ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷയിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സുപ്രീംകോടതി നിർദേശം.
ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് പ്രതിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിന് മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജിനോട് ആവശ്യപ്പെട്ടത്. ആരോഗ്യനില വഷളായെന്നും വൃക്ക മാറ്റിവയ്ക്കണമെന്നും ജ്യോതി ബാബു ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഇതു പരിശോധിച്ചശേഷമാണ് കോടതിനടപടി.
റിപ്പോർട്ട് പരിഗണിച്ചശേഷം ഇടക്കാല ജാമ്യം സംബന്ധിച്ച കാര്യം പരിഗണിക്കുമെന്നും വേണമെങ്കിൽ മൂന്നു മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കുമെന്നും കോടതി വ്യക്തമാക്കി.
ജ്യോതി ബാബുവിന്റെ ഇരു വൃക്കകളും തകരാറിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ജ്യോതി ബാബുവിന് ആവശ്യമായ ചികിത്സാസൗകര്യങ്ങൾ ജയിലിൽ നൽകുന്നതായി സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
