ഒരു സ്ത്രീ കുറ്റവാളിയാവുന്നതെങ്ങനെയെന്ന് ലോകം മനസിലാക്കണം! കുറ്റവാളിയില്‍ നിന്ന് എഴുത്തുകാരിയിലേയ്ക്ക്; തടവറയിലെ ഇരുട്ടില്‍ ലിസി കുറിച്ച കഥകളെയും കവിതകളെയും വെളിച്ചം കാണിക്കാന്‍ മോഹന്‍ലാല്‍

hyytrhytrhവിവിധ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട് തടവറയില്‍ കഴിയുന്നയാളുകളുടെ പുനരുദ്ധാരണത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇന്ന് സര്‍ക്കാര്‍ തന്നെ ഇടപെട്ട് തടവറകളില്‍ നടത്തിവരുന്നുണ്ട്. ഇത്തരത്തില്‍ തടവറയില്‍ കഴിഞ്ഞുകൊണ്ട് കഥകളും കവിതകളും എഴുതി പുസ്തകമാക്കി, അത് താന്‍ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയെക്കൊണ്ട് പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ലിസി എന്ന തടവുപുള്ളി. തന്റെ ഇഷ്ടതാരം മോഹന്‍ലാല്‍ തന്നെയാണ് തന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നതെന്ന സന്തോഷവുംകൂടിയുണ്ട് ലിസിയ്ക്കിപ്പോള്‍. ജയിലില്‍ കഥകളും കവിതകളുമെഴുതി പരോളിന് കാത്തിരിക്കുന്ന ലിസിയുടെ കഥ ഒരു പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. മാദ്ധ്യമപ്രവര്‍ത്തകനും കൊക്കോപ്പെല്ലി പബ്ളിക് റിലേഷന്‍സ് എം.ഡിയുമായ സുബിന്‍ മാനന്തവാടിയാണ് ലിസിയുടെ രചനകളും ജീവിതകഥയും സമാഹരിച്ച് കുറ്റവാളിയില്‍നിന്ന് എഴുത്തുകാരിയിലേക്ക്’ എന്ന പുസ്തകം തയ്യാറാക്കിയത്.

കഴിഞ്ഞ വര്‍ഷം പരോളില്‍ ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിനെക്കൊണ്ട് പുസ്തകം പ്രകാശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ലാല്‍ അന്ന് ജയ്പൂരില്‍ മേജര്‍ രവിയുടെ സെറ്റിലായിരുന്നു. മറ്റാരും പ്രകാശനം ചെയ്യേണ്ട, മോഹന്‍ലാല്‍ തന്നെ മതി…’ ലിസി അന്ന് സുബിനോട് പറഞ്ഞു. ഏതായാലും ലിസിയുടെ കാത്തിരിപ്പ് വെറുതേയായില്ല എന്നുവേണം കരുതാന്‍. കാരണം ലിസിയുടെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ തന്നെ അവളുടെ ജീവിതകഥയെ ജയിലിന് പുറത്തെത്തിക്കും. അടുത്ത ദിവസം കൊച്ചിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ലിസിയുടെ കവിതകളും കഥകളും വെളിച്ചം കാണുകതന്നെ ചെയ്യും. കഴിഞ്ഞ ദിവസം ലിസി വീണ്ടും പരോളിലിറങ്ങി. അമ്മയ്ക്ക് രോഗം മൂര്‍ച്ഛിച്ചിരുന്നു. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചുള്ളിയോട്ടിലെ വീട്ടിലെത്തി അമ്മയെ ആശുപത്രിയിലാക്കി അനിയത്തിയെ കൂട്ടിനിരുത്തിയാണ് ലിസി കൊച്ചിയിലെത്തിയത്. ഈ മാസം 30 വരെയാണ് പരോള്‍. അതിനുള്ളില്‍ പുസ്തകം പ്രകാശനം ചെയ്യണം. മോഹന്‍ലാലുമായി ലിസി തന്നെ സംസാരിച്ചു. ലാല്‍ സമ്മതിച്ചു. എന്തുകൊണ്ടാണ് മോഹന്‍ലാലിനോട് മാത്രം ഇത്രയേറെ താത്പര്യം എന്ന ചോദ്യത്തിന് ലിസിയുടെ ഉത്തരം ഇങ്ങനെയായിരുന്നു.

lisi3

‘മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെപ്പോലൊരു കൂടപ്പിറപ്പ് എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകും. എന്ത് പ്രശ്നം വന്നാലും നമുക്കൊപ്പം നിന്ന് നേരിടാന്‍ ഒരാങ്ങള. അതാണെനിക്ക് മോഹന്‍ലാല്‍. ജയിലില്‍ ടിവി കാണാന്‍ അവസരം ലഭിക്കുമ്പോഴൊക്കെ മോഹന്‍ലാലിന്റെ സിനിമ ഏത് ചാനലിലാണെന്ന് തെരഞ്ഞുപിടിച്ച് കാണും. പുലി മുരുകനും കണ്ടു’. ഇപ്പോള്‍ തടവറയിലിരുന്ന് ലിസി തന്റെ ജീവിതത്തിന് തിരക്കഥയൊരുക്കുകയാണ്. സുബിന്റെ സഹായവുമുണ്ട്. ഈ തിരക്കഥ സിനിമയാക്കണം. അതാണ് ലിസിയുടെ അടുത്ത മോഹം. ഇപ്പോള്‍ ഒരു സിനിമയ്ക്കായി തിരക്കഥയൊരുക്കുന്ന തിരക്കിലാണ് ലിസി. അത് സിനിമയുമാക്കണം. തിരക്കഥ പൂര്‍ത്തിയാക്കാനായാല്‍ തടവറയില്‍ പിറക്കുന്ന ആദ്യ പെണ്‍തിരക്കഥയും സിനിമയുമാവും അത്.

‘ഒരു സ്ത്രീ കുറ്റവാളിയാകുന്ന സാഹചര്യം എന്താണെന്നും പിന്നീടുള്ള അവളുടെ ജീവിതം എങ്ങനെയാണ് നീങ്ങുന്നതെന്നും പുറംലോകം അറിയണം. മയക്കുമരുന്നു കൈവശം വച്ചതിനാണ് എന്നെ പിടികൂടിയത്. അന്നെനിക്കറിയില്ലായിരുന്നു ആ പൊതിയില്‍ എന്തായിരുന്നെന്ന്. ആശുപത്രിയില്‍ വെന്തുപിടയുന്ന കൂടപ്പിറപ്പിന്റെ ജീവനായിരുന്നു എനിക്ക് വലുത്. അവള്‍ക്ക് മരുന്ന് വാങ്ങാന്‍ രണ്ടായിരം രൂപ തന്നയാള്‍ക്ക് ഞാന്‍ ചെയ്തുകൊടുത്ത ഒരു ഉപകാരം. രണ്ടാം തവണ ഭീഷണിപ്പെടുത്തിയാണ് അയാള്‍ പറഞ്ഞയച്ചത്. കൂലിപ്പണിക്ക് പോയി ഞങ്ങള്‍ ആറു മക്കളെ പോറ്റിയിരുന്ന അമ്മ കിടപ്പിലായിരുന്നു. അനിയത്തിക്ക് മരുന്ന് വാങ്ങിക്കണം. എന്റെ കേസ് നടത്തണം. വഴങ്ങുകയല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല. അങ്ങനെ രണ്ടാം തവണയും. രണ്ടു കേസിലും കൂടി 25 വര്‍ഷം തടവ്. ഇനിയും പതിനെട്ട് വര്‍ഷം ബാക്കി’. ഇങ്ങനെയൊക്കെയാണെങ്കിലും ലിസിക്ക് നിരാശയോ പരാതിയോ ഇല്ല. ജീവിതത്തില്‍ നിന്ന് ഒളിച്ചോടാനുമില്ല. തന്റേടത്തോടെ മുന്നോട്ടുപോവാനാണ് ലിസിയുടെ തീരുമാനം.

Related posts