ഉള്‍നാടന്‍ ഗ്രാമത്തിലെ ഹരിത ബയോപാര്‍ക്ക്

kar_2017jan09xa1

കൃഷിയില്‍ നേട്ടം ഉണ്ടാക്കുന്നവരെക്കാള്‍ നഷ്ടം സംഭവിക്കുന്നവരെക്കുറിച്ചാണ് ഇന്ന് ജനം കൂടുതലായി അറിയുന്നത്. ഇത്തരം അറിവുകള്‍ പുതുതലമുറയില്‍ കൃഷി താല്‍പര്യം കുറയ്ക്കുന്നു. നഷ്ടങ്ങള്‍ നേരിട്ട് പരമ്പരാഗത രീതികളെ ശാസ്ത്രീയമാക്കി നേട്ടങ്ങള്‍ കൈവരിക്കുന്ന കര്‍ഷകരെ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുമ്പോഴാണ് പുത്തന്‍ തലമുറ കൃഷിയോട് താല്പര്യം കാട്ടുന്നത്. കൃഷി താത്പര്യമുള്ളവര്‍ക്ക് മാതൃകയാണ് രാജപ്പന്‍. വിലയിടിവിനും കാര്‍ഷിക തകര്‍ച്ചകള്‍ക്കും മുന്നില്‍ തകരുന്നതല്ല തങ്ങളുടെ ഇച്ഛാശക്തിയെന്നും കര്‍മശേഷിയെന്നും തെളിയിച്ചിട്ടുള്ള കര്‍ഷകരില്‍ ഒരാള്‍. എറണാകുളം ജില്ലയിലെ കോടനാടിന് അടുത്തുള്ള പാണംകുഴിയിലാണ് രാജപ്പന്‍ താമസിക്കുന്നത്. മുന്നിലെ പ്രതിബന്ധങ്ങളെ കൂസാതെ വഴി മാറിയൊഴുകുന്ന കാട്ടരുവിപോലെ സ്വന്തം വഴികള്‍ സ്വയം തെളിയിച്ചെടുത്ത കര്‍ഷകന്‍.

ഉള്‍നാടന്‍ ഗ്രാമമായ പാണം കുഴിയില്‍ കൃഷിയുമായി ജീവിക്കുമ്പോഴാണ് ഐടിഐ പഠിച്ച തോമ്പ്രക്കുടി രാജപ്പന് എംപ്ലോയ് മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് താത്കാലിക ജോലി ലഭിച്ചത്. കുറച്ചുനാള്‍ ആ തൊഴിലിനു പോയി. പിന്നീട് കൃഷിയിലേക്കു തന്നെ തിരിഞ്ഞു. മൂന്നേക്കര്‍ സ്ഥലത്ത് പച്ചക്കറികള്‍ നട്ടു. കൃഷി ലാഭകരമല്ലന്നു കണ്ട് മത്സ്യക്കൃഷിയിലേക്ക് ചുവടുമാറ്റി. അലങ്കാര മത്സ്യങ്ങലുടെയും വളര്‍ത്തു മത്സ്യങ്ങളുടെയും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കലായിരുന്നു ലക്ഷ്യം. വേണ്ട രീതിയില്‍ വിജയം നേടില്ലെന്നു മനസിലായപ്പോള്‍ ഫാം ടൂറിസത്തിലേക്കു മാറാന്‍ തീരുമാനിച്ചു. ഫാം ടൂറിസത്തെക്കുറിച്ച് കേട്ടു കേള്‍വിപോലും ഇല്ലാത്ത ഒരു കാര്‍ഷിക ഗ്രാമമായിരുന്നു പാണംകുഴി. കടങ്ങളും നഷ്ടങ്ങളും നികത്താന്‍ ഫാം ടൂറിസം സഹായിക്കുമെന്ന ചിന്തയില്‍ അതിലേക്കു മടികൂടാതെ ഇറങ്ങിയതിന്റെ ഫലമാണ് ഇന്നത്തെ ഹരിതബയോ പാര്‍ക്ക്.

ഉള്‍നാടന്‍ ഗ്രാമത്തിലെ ഫാം ടൂറിസം കാണാന്‍ ഹരിത ബയോപാര്‍ക്കിലേക്ക് സന്ദര്‍ശകരെത്തി. വര്‍ണരാജി വിരിച്ച് നീന്തി തുടിക്കുന്ന അലങ്കാരമത്സ്യങ്ങളും വലിപ്പമേറിയ മത്സ്യങ്ങളുമാണ് സന്ദര്‍ശകരെ ആദ്യം സ്വീകരിക്കുന്നത്. ഒരടിവരെ നീളം വെയ്ക്കുകയും പരമാവധി അഞ്ചു വര്‍ഷം വരെ ജീവിക്കുകയും ചെയ്യുന്ന ടൈഗര്‍ ഫിഷ്, ചൈനീസ് ഭാഗ്യ മല്‍സ്യമെന്ന് അരിയപ്പെടുന്ന ഫ്‌ളവര്‍ കോണ്‍, വിവിധതരം ഓസ്കാറുകള്‍, ഫിഷ്‌തെറാപ്പിക്ക് ഉപയോഗിക്കുന്ന ഡോക്ടര്‍ ഫിഷ്, ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യങ്ങളില്‍ ഒന്നായ അഞഅജകങഅ തുടങ്ങി ചീങ്കണ്ണി മല്‍സ്യം വരെ ഈ ഫാമില്‍ കാണുവാന്‍ കഴിയും.

ബലൂണുകള്‍ തൂക്കിയതുപോലെ വിളഞ്ഞു കിടക്കുന്ന ആകാശവെള്ളരി. കൂട്ടായി ഫാഷന്‍ഫ്രൂട്ടും തോട്ടത്തിന് അലങ്കാരമായിട്ടുണ്ട്. കൃഷിയിടത്തിന്റെ ചെറിയൊരു കോണില്‍ പ്രത്യേകം തയാറാക്കിയ കൂട്ടില്‍, നാടന്‍ കോഴികള്‍ ഉള്‍പ്പെടെ അപൂര്‍വയിനം അലങ്കാരകോഴികള്‍വരെ ഉണ്ട്. മനുഷ്യ ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകളും തലമുടിക്ക് കറുപ്പു നിറം നല്‍കുന്ന മെലാനിനും ധാരാളമായി മാംസത്തിലുള്ള കരിങ്കോഴികളെയും ഇവിടെ കാണാം. പുരാതന കാലം മുതല്‍ മനുഷ്യ ശരീരത്തിന്റെ പുനര്‍നവീകരണത്തിന് മരുന്നായി കരിങ്കോഴികളെയാണ് ഉപയോഗിച്ചിരുന്നത്.

തേക്കും മഹാഗണിയും കൊക്കോയും തിങ്ങിവളരുന്നത് 65 സെന്റ് സ്ഥലത്താണ് ചെറുവനം പോലെതണലും തണുപ്പുംഇവിടെയുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇരിക്കാനും കളിക്കാനുമുള്ള സൗകര്യങ്ങള്‍ ആദായമില്ലെങ്കിലും കൊക്കോച്ചെടികളെ വെട്ടിയൊരുക്കി നിര്‍ത്തിയിരിക്കുന്നു. ഇവയുടെ കായ്കള്‍ ഭക്ഷിക്കാന്‍ അണ്ണാനും കിളികളും എപ്പോഴും എത്തുന്നുണ്ട്.
kar_2017jan09xa2
കൃഷിയിടം കൂടുതല്‍ ആകര്‍ഷകമായി ക്രമീരിക്കുന്നതില്‍ രാജപ്പന്‍ പ്രത്യേക ശ്രദ്ധനല്‍കിയിട്ടുണ്ട്. ഫാം സന്ദര്‍ശകര്‍ക്ക് ഒരേസമയം പരമ്പരാഗതവും ആധുനികവുമായ കൃഷിരീതികള്‍ പരിചയപ്പെടാനുള്ള അവസരം ഈ കൃഷിയിടത്തിലുണ്ട്. അക്വാപോണിക്‌സ് കൃഷി എന്താണെന്ന് കുട്ടികള്‍ക്കും മനസിലാക്കത്തക്ക വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേകം തയാറാക്കിയ ടാങ്കില്‍ മത്സ്യങ്ങള്‍ നീന്തിക്കളിക്കുന്നു. ഇതിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടാങ്കില്‍ ചെറുമെറ്റലുകള്‍ നിരത്തി ബ്രഹ്മിയും വാളന്‍ പയറും നട്ടിരിക്കുന്നു. മല്‍സ്യടാങ്കിലെ ജലം കൃഷി ടാങ്കിലേക്ക്. ഈ രീതിയില്‍ ഉയര്‍ന്ന വളര്‍ച്ചയും വിളവും നല്‍കുന്ന പയര്‍ ചെടി.

കൃഷിയിടത്തില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ജാതി മരങ്ങളും തെങ്ങുകളും കഴിഞ്ഞാല്‍ പച്ചക്കറികള്‍ കാണാം. കൂടാതെ ചെറിയൊരു കരിമ്പിന്‍ തോട്ടവും ഇതിനോട് ചേര്‍ന്ന് പോളിഹൗസും ഒരുക്കിയിരിക്കുന്നു. സുരക്ഷിത കൃഷിയുടെ ഗുണങ്ങള്‍ പോളിഹൗസില്‍ കാണാം. റെഡ് ലേഡി പപ്പയായും നീളന്‍ പയറും പച്ചമുളകും ഉള്‍പ്പടെ പത്തിലേറെ ഇനങ്ങള്‍ പോളിഹൗസില്‍ കൃഷി ചെയ്തിട്ടുണ്ട്.

പറമ്പിന്റെ ഒരു കോണിലുള്ള അഞ്ച് കുളങ്ങളില്‍ നെട്ടറും ഗൗരാമി മത്സ്യവുമാണ് വളര്‍ത്തുന്നത്. ഇവയ്ക്കു ചുറ്റും സഞ്ചരിക്കാന്‍ പാഷന്‍ഫ്രൂട്ടിന്റെയും സോയാബീന്റെയും പന്തല്‍. എല്ലാവിളകള്‍ക്കും സ്വയം തയാറാക്കുന്ന വളമാണ് നല്‍കുന്നത്. കൃഷിക്കാവശ്യമായ മണ്ണിര കംമ്പോസ്റ്റ് ഉണ്ടാക്കാന്‍ പ്രത്യേക സ്ഥലമുണ്ട്. ആരെയും ആകൃഷിക്കുന്ന പക്ഷികളും ഔഷധഗുണങ്ങള്‍ ഏറെയുള്ള കറുത്ത മുയലുകളും ഈ ഫാമിന്റെ മറ്റൊരു പ്രത്യേകതയാണ്.

കൃഷി നഷ്ടമായപ്പോള്‍ പിടിച്ചു നില്‍ക്കാന്‍വേണ്ടി കേട്ടുകേള്‍വിയില്‍ വന്ന ആശയം ഒന്നു പരീക്ഷിച്ചതിന്റെ ഫലമറിയാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. ഫാം തുടങ്ങി മൂന്നു മാസം കഴിഞ്ഞതോടെ കൃഷിയിടം സന്ദര്‍ശിക്കാന്‍ കൃഷിസുഹൃത്തുകള്‍ വന്നുതുടങ്ങി. ഇവരുടെ അഭിപ്രായം കേട്ട് മറ്റു ചിലര്‍. അങ്ങനെ ആറു മാസം കഴിഞ്ഞപ്പോഴേക്കും ഹരിത ബയോ പാര്‍ക്കിന്റെ പേരില്‍ പാണംകുഴി അറിയാന്‍ തുടങ്ങി. കൃഷിയിടത്തില്‍ എത്തുന്നവര്‍ക്ക് സ്വന്തം കാര്‍ഷികോത്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് വിറ്റഴിക്കാന്‍ ഭാര്യയും ശ്രമിക്കുന്നു. ഇടനിലക്കാരുടെ ചൂഷണമില്ലാതെ ജൈവ ഉത്പന്നങ്ങള്‍ വാങ്ങാനും ഇഷ്ടമുള്ളവ പറിച്ചെടുക്കാനും ഇവിടെ സാധിക്കും. പച്ചക്കറികള്‍, ആകാശവെള്ളരി, പാഷന്‍ഫ്രൂട്ട്, വാഴക്കുല, പച്ചക്കറി വിത്തുകള്‍, അടുക്കളകൃഷിക്കാവശ്യമായ തൈകള്‍, മുട്ടകള്‍, വളര്‍ത്തു മൃഗങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പലതും സ്വന്തമാക്കാം.

പ്രകൃതി പൂങ്കാവനമായി വളര്‍ന്നുകൊണ്ടിരിക്കുന്ന രാജപ്പന്റെ ഹരിത ബയോ പാര്‍ക്കിനെ ആത്മയും കൃഷിവകുപ്പും ഫിഷറീസും സഹായിച്ചിട്ടുണ്ട്. കൂടുതല്‍ സൗകര്യങ്ങളോടെ ഒരു കാര്‍ഷിക പഠനകേന്ദ്രമായി വളര്‍ത്തിയെടുക്കുവാനുള്ള ശ്രമത്തിലാണ് രാജനപ്പന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജപ്പന്‍– 9446746119.

–നെല്ലി ചെങ്ങമനാട്

Related posts