ഫീസ് അടയ്ക്കാന്‍ പണമില്ലാതെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു ! എന്നാല്‍ പിന്നീട് തിരിച്ചുവന്ന് വാശിയോടെ പഠിച്ചപ്പോള്‍ ഒന്നാം റാങ്ക് കൂടെപ്പോന്നു…

ഫീസടയ്ക്കാന്‍ പണമില്ലാതെ വന്നതിനെത്തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പുറത്താക്കിയപ്പോള്‍ മനസ്സു തകര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ശേഷം രക്ഷപ്പെട്ട വിദ്യാര്‍ഥിനിയ്ക്ക് ഒന്നാം റാങ്ക്.

16 വയസ്സുകാരി ഗ്രീഷ്മ നായക് ആണ് കര്‍ണാടകയുടെ അഭിമാനമായി എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഒന്നാംറാങ്ക് നേടിയത്.

ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു കര്‍ണാടക കൊരട്ടഗിരി സ്വദേശിനിയായ ഈ പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ അല്‍വാസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ഗ്രീഷ്മ.

കര്‍ഷകന്റെ മകളായ ഗ്രീഷ്മയ്ക്ക് കോവിഡ് പ്രതിസന്ധി കാരണം സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ പഠനവും മുടങ്ങി.

എന്നാല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ ഗ്രീഷ്മയുടെ പേര് ബോര്‍ഡ് പരീക്ഷയ്ക്കും അധികൃതര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഗ്രീഷ്മയുടെ പേര് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഹാള്‍ ടിക്കറ്റും ലഭ്യമായില്ല.

ഒമ്പതാം ക്ലാസില്‍ 96 ശതമാനം മാര്‍ക്കോടെ ജയിച്ച വിദ്യാര്‍ഥിനിയായ ഗ്രീഷ്മ പരീക്ഷ എഴുതാനാകില്ലെന്ന സങ്കടം സഹിക്കാനാകാതെ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.

ഇതിന് പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റിന് എതിരെ പരാതിയുമായി മാതാപിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചു. ശേഷം, വിദ്യാഭ്യാസ മന്ത്രി ഇടപെട്ടാണ് ഗ്രീഷ്മ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് അനുവദിച്ചത്.

പിന്നീട് ജീവിതത്തിലേക്ക് തിരികെ വന്ന ഗ്രീഷ്മയെ പഠിപ്പിച്ചത് സഹോദരി കീര്‍ത്തനയാണ്. ഒടുവില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി മധുരപ്രതികാരവും.95.84 ശതമാനം മാര്‍ക്ക് വാങ്ങിയാണ് ഗ്രീഷ്മ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

Related posts

Leave a Comment