ഐടി മേഖലയിലും സംഘടനാ സ്വാതന്ത്ര്യം; എതിര്‍പ്പുമായി കമ്പനികള്‍

BIS-ITചെന്നൈ: വ്യാവസായിക തര്‍ക്ക പരിഹാര ആക്ട് ഐടി മേഖലയിലും നടപ്പിലാക്കും. ഇതോടെ ഐടി മേഖലയിലെ തൊഴിലാളികള്‍ക്കും സംഘടന രൂപീകരിക്കാനുള്ള അവകാശം ലഭിക്കും. ഇതിനെതിരേ പ്രതിഷേധവുമായി കമ്പനികള്‍ രംഗത്തെത്തി. പുതുതായി രൂപീകരിച്ച തൊഴിലാളിസംഘടനയായ ജനനായക തൊഴിലാളര്‍ മുന്നണി ലേബര്‍ സെക്രട്ടറിക്ക് അയച്ച പരാതിയുടെ മറുപടിയായാണ് സംഘടനാ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നവരെപ്പോലെ ഐടി മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴിലാളിസംഘടന രൂപീകരിക്കാന്‍ അവകാശമുണെ്ടന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു പകരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഉത്തരവിലുണ്ട്. പ്രമുഖ ഐടി സ്ഥാപനമായ ടിസിഎസില്‍നിന്നു പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകരിക്കപ്പെട്ട സംഘടനയാണു ജനനായക തൊഴിലാളര്‍ മുന്നണി.

പതിറ്റാണ്ടുകളായി വ്യാവസായിക തര്‍ക്കപരിഹാര നിയമത്തിനു പുറത്താണ് ഐടി കമ്പനികള്‍. മൂന്നു വര്‍ഷം മുമ്പ് കര്‍ണാടക സര്‍ക്കാര്‍ ഐടി കമ്പനികള്‍ക്കുകൂടി ഈ നിയമം ബാധകമാക്കാന്‍ ശ്രമിച്ചെങ്കിലും സമ്മര്‍ദത്തെത്തുടര്‍ന്നു പിന്‍വാങ്ങേണ്ടിവന്നു. കേരളത്തില്‍ സിഐടിയു ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ ഐടി മേഖലയില്‍ സംഘടന രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി നടത്തിവരുന്നുണെ്ടങ്കിലും തൊഴിലാളികളുടെ ഭാഗത്തുനിന്നു കാര്യമായ പ്രതികരണമില്ലാത്തതിനാല്‍ വിജയിച്ചിട്ടില്ല.

തമിഴ്‌നാട്ടിലെ ഐടി കമ്പനികള്‍ എല്ലാംതന്നെ നിലവില്‍ ജീവനക്കാര്‍ സംഘടന രൂപീകരിക്കുന്നതിന് എതിരാണ്. തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തെ തൊഴിലാളി സംഘടനകള്‍ സ്വാഗതം ചെയ്യുമ്പോഴും മന്ത്രാലയം സ്വീകരിച്ചത് പിന്തിരിപ്പന്‍ നിലപാടാണെന്ന് ഐടി കമ്പനികള്‍ പ്രതികരിച്ചു. നിലവില്‍ നാലു ലക്ഷത്തിലധികം പേരാണ് തമിഴ്‌നാട്ടില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നത്. തൊഴിലാളിസംഘടനകളും തൊഴില്‍നിയമങ്ങളും നിലവില്‍ വന്നാല്‍ ഐടി കമ്പനികള്‍ പൂട്ടേണ്ടിവരുമെന്നാണ് കമ്പനികളുടെ വാദം. ഐടി മേഖലയിലെ മിക്ക കമ്പനികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്.

അവിടെ തൊഴില്‍ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ സമയം തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടിവരും. കൂടാതെ, അതിനു തയാറാകാത്ത തൊഴിലാളികള്‍ക്കു പകരം അടുത്ത തൊഴിലാളിയെ ജോലി ഏല്‍പ്പിക്കേണ്ടിവരും. ഇത് കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് പ്രധാന തടവാദമായി ഉന്നയിക്കുന്നത്. മാത്രവുമല്ല, മിക്ക ഐടി കമ്പനികളിലും തൊഴില്‍ മികവിന്റെ അടിസ്ഥാനത്തിലാണ് ശമ്പളവും സ്ഥാനക്കയറ്റവും നല്‍കുന്നത്. തൊഴില്‍ നിയമമനുസരിച്ച് സര്‍വീസ് പരിഗണിക്കേണ്ടിവരും. ഇതും പ്രശ്‌നമായി കമ്പനികള്‍ ഉയര്‍ത്തിക്കാട്ടുന്നു.

Related posts