കേരളം എന്ന കോണകക്കീറില്‍ കിളിത്തട്ടു കളിയ്ക്ക് നില്‍ക്കരുതായിരുന്നു്; സിദ്ധാര്‍ഥിനു പകരം ടൊവിനോയോ ആന്റണി വര്‍ഗീസോ ആകാമായിരുന്നു; കമ്മാരസംഭവത്തെപ്പറ്റി അനന്തപത്മനാഭന് പറയാനുള്ളത്…

ദിലീപ് നായകനായി എത്തിയ വിഷു റീലീസ് ചിത്രം കമ്മാരസംഭവത്തെ പുകഴ്ത്തി എഴുത്തുകാരനും പത്മരാജന്റെ മകനുമായ അനന്തപത്മനാഭന്‍. കമ്മാരസംഭവം പോലൊരു ദൃശ്യാഖ്യാനം മലയാളത്തില്‍ ഇതാദ്യമാണെന്ന് അദ്ദേഹം പറയുന്നു. അതേസമയം ഈ ചിത്രം ചെയ്യേണ്ടി ഇരുന്നത് ഹിന്ദിയിലോ തമിഴിലോ ആയിരുന്നുവെന്നും കേരളം എന്ന കോണക കീറിലെ കിളിത്തട്ടു കളിക്ക് നില്‍ക്കരുതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

അനന്തപത്മനാഭന്റെ വാക്കുകള്‍ ഇങ്ങനെ…ആദ്യമേ പറയട്ടെ , ഈ ചിത്രം എന്നെ ആകര്‍ഷിച്ചതിനു പിന്നില്‍ അതിലെ കഥാകാരനുമായുള്ള സൗഹൃദം ഒട്ടുമേ സ്വാധീനിച്ചിട്ടില്ല. ഇഷ്ടമില്ലാത്തതിനെ മുഖത്തു നോക്കി വിമര്‍ശിക്കാനുള്ള ഒരു ആര്‍ജവം കാണിച്ചിട്ടുള്ളത് കൊണ്ട് കൂടിയാവാം ഞങ്ങള്‍ അടുപ്പക്കാരായി തുടരുന്നത്. മാത്യു അര്‍ണോള്‍ഡ് പറഞ്ഞിട്ടുള്ള , PERSONAL PREJUDICE എന്റെ അഭിപ്രായത്തില്‍ വരാതെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഏതെങ്കിലും ഒരു മുരളി ഗോപി ചിത്രത്തെ പറ്റിയുള്ള ആദ്യ പൊതുമധ്യ അഭിപ്രായവെളിപ്പെടുത്തലും എഫ്ബി പോസ്റ്റും ആണിത്

കമ്മാരസംഭവം പോലൊരു ദൃശ്യാഖ്യാനം മലയാളത്തില്‍ ഇതാദ്യം ആണ്. 1995 ലെ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച THE UNDERGROUND ( EMIL KUSTURICA) എന്നില്‍ ഏല്‍പിച്ച സുഖമുള്ള വെള്ളിടിക്ക് സമാനമാണ് ഇതിന്റെ ഇംപാക്ട്. ഇത് ചരിത്രത്തിന് നേരെ മാത്രമല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പഞ്ചാംഗ / തലക്കുറി നിര്‍മാണങ്ങള്‍ക്കു പിന്നിലെ കൂര്‍മ്മ ബുദ്ധികള്‍ക്കും, അഭിനവ പടനായകനിര്‍മാണങ്ങള്‍ക്കും , ഇന്ത്യന്‍ ബയോപ്പിക്കുകളിലെ പൊള്ളവീര്യങ്ങള്‍ക്കു നേരെയുമുള്ള ആക്ഷേപ ചിരിയാണ്.

കഥപറച്ചിലിലെ ബ്രില്യന്‍സിനെപ്പറ്റി പറയും മുന്‍പേ ഇങ്ങനെ കുഴക്കുന്ന ഒരു തിരനാടക രചനയെ അഭ്രത്തില്‍ ആക്കി കാട്ടിയ സംവിധാന മിടുക്കിനെ പുകഴ്ത്തണം . ഇതിനായി കോടികള്‍ ചിലവഴിച്ചു യാഥാര്‍ഥ്യമാക്കിയ നിര്‍മാതാവിനെ വന്ദിക്കണം . ഏതു രാഷ്ട്ര നിര്‍മാണങ്ങള്‍ക്കു പിന്നിലും തമ്‌സ്‌കരിക്കപ്പെടുന്ന റിയല്‍ ഹീറോസിന്റെ ജീവത്യാഗങ്ങള്‍ക്കും , ഏതു പഴുതിലൂടെയും കെട്ടി ഉയര്‍ത്തപ്പെടുന്ന നായകബിംബങ്ങള്‍ക്കും നേരെയുള്ള കണ്‍ നിറഞ്ഞ മുഖം കോട്ടി ചിരിയാണ് ഇത്.

രണ്ടു കാര്യങ്ങളില്‍ കുറെ കൂടി ശ്രദ്ധ ചെലുത്താം ആയിരുന്നു. ഒന്ന് ഒന്നാം പാതിയിലെ ആഖ്യാനം ഒന്ന് കൂടി കാച്ചികുറുക്കി ഒന്നര മണിക്കൂര്‍ ഒഴിവാക്കാമായിരുന്നു. പിന്നെ സിദ്ധാര്‍ത്ഥിന് പകരം ടോവിനോയോ , സ്വാതന്ത്ര്യം അര്‍ധരാത്രിയിലെ നായകനോ ഒക്കെ ആകാം ആയിരുന്നു. ഈ ചിത്രം വരും കാലം ചര്‍ച്ച ചെയ്യും.

ഒരു കാര്യം കൂടി എന്റെ സുഹൃത്തുക്കള്‍ ആയ സംവിധായകനോടും എഴുത്തുകാരനോടും പറയാന്‍ തോന്നുന്നു. നിങ്ങള്‍ ഈ ചിത്രം ചെയ്യേണ്ടി ഇരുന്നത് ഹിന്ദിയിലോ കുറഞ്ഞ പക്ഷം തമിഴില്‍ എങ്കിലുമോ ആയിരുന്നു . ഇവിടെ ഈ കേരളം എന്ന കോണക കീറിലെ കിളിത്തട്ടു കളിക്ക് നില്‍ക്കരുതായിരുന്നു. ബ്രാന്‍ഡ് ചെയ്തു പണ്ടാരമടക്കി നിര്‍വൃതി കൊള്ളുന്ന ഉത്പതിഷ്ണുക്കള്‍ ഇതൊന്നും അര്‍ഹിക്കുന്നില്ല . PROUD OF YOU DEARS!

 

Related posts