ഇങ്ങനെ വേണം ഭരണകൂടം! ലണ്ടനിലെ അഗ്‌നിബാധയില്‍നിന്നും രക്ഷപ്പെട്ടവര്‍ മഹാഭാഗ്യവാന്മാര്‍; ഭവനരഹിതരായവര്‍ക്ക് കോടികള്‍ വിലമതിക്കുന്ന ഫ്‌ളാറ്റുകള്‍ വാങ്ങിനല്‍കി നഗരഭരണകൂടം ലോകത്തിനു മാതൃകയാവുന്നു

ghഅതിഭീകരമായ അഗ്നിബാധയില്‍ നിന്ന് ജീവിതം തിരിച്ചുകിട്ടുന്നതിനേക്കാള്‍ വലിയ ഭാഗ്യമൊന്നും ഇല്ല. എങ്കിലും, ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ അഗ്‌നിബാധയെ അതിജീവിച്ചവരെ കാത്തിരിക്കുന്നത് മറ്റൊരു മഹാഭാഗ്യമാണ്. ലണ്ടന്‍ നഗരഹൃദയത്തില്‍ കോടികള്‍ വിലമതിക്കുന്ന പുതിയ വാസഗൃഹങ്ങളാണ് അവര്‍ക്കായി ഗവണ്‍മെന്റ് ഒരുക്കുന്നത്. 200 കോടി പൗണ്ട് വിലമതിക്കുന്ന കെന്‍സിങ്ടണിലെ കെട്ടിയ സമുച്ചയത്തിലേക്കാണ് ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തത്തോടെ ഭവനരഹിതരായവരെ പുനരധിവസിപ്പിക്കുന്നത്. 68 ഫ്‌ളാറ്റുകളാണ് ഇവിടെ അധികൃതര്‍ വാങ്ങിയത്. 10 മില്യണ്‍ ചെലവിട്ടാണ് അധികൃതര്‍ ഈ കെട്ടിടസമുച്ചയം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഒന്നുമുതല്‍ മൂന്ന് വരെ കിടപ്പുമുറികളുള്ള ഫ്‌ളാറ്റുകളാണ് ഇവിടെ വാങ്ങിയിട്ടുള്ളത്. തീപിടുത്തത്തില്‍ 79 പേരാണ് മരിച്ചത്. ഭവനരഹിതരായത് 250 ഓളം പേരാണെന്നാണ് കണക്കാക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടിയാണ് കെന്‍സിങ്ടണ്‍ റോ ഡവലപ്മെന്റില്‍ 68 ഫ്‌ളാറ്റുകള്‍ വാങ്ങിയിരിക്കുന്നത്.

15 ലക്ഷം മുതല്‍ 85 ലക്ഷം പൗണ്ടുവരെ വിലയുള്ള ഫ്‌ളാറ്റുകളാണ് ലണ്ടന്‍ കോര്‍പറേഷന്‍ ഒരു കോടി പൗണ്ടിന്റെ കരാറില്‍ വാങ്ങിയത്. 16 കോടി പൗണ്ടോളം വില ഫ്‌ളാറ്റുകള്‍ക്ക് ലഭിക്കുമെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഫ്‌ളാറ്റുടമകളായ സെന്റ് എഡ്വേര്‍ഡ് കോര്‍പറേഷന്‍ കുറഞ്ഞവിലയില്‍ ഫ്‌ളാറ്റുകള്‍ വില്‍ക്കുകയായിരുന്നു. തീപ്പിടിത്തത്തിനുശേഷം ഗ്രെന്‍ഫെല്‍ ടവറില്‍ താമസിച്ചിരുന്നവരിലേറെയും ഇപ്പോള്‍ ഹോട്ടലുകളിലാണ് തങ്ങുന്നത്. ചിലര്‍ പാര്‍ക്കുകളിലും സ്വന്തം കാറുകളിലും ഉറങ്ങുന്നതായും ആരോപണമുണ്ട്. എന്നാല്‍, ഇവരെല്ലാവരെയും ജൂലൈ അവസാനത്തോടെ കെന്‍സിങ്ടണ്‍ ഹൈ സ്ട്രീറ്റിലെ പാര്‍പ്പിട സമുച്ചയത്തിലേക്ക് മാറ്റാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ലണ്ടനില്‍ ഏറ്റവും കൂടുതല്‍ വിലമതിപ്പുള്ള മേഖലയിലാണ് ഇവരെ പുനരധിവസിപ്പിക്കാനായി ഗവണ്‍മെന്റ് ഒരുങ്ങുന്നത്. ഗ്രെന്‍ഫെല്‍ ടവറില്‍ താമസിച്ചുവരുന്നവരില്‍ ഏറെപ്പേരെയും പുനരധിവസിപ്പിച്ചെങ്കിലും സമീപത്തെ ഫ്‌ളാറ്റുകളിലുള്ളവരുടെ ദുരിത ജീവിതം തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. പാചകവാതകമോ കുടിവെള്ളമോ വൈദ്യുതിയോ ഇനിയും ഈ മേഖലയില്‍ പുനഃസ്ഥാപിച്ചിട്ടില്ല. തീപിടിത്തതെത്തുടര്‍ന്ന് പല കുടുംബങ്ങളെയും മേഖലയില്‍നിന്ന് ഒഴിപ്പിച്ചിരുന്നു.

Related posts