ശുദ്ധവായുവും നല്ല ഭക്ഷണവുമല്ല, മറിച്ച് മികച്ച തൊഴിൽ അന്തരീക്ഷവും ‘വർക്ക്-ലൈഫ് ബാലൻസു’മാണ് വിദേശ രാജ്യങ്ങളിൽ തുടരാൻ പ്രവാസികളെ പ്രേരിപ്പിക്കുന്നത്. അത് വ്യക്തമാക്കുന്ന തരത്തിലുള്ള ഒരു ഐടി ജീവനക്കാരന്റെ സമൂഹ മാധ്യമ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
കാനഡയിലെ ഹാലിഫാക്സിൽ കഴിഞ്ഞ ഏഴ് വർഷമായി ഐടി മേഖലയിൽ ജോലി ചെയ്യുന്ന രോഹിത് ഗുപ്തയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും തൊഴിൽ സംസ്കാരത്തെക്കുറിച്ച് സംസാരിച്ചത്.
ശുദ്ധമായ വായു, വെള്ളം, നല്ല ഭക്ഷണം, ഉയർന്ന പൗരബോധം എന്നിവ കാരണമാണ് പ്രവാസികൾ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കാത്തത് എന്ന വാദത്തോട് താൻ യോജിക്കുന്നില്ലെന്ന് രോഹിത് പറയുന്നു. ജീവിതത്തിന്റെ ആദ്യ 20-25 വർഷങ്ങൾ ഇന്ത്യയിൽ ജീവിച്ച ഒരാൾ ഇത്തരം കാരണങ്ങൾ കൊണ്ട് മാത്രം വിദേശത്ത് തുടരില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കാനഡയിൽ ജോലി സമയത്തെ കൃത്യമായി മാനിക്കുന്നുണ്ട്. വൈകുന്നേരം 5 മണിക്ക് ജോലി അവസാനിച്ചാൽ ബോസിനെ സന്തോഷിപ്പിക്കാനായി ആരും ഓഫീസിൽ കാത്തിരിക്കേണ്ടതില്ല. മാനേജർമാർ പോലും കൃത്യസമയത്ത് ഇറങ്ങുന്നവരാണ്. കൂടാതെ, അധികസമയം ജോലി ചെയ്യുന്നത് പ്രത്യേക അഭിനന്ദനത്തിന് കാരണമാകുന്നുമില്ല.
എന്നാൽ ഇന്ത്യയിലെ അവസ്ഥ തിരിച്ചാണ്. മാനേജർമാരെ പ്രീതിപ്പെടുത്താൻ വൈകുന്നേരങ്ങളിൽ വൈകി വരെ ജോലി ചെയ്യേണ്ടി വരുന്നു. 2 അല്ലെങ്കിൽ 3 ദിവസത്തെ ലീവ് പോലും ലഭിക്കാൻ ഏറെ പ്രയാസമാണ്. പകരം ആളെയോ ഹാൻഡ്ഓവറോ ഏൽപ്പിച്ചാൽ മാത്രമേ പലപ്പോഴും അവധി അനുവദിക്കാറുള്ളൂ.
അതേസമയം കാനഡയിൽ 15 മുതൽ 20 ദിവസം വരെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ലീവ് ലഭിക്കാറുണ്ട്. മാനസികമായ വിശ്രമം, യാത്രകൾ, വീടുമായുള്ള അടുപ്പം എന്നിവയൊക്കെ അവധിക്കുള്ള വ്യക്തമായ കാരണങ്ങളായി അവിടെ അംഗീകരിക്കപ്പെടുന്നു.
പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. തൊഴിൽ അന്തരീക്ഷത്തിനൊപ്പം ഉയർന്ന ശമ്പളം തന്നെയാണ് ആളുകളെ വിദേശത്ത് നിർത്തുന്ന പ്രധാന ഘടകമെന്ന് ഒരു വിഭാഗം നെറ്റിസൺസ് അഭിപ്രായപ്പെടുന്നു.
