മുക്കം: നിരവധി പേർക്ക് ഉപകാരമാകുന്ന പാലം പ്രവൃത്തി അനിശ്ചിതമായി വൈകുന്നത് ദുരിതമാകുന്നു. നാല് വർഷം മുന്പ് ഏഴ് കോടിയോളം രൂപ ചെലവഴിച്ച് പ്രവൃത്തി ആരംഭിച്ച വല്ലത്തായ് കടവ് പാലം പണിയാണ് പാതിവഴിയിൽ നിൽക്കുന്നത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ എടുത്തതെങ്കിലും മറ്റൊരു ടീമിന് സബ് കോൺട്രാക്ട് കൊടുത്തെന്നും അവർ വേണ്ടത്ര ജോലിക്കാരെ ഉപയോഗിക്കാതെ പണി നടത്തുന്നതാണ് മെല്ലെപ്പോക്കിന് കാരണമെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന പാലമാണിത്. നിലവിൽ പ്രവൃത്തി നടക്കുന്ന ഭാഗത്ത് പഴകിയ തുരുമ്പെടുത്ത കമ്പി ഉപയോഗിച്ചാണ് ഇപ്പോൾ നിർമാണം നടത്തുന്നതെന്നും ആരോപണമുണ്ട്.
വല്ലത്തായ് കടവിൽ ഇരുകരകളെയും ബന്ധിപ്പിച്ച് ഉണ്ടായിരുന്ന വെന്റ് പൈപ്പ് പാലത്തിൽ മഴക്കാലമായാൽ വെള്ളം കയറി ഗതാഗതം തടസപ്പെടുന്നത് പതിവായതോടെയാണ് കോൺക്രീറ്റ് പാലം അനുവദിച്ചത്.
ഏഴ് കോടിക്ക് പൂർത്തീകരിക്കേണ്ട പാലത്തിന്റെ പ്രവൃത്തി വൈകിയതോടെ റിവേഴ്സ് എസ്റ്റിമേറ്റിട്ട് കൂടുതൽ തുക അനുവദിക്കേണ്ടി വന്നുവെന്നും വർഷങ്ങളായി നാട്ടുകാർ യാത്രാ ദുരിതം അനുഭവിക്കുകയാണെന്നുമാണ് യുഡിഎഫ് പ്രവർത്തകരും പറയുന്നത്.
പഴക്കം ചെന്നതും തുരുമ്പെടുത്തതുമായ കമ്പികൾ ഉപയോഗിക്കുന്നത് പാലത്തിന്റെ ഉറപ്പിനെയും ബാധിക്കുമെന്നും നാട്ടുകാർ പറയുന്നു.
കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ, കൂമ്പാറ, കാരശേരി പഞ്ചായത്തിലെ മരഞ്ചാട്ടി, തേക്കുംകുറ്റി, വല്ലാത്തായിപാറ പ്രദേശങ്ങളിലെ ആളുകൾക്ക് മുക്കം അങ്ങാടിയുമായും കാരമൂലയിലുള്ള കുമാരനല്ലൂർ വിലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, രണ്ട് സ്കൂളുകൾ എന്നിവടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും കാരമൂലയിലുള്ള നിരവധി ആളുകൾ ആശ്രയിക്കുന്ന തേക്കും കുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരാനും ആശ്രയിക്കുന്ന പാലമാണ് വർഷങ്ങളായി പണി പൂർത്തിയാകാതെ നിൽക്കുന്നത്.
എത്രയും പെട്ടെന്ന് പാലത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ നാട്ടുകാരെ ഉൾപ്പെടെ സംഘടിപ്പിച്ച് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞു.
