മാനന്തവാടി: സൂര്യകാന്തിപ്പൂക്കളുടെ സീസണല്ലാതിരുന്നിട്ടും 60 സെന്റ് സ്ഥലത്താണ് ഹൈബ്രിഡ് ഇനത്തിലുള്ള സൂര്യകാന്തിച്ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നത്. ജീവനക്കാരുടെ മൂന്നു മാസത്തെ പ്രയത്നഫലമായാണ് തോട്ടം ഒരുക്കിയത്. സാധാരണഗതിയിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് സൂര്യകാന്തിപ്പൂക്കളുടെ സമയം. ഈ സമയത്താണ് ഗുണ്ടൽപേട്ട് ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് സൂര്യകാന്തിപ്പൂക്കൾ കാണാൻ സഞ്ചാരികൾ ഒഴുകിയെത്തുന്നത്.
എന്നാൽ ജനുവരിയിലും സൂര്യകാന്തി പൂക്കളുടെ വിരുന്നൊരുക്കുകയാണ് പഴശി പാർക്ക്. മൂന്നുമാസം മുന്പാണ് പഴശി പാർക്കിന്റ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഗാർഡ്നർ ജോളി ജോസിന്റെ നേതൃത്വത്തിൽ ജീവനക്കാർ സൂര്യകാന്തി ചെടികൾ നട്ടുവളർത്താൻ തുടങ്ങിയത്. മികച്ച പരിപാലനം നൽകിയതോടെ മാസങ്ങൾക്കിപ്പുറം സഞ്ചാരികളുടെ മനം കവരുന്ന സൂര്യ കാന്തിതോട്ടമായി മാറ്റിയെടുക്കുകയായിരുന്നു.
ഗുണ്ടൽപേട്ട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കാണുന്ന വലിയ പൂക്കളാണെന്നതാണ് ഇവയുടെ പ്രത്യേകത. കുട്ടികളുമായി രക്ഷിതാക്കൾ പൂന്തോട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ എത്തുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ പൂന്തോട്ടം കാണാൻ എത്തുമെന്ന് പ്രതീക്ഷയിലാണ് ജീവനക്കാർ.
