ചികിത്സകിട്ടാതെ മുറിയില്‍ പൂട്ടിയിട്ടിരുന്ന സ്ത്രീയെ പോലീസും നാട്ടുകാരും ചേര്‍ന്നു രക്ഷപെടുത്തി

EKM-CHIKILSAപെരുമ്പാവൂര്‍: മുറിയില്‍ പൂട്ടിയിട്ടിരുന്ന നിലയില്‍ കണെ്ടത്തിയ സ്ത്രീയെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. മുടക്കുഴ പഞ്ചായത്ത് ഏഴാം വാര്‍ഡ് തുരുത്തി മന്നയത്തുകുടി വീട്ടില്‍ മോഹനന്റെ ഭാര്യ രാജി (45) യെയാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവില്‍നിന്നോ മക്കളില്‍ നിന്നോ പരിചരണം ലഭിക്കാതെ വീട്ടിലെ മുറിക്കുള്ളില്‍ നരകിച്ചാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാവിലെ പൂട്ടിക്കിടന്ന വീട്ടിലെ ശുചിമുറിയില്‍ അവശനിലയില്‍ വീണുകിടന്നിരുന്ന രാജിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മൂന്നു ദിവസത്തിലേറെയായി വീട് പൂട്ടികിടക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍ ബിബിന്‍ പുനത്തില്‍, ബൈജുതോമസ് തുടങ്ങിയവരും പോലീസും ചേര്‍ന്ന് വീട് തുറന്ന് രാജിയെ പെരുമ്പാവൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഹൃദ്രോഗ വിദഗ്ദന്റെ സഹായം ലഭിക്കുന്നതാനായി രാജിയെ കോതമംഗലത്തെസ്വകാര്യ ആസ്പ്രതിയിലേക്ക് മാറ്റി.

സര്‍ക്കാര്‍ അധ്യാപികയായ രാജിക്ക് രണ്ടുവര്‍ഷം മുമ്പാണ് മാനസീക അസ്വസ്ഥതകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ജോലിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. ഷുഗര്‍ രോഗി കൂടിയായ രാജിയുടെ വലത് കാല്‍പാദം അസുഖത്തെതൂടര്‍ന്ന് മുറിച്ചുമാറ്റിയിരുന്നു. രാജിയുടെ ഭര്‍ത്താവ് മോഹനും മകള്‍ ദിവ്യയും സര്‍ക്കാര്‍ ജീവനക്കാരാണ്. ഇളയ മകന്‍ അഭിജിത്ത് ഡിഗ്രി വിദ്യാര്‍ഥിയാണ്. ദിവ്യ വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം.  മോഹനും മകന്‍ അഭിജിത്തുമാണ് രാജിക്കൊപ്പം താമസിക്കുന്നത.്

Related posts