90 കളില്‍ എട്ടാം ക്ലാസുകാരിയായ ലക്ഷ്മി സ്കൂളുവിട്ടു വീട്ടിലേക്ക് എത്തുന്നതുതന്നെ അന്നത്തെ വിശേഷങ്ങള്‍ അമ്മയോടു പറയാനുള്ള ആവേശത്തിലായിരുന്നു. ചൂടോടെ നാലുമണി പലഹാരങ്ങളുണ്ടാക്കി മക്കളെയും കാത്ത് അമ്മ പൂമുഖത്തുണ്ടാകും. പിന്നെ രാവിലെ മുതലുള്ള വിശേഷങ്ങള്‍ അമ്മയോടു പറയുകയായി. അമ്മയ്ക്കു പറയാനുള്ളതൊക്കെ മക്കളും ശ്രദ്ധയോടെ കേട്ടിരിക്കും. ജോലി കഴിഞ്ഞ് അച്ഛനെത്തുമ്പോള്‍ ചായയുമായി തീന്മേശയ്ക്കു ചുറ്റുമിരുന്ന് എല്ലാവരും തങ്ങള്‍ക്കു പറയാനുള്ള കാര്യങ്ങളൊക്കെ പറയും. സന്ധ്യാ പ്രാര്‍ഥനയ്ക്കുശേഷം അല്പനേരം എല്ലാവരും ഒരുമിച്ചിരുന്ന് ടിവി കണ്ടതിനുശേഷം പഠിക്കാനായിരിക്കും. അന്ന് സന്തതസഹചാരിയായി മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റോ ആരുടെയും കൈകകളിലുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ ഒരുമിച്ചിരുന്ന് സംസാരിക്കാന്‍ സമയമേറെയുണ്ടായിരുന്നു. മക്കള്‍ക്ക് എന്തും തുറന്നു പറയാന്‍ കഴിയുന്ന നല്ല സുഹൃത്തുക്കളായിരുന്നു അച്ഛനമ്മമാര്‍.
ഇന്ന്
സ്കൂളും കോളജും കഴിഞ്ഞു വരുന്ന മക്കള്‍ സമയം ചെലവഴിക്കുന്നത് ഇന്റര്‍നെറ്റിലും മൊബൈല്‍ ഫോണിലുമാണ്. വീട്ടില്‍ നിന്ന് അകലെയുള്ള സ്ഥലങ്ങളില്‍ പോയി പഠിക്കുന്നുവെന്ന കാരണത്താല്‍ മക്കള്‍ക്ക് വില കൂടിയ മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്കുന്ന മാതാപിതാക്കള്‍ അറിയുന്നില്ല അവരുടെ പോക്ക് എങ്ങോട്ടാണെന്നുള്ള കാര്യം. നൂതന സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്ന ന്യൂജെന്‍ കുട്ടികള്‍( ആണായാലും പെണ്ണായാലും) ചെന്നു ചാടുന്നത് ചതിക്കുഴിയിലേക്കാണ്.
ഇന്നത്തെ ജീവിത സാഹചര്യത്തില്‍ അച്ഛനും അമ്മയ്ക്കും ജോലി എന്നുള്ളത് അനിവാര്യമായതിനാല്‍ പഠനശേഷം കുട്ടികള്‍ വീട്ടിലെത്തുമ്പോള്‍ മിക്കവാറും വീടുകളില്‍ രക്ഷിതാക്കള്‍ ഉണ്ടാകാറില്ല. മാതാപിതാക്കള്‍ തിരിച്ചെത്തിയാലും തിരക്കുമൂലം അല്പസമയം കുട്ടികള്‍ക്കൊപ്പം ചിലവഴിക്കാനോ അവരുടെ വിശേഷങ്ങള്‍ കേള്‍ക്കാനും ഭൂരിഭാഗം പേരും തയാറാകില്ലെന്നതും വാസ്തവാണ്. ഇത്തരം സാഹചര്യങ്ങളില്‍ മൊബൈല്‍ ഫോണിലോ ഇന്റര്‍നെറ്റിനു മുന്നിലെ ഇരുന്ന് സമയം ചെലവഴിക്കുന്ന കുട്ടികള്‍ ചാറ്റിംഗിലെത്തുന്ന ആള് ആരാണെന്നു പോലും അറിയാതെ സൗഹൃദത്തിലായി ചതിക്കപ്പെടുന്ന സംഭവങ്ങളും ഇന്ന് നിത്യസംഭവങ്ങളാണ്.
മുമ്പ് മക്കള്‍ വരുന്ന നേരം അല്പമൊന്നു തെറ്റിയാല്‍ വഴിക്കണ്ണുമായി അമ്മ മക്കളെ തിരക്കിയിറങ്ങും.
അമ്മയുടെ സ്ഥാനം ഇന്ന് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും കൈയടക്കിയിരിക്കുന്നു. മക്കള്‍ ഫേസ്ബുക്കിലും വാട്സ്ആപ്പിലും ആരോടൊക്കെ ചാറ്റ് ചെയ്യുന്നു, ആരൊക്കെയാണ് അവരുടെ കൂട്ടുകാര്‍, അവര്‍ എവിടെയൊക്കെ പോകുന്നുവെന്നു പോലും പല മാതാപിതാക്കള്‍ക്കും അറിയില്ല. ഈ ചര്‍ച്ചയില്‍ വിവിധ മേഖലയിലുള്ളവര്‍ പ്രതികരിക്കുന്നു.
അമ്മയും മകളും ആരെയും കൊതിപ്പിക്കുന്ന ചേരുവ
തനൂജ ഭട്ടതിരി, സാഹിത്യകാരി
അമ്മയും മകളും ആരെയും കൊതിപ്പിക്കുന്ന ചേരുവകളാണ്. ഏതു കാലത്തും… എങ്ങനെയും…
പുതിയ ലോകത്ത്, എന്നും, എപ്പോഴും എല്ലാം പുതുതായിരിക്കും… പഴയലോകം എന്നും മാറ്റത്തില്‍ അദ്ഭുതത്തോടെ, അല്പം സങ്കടത്തോടെ കഴിയും, പുതുമ നഷ്ടപ്പെടുന്നതിന്റെ വ്യാകുലതയ്ക്കൊപ്പം മുന്നോട്ടുള്ള കാലത്തിന്റെ വലിച്ചിലില്‍ വേദനിയ്ക്കുന്നവര്‍! എന്റെ അമ്മ എന്നോടൊപ്പം നടന്നപോലെ, എനിക്ക് എന്റെ മക്കളോടൊപ്പം നടക്കാന്‍ പറ്റാറില്ല. ഞാനും തിരക്ക്… അവരും തിരക്ക്…
എന്റെ അമ്മയോടൊപ്പം ഞാന്‍ മഴ കൊണ്ടു, നിലാവു കണ്ടു, പാട്ടു കേട്ടു, കഥകള്‍ പറഞ്ഞു. ശരിയാണ്, അന്ന് മൊബൈല്‍ഫോണ്‍ എന്നൊരു സംഭവം ഇല്ല. ആളുകള്‍ക്ക് സമയമുണ്ട്. ചുറ്റും നോക്കാന്‍… പ്രകൃതിയെ കാണാന്‍. ഇന്ന് ഞാനുള്‍പ്പെടെ പലരും അല്പം സമയം കിട്ടിയാല്‍ മൊബൈലിലേക്ക് തിരിയും…
എന്നിട്ടും… ആ ചേരുവ… മനംമയക്കുന്ന അതിമനോഹരക്കൂട്ട്… അമ്മയും മകളും… ഇപ്പോഴുമുണ്ട്… മൊബൈലിലെ പൂവും മഴയും, ചിരിയും മടുക്കുമ്പോള്‍, തോളില്‍ കൈയിട്ട്, തമാശ പറയാനും പല രാജ്യങ്ങളിലും കറങ്ങി തളരുമ്പോള്‍ അമ്മേ… എന്തുണ്ട് വിശേഷം’ എന്നു ചോദിക്കാനും സെല്‍ഫി പ്രവാഹം നടത്താനും ലോകാത്ഭുതങ്ങള്‍ അവരയയ്ക്കുന്നത് കാണാതെ, മക്കളെ കാണാനും കണ്ട് അദ്ഭുതപ്പെടാനും, അമ്മ എപ്പോഴും കാത്തിരിക്കുന്നു എന്ന സത്യം അറിയുന്ന മക്കള്‍… അതൊരു ഭാഗ്യമല്ലേ?
മക്കളോടു സ്നേഹം പ്രകടിപ്പിക്കണം
കലാ ഷിബു
കൗണ്‍സിലര്‍, വനിത വികസന കോര്പ്പറേഷന്(റീച്ച്)/ മാര്‍ ഇവാനിയോസ് കോളജ് തിരുവനന്തപുരം
മകളുടെ കൗമാരം അമ്മയുടെ കൈകളിലൂടെ പോകണം. ഇന്ന് ടെക്നോളജി അഡ്വാന്‍സ്ഡ് ആണ്. അതുകൊണ്ടുതന്നെ സമയപ്രായക്കാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അത് ഉപയോഗിക്കരുതെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ അമ്മ അറിഞ്ഞുതന്നെ വേണം ഫോണ്‍ ഉപയോഗിക്കാന്‍. അമ്മയ്ക്കുമുണ്ടായിരുന്നു കൗമാരം. അതുകൊണ്ടുതന്നെ മകളുടെ പ്രശ്നങ്ങളും വികാരങ്ങളുമെല്ലാം മറ്റാരെക്കാളും മനസിലാക്കാന്‍ അമ്മയ്ക്കു കഴിയും. അമ്മയുടെ സ്നേഹവും കരുതലും കിട്ടിയാല്‍ ഒരു കുഞ്ഞും തെറ്റിലേക്കു പോകില്ല.
ഇന്ന് ഉദ്യോഗസ്ഥരായ അമ്മമാരാണ് ഏറെയും. 24 മണിക്കൂറും മക്കളുടെ പുറകെ നടന്ന് അവരെ ശാസിക്കുകയും നിയന്ത്രിക്കുകയുമൊന്നും വേണ്ട. രണ്ടു മണിക്കൂറെങ്കിലും മക്കള്‍ക്കൊപ്പം ചിലവഴിക്കണം. എന്നാലെ അവരുടെ മനസ് അറിയാന്‍ പറ്റൂ. അവരോട് സ്നേഹം പ്രകടിപ്പിക്കുക തന്നെ വേണം. അമ്മ പറയുന്നതാണ് ശരിയെന്നു മക്കള്‍ക്കു തോന്നണമെങ്കില്‍ അത് അടിച്ചേല്‍പ്പിക്കല്‍ ആകരുത്. മറിച്ച് അവര്‍ക്ക് സ്വയം തോന്നുന്നതരത്തിലുള്ള ഇടപെടല്‍ ആകണം.
മക്കളുടെ നല്ല സുഹൃത്താകണം
വിനു ഗോപകുമാര്‍
അസി.സെക്ഷന്‍ ഓഫീസര്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സയന്‍സ്, പനങ്ങാട്, കൊച്ചി
കുടുംബബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വാട്സ്ആപും ഫേസ്ബുക്കും മറ്റ് സാമൂഹിക മാധ്യമങ്ങളും പുത്തന്‍തലമുറയില്‍ കടുത്ത സ്വാധീനമാണ് ചെലുത്തുന്നത്. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് അമ്മ അവളുടെ സുഹൃത്തും വഴികാട്ടിയുമൊക്കെ ആയിരിക്കണം. നമ്മളോട് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം മക്കള്‍ക്കു കൊടുക്കണം. അല്ലാത്തപക്ഷം അവര്‍ പിയര്‍ ഗ്രൂപ്പുകളില്‍ അഭയം തേടും. ഒരു പക്ഷേ വഴിത്തെറ്റിയ സന്ദേശങ്ങളായിരിക്കും അവര്‍ക്ക് അവിടെ നിന്നു ലഭിക്കുന്നത്. കുട്ടികള്‍ അറിയാതെ എപ്പോഴും നമ്മുടെ ശ്രദ്ധ അവരിലുണ്ടാകണം. മുറിയടച്ചിരുന്നു സമയം ചെലവഴിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. ഇന്നത്തെ രക്ഷിതാക്കള്‍ മക്കള്‍ക്ക് കംപ്യൂട്ടറും സോഷ്യല്‍മീഡിയയില്‍ സംവദിക്കാനുള്ള മാര്‍ഗങ്ങളും ഒരുക്കി പ്രത്യേക മുറിയും നല്‍കും. അവര്‍ എന്തു ചെയ്യുന്നുവെന്നോ ആരോടാണ് സംസാരിക്കുന്നതെന്നോ ശ്രദ്ധിക്കാറില്ല. ഇത് അപകടം വിളിച്ചുവരുത്തും.
പെണ്‍കുട്ടികള്‍ക്ക് അമ്മമാരോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം നല്‍കണം. അവര്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. അവരുടെ സംസാരം കേട്ട് പരിഹാരം കാണേണ്ടിടത്ത് വേണ്ട രീതിയില്‍ ഇടപെട്ടാല്‍ത്തന്നെ ഏതു പ്രതിസന്ധിയിലും അമ്മ ഒപ്പമുണ്ടാകുമെന്ന വിചാരം മക്കള്‍ക്കുണ്ടാകും. അങ്ങനെ മക്കള്‍ക്കൊപ്പം നടന്ന് അവരെ നേര്‍വഴിയെ നടത്താം.
ന്യൂജെന്‍ അമ്മയെക്കാള്‍ പ്രിയം നവമാധ്യമങ്ങള്‍
അര്‍ച്ചന പി. തങ്കച്ചന്
ബിടെക് ഫൈനല്‍ ഇയര്‍, ഡിഎംഐ എന്‍ജിനിയറിംഗ് കോളജ്, കന്യാകുമാരി
ഒരു നാണയത്തിനു രണ്ടു വശങ്ങളുണ്ട്. അതുപോലെതന്നെയാണ് ഈ വിഷയവും. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് അമ്മയുമായുള്ള അടുപ്പം കുറഞ്ഞുവരുകയാണ്. ആ സ്ഥാനം ഇപ്പോള്‍ കൈയടക്കിയിരിക്കുന്നത് ഫേസ്ബുക്കും വാട്സ്ആപ്പുമാണ്. പണ്ട് അമ്മയുടെ മടിയില്‍ തല വച്ചുകിടന്ന് അമ്മയ്ക്കു മാസിക വായിച്ചു കൊടുക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ അമ്മയുടെ മടിയില്‍ കിടന്ന് വാട്സ് ആപ്പും ഫേസ്ബുക്കുമാണ് ന്യൂജെന്‍ കുട്ടികള്‍ നോക്കുന്നത്. അമ്മയുടെ വിഷമം പങ്കുവയ്ക്കുമ്പോള്‍ അത് കേള്‍ക്കാതിരിക്കാന്‍ ഹെഡ്സെറ്റും ചെവിയില്‍ തിരുകും. അമ്മയേക്കാളുപരി നാമിന്ന് സ്നേഹിക്കുന്നത് നവമാധ്യമ സുഹൃത്തുക്കളെയാണ്. അമ്മയുടെ പിറന്നാളിന് എഫ്ബിയില്‍ പോസ്റ്റ് ഇടുമ്പോള്‍ അതില്‍ തേനും പാലുംകൊണ്ട് സ്നേഹം നിറയ്ക്കുന്നു. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ അമ്മയെ ചേര്‍ത്തുനിറുത്തി, ആ കവിളില്‍ ചുംബിച്ചുകൊണ്ട് പിറന്നാള്‍ ആശംസകള്‍ പറയുന്ന എത്രപേര്‍ നമുക്കിടയിലുണ്ടാകും. അതിനേക്കാള്‍ നമ്മളിട്ട പോസ്റ്റിന് എത്ര ലൈക്കും കമന്റും കിട്ടിയെന്നു നോക്കാനായിരിക്കും താല്പര്യം.
അമ്മയെന്നു വിളിച്ചോണ്ടു വീട്ടിലേക്കു വന്നിട്ട് ആദ്യം നോക്കുന്നത് ഫോണില്‍ എത്ര ചാര്‍ജ് ഉണ്ടാകുമെന്നാണ്. അമ്മയുടെ സ്നേഹവും മാധുര്യവും തിരിച്ചറിയുന്നത് നമ്മളെല്ലാവരും അമ്മമാരാകുമ്പോഴാണ്. തന്റെ മകള്‍ കോളജില്‍ നിന്നോ ജോലി സ്ഥലത്തുനിന്നോ വരാന്‍ വൈകുമ്പോള്‍ അമ്മയുടെ നെഞ്ചു പിടയുന്നത് നാം കാണാറില്ല. എന്തിനാ അമ്മ എപ്പോഴും എന്നെ വിളിക്കുന്നതെന്നു ചോദിക്കാത്തവര്‍ ഉണ്ടാവില്ല. അമ്മ ആശുപത്രിയിലാണെങ്കില്പ്പോലും അവിടെ വൈഫൈ കിട്ടുമോയെന്നു ചോദിക്കുന്ന ചിലരെങ്കിലും നമുക്കിടയിലില്ലേ? കൂട്ടുകാരുടെ പ്രൊഫൈല്‍ പിക്ചര്‍ സൂപ്പര്‍ എന്നു പറയുന്ന നമ്മള് അമ്മയുണ്ടാക്കിയ കറി സൂപ്പര്‍ എന്നു പറയാറുണേ്ടാ? നമ്മുടെ കൈയൊന്നു മുറിഞ്ഞു രക്തം വന്നാല്‍ അമ്മയുടെ കണ്ണു നിറയും. അതുപോലെ എത്രയോ വേദന സഹിച്ചാണ് അമ്മ നമുക്ക് ജന്മം നല്‍കിയത്. ഈ വേദന അറിഞ്ഞാലേ അമ്മയെന്ന വാക്കിനര്‍ഥം മനസിലാകൂ.
മൊബൈല്‍ ഫോണ്‍ മകളുടെ രക്ഷാകവചമല്ല
ഇന്ദു തോമസ്
അധ്യാപിക ഗവ.എച്ച്.എസ്.എസ്, പുതുവേലി എറണാകുളം
കുട്ടികളുടെ വളര്‍ച്ചയില്‍ അമ്മമാരുടെ പങ്ക് എല്ലാവര്ക്കും അറിയാമെന്നാണ് ഭാവം. എന്നാല്‍ കുട്ടികളുടെ പരിധികളോ, അവരുടെ മുമ്പില്‍ മൊബൈല്‍ പോലുള്ളവ സൃഷ്ടിക്കുന്ന ലോകത്തിന്റെ വളര്‍ച്ചയോ സാധാരണക്കാരായ അമ്മമാര്‍ക്ക് തിരിച്ചറിയാനാവുന്നതിലേറെ വലുതാണ് എന്നതാണ് യാഥാര്‍ഥ്യം. ഒരു കുട്ടി വീട്ടില്‍നിന്നിറങ്ങിയാല്‍ പിന്നെ തിരിച്ചുചെല്ലുന്നതു വരെ തീയാണെന്നാണ് മാതാപിതാക്കള്‍ പലരും പറയുന്നത്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പെരുകിവരുന്ന ലോകത്ത്. എന്നാല്‍ അതിനൊരു രക്ഷാകവചമെന്ന നിലയില്‍ മൊബൈല്‍ മാറുമെന്ന് ചിന്തിക്കുന്നത് ശരിയല്ല. കൗമാര പ്രായത്തിലുള്ള സ്കൂള്‍ കുട്ടികള്‍ക്ക് കൗതുകത്തിന്റെ പേരില്‍ ഉണ്ടാവുന്ന ബന്ധങ്ങള്‍ പിന്നീട് ജീവിതം തന്നെ ഇല്ലാതാക്കി മാറ്റുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന തിരിച്ചറിവ് എല്ലാ അമ്മമാര്‍ക്കും ഉണ്ടാവണം. മകളെ നിഴല്‍ പോലെ പിന്തുടരുകയല്ല അമ്മമാരുടെ ജോലി, എന്നാല്‍ അവളുടെ നല്ല സുഹൃത്താവാന്‍ അമ്മയ്ക്ക് കഴിയുന്നില്ലെങ്കില്‍ മകളെ ഒരു പരിധി വരെയെങ്കിലും നിങ്ങള്‍ അകറ്റി നിര്‍ത്തുന്നുവെന്നു വേണം കരുതാന്‍.
കുട്ടികളുടെ സുഹൃത്തുക്കള്‍ ആരെക്കെയാണ് എന്നറിയാന്‍ അമ്മമാര്‍ക്ക് തീര്‍ച്ചയായും സ്വാതന്ത്രമുണ്ട്. അതേ പോലെ തന്നെ അവരുടെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധം പുലര്‍ത്തുന്നതിനും സ്വാതന്ത്രത്തിനു പരിധി നിശ്ചയിക്കുന്നതിനും അമ്മമാര്‍ക്ക് കഴിയണം. മൊബൈല്‍ ഫോണുകള്‍ സ്കൂളുകളിലും, കാമ്പസുകളിലും നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ പല കുട്ടികളും മൊബൈല്‍ഫോണുകളുമായാണ് സ്കൂളില്‍ എത്തുന്നത്. സ്കൂളില്‍ മൊബൈല്‍ ഒളിപ്പിച്ചുവെച്ചു അധ്യാപകരെ കബളിപ്പിക്കുന്നതിനു പലപ്പോഴും കുട്ടികള്‍ക്ക് കഴിഞ്ഞേയ്ക്കാം, എന്നാല്‍ മാതാപിതാക്കളാണ് അവ വാങ്ങി നല്‍കുന്നത് എന്നതുകൂടി ഓര്‍മിക്കണം. നിങ്ങളുടെ മക്കള്‍ക്ക് അത്യാവശ്യമായതാണോ വില കൂടിയ അത്യാധുനീക മൊബൈല്‍ ഫോണുകള്‍ എന്നു മാതാപിതാക്കള്‍ക്ക് തിരിച്ചറിവ് ഉണ്ടാകണം. കുട്ടികള്‍ക്ക് എല്ലാ നിഷേധിക്കുക എന്നതല്ല, ആവശ്യമുള്ള ഇടങ്ങളിലും, ആവശ്യത്തിനും മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുന്നതെന്നു ഉറപ്പാക്കുയാണ് വേണ്ടത്.
മക്കള്‍ പറയുന്നതു കേള്‍ക്കണം
ലിസ തോമസ്
മഞ്ഞപ്ര പഞ്ചായത്ത് മുന്‍ അംഗം
പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന ആളായതുകൊണ്ട് ഇത്തരം സംഭവങ്ങളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഇത്രയും കാലം കണ്ണിലെ കൃഷ്ണമണിപ്പോലെ കാത്തുസൂക്ഷിച്ചു വളര്‍ത്തിയ രക്ഷിതാക്കളെ ഉപേക്ഷിച്ച് ചാറ്റിംഗിലൂടെ പരിചയപ്പെട്ട ആള്‍ക്കൊപ്പം പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം ഇന്ന് കൂടുകയാണ്. രണ്ട് ഇരട്ടപ്പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുമക്കളുടെ അമ്മയാണ് ഞാന്‍. അവരുടെ കൂട്ടുകാരെക്കുറിച്ചും എല്ലാ കാര്യങ്ങളും അവര്‍ എന്നോട് സംസാരിക്കാറുണ്ട്. മാതാപിതാക്കളും കുട്ടികളും തമ്മില്‍ നല്ലൊരു റിലേഷന്‍ഷിപ്പ് ഉണ്ടായാല്‍ പ്രശ്നങ്ങള്‍ കുറക്കാനാകും. മക്കള്‍ പറയുന്നതു കേള്‍ക്കാന്‍ അവരുടെ കൂടെ നടക്കാന്‍ മാതാപിതാക്കള്‍ തയാറായാല്‍ അവരുടെ നല്ല സുഹൃത്തുകൂടിയായിരിക്കും നമ്മള്.