വൈക്കം: പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്ത് വിളയിച്ച വാഴക്കുലകൾ വീട്ടമ്മമാർ ഇടനിലക്കാരെ ഒഴിവാക്കി മിതയായ വിലയ്ക്ക് വിൽക്കുന്നു. വടയാർ സ്വദേശികളായ കനകമ്മ, ലളിത എന്നിവരാണ് സത്യഗ്രഹ സ്മാരക മന്ദിരത്തിനു വെളിയിൽ നിരത്തിൽ ഏത്തവാഴക്കുലകൾ ആവശ്യക്കാർക്ക് ഇഷ്ടത്തിനു തൂക്കി നൽകുന്നത്. പുറംവിപണിയിൽ ഏത്തയ്ക്കായ്ക്ക് 70 രൂപയുള്ളപ്പോൾ ഇവർ കറിക്കായ കിലോഗ്രാമിനു 50 രൂപയ്ക്കും ഏത്തപ്പഴം 60 രൂപയ്ക്കും നൽകുന്നു.
വടയാറിലെ മുറിയാറ്റ് ശശിയുടെ മുന്നേക്കർ പുരയിടം പാട്ടത്തിനെടുത്ത് ഇവർ മൂവായിരത്തോളം വാഴകളാണ് നട്ട് പരിപാലിക്കുന്നത്. കുലകൾ മുപ്പെത്തുന്നതനുസരിച്ച് വാഹനത്തിൽ വൈക്കത്തെത്തിച്ച് ഇവർ വിറ്റുവരികയാണ്. വാഴത്തോപ്പിൽ ചേനയും ചേന്പും ഇവർ നട്ടിട്ടുണ്ട്. സമീപവാസികളായ സുധ,പുഷ്പ, പത്രോസ്, അവറാച്ചൻ തുടങ്ങിയവരും ഇവർക്ക് സഹായങ്ങളുമായി ഒപ്പമുണ്ട്. ഇരുപതുവർഷമായി പാട്ടകൃഷി നടത്തിവരുന്ന കനകമ്മയും ലളിതയും നേരിട്ട് വിളവ് വിൽക്കാനെത്തിയിട്ട് അധികകാലമായിട്ടില്ല.
ഇടനിലക്കാരെ ഒഴിവാക്കി ന്യായവിലയ്ക്ക് ആവശ്യക്കാർക്ക് നേരിട്ടു നൽകുന്പോൾ തങ്ങൾക്ക് കൃഷിയിൽ തുടരാമെന്ന ആത്മവിശ്വാസമാണ് ലഭിക്കുന്നതെന്ന് ഇവർ പറയുന്നു. രാസവളപ്രയോഗം കുറച്ച് ചാണകവും മറ്റും കൂടുതലായി ഉപയോഗിച്ചു നടത്തുന്ന കൃഷിയിലെ നാടൻ കായ്കൾ ഉപഭോക്താക്കളും ഏറെ താത്പര്യത്തോടെയാണ് വാങ്ങുന്നത്.