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന ജയപ്രദയുടെ ആരോപണം ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ജയപ്രദ അമര്‍സിംഗിനൊപ്പം ആര്‍എല്‍ഡിയില്‍ ചേര്‍ന്നു. 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജ്‌നോറില്‍ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.

Related posts