ഷജീര്‍ഖാനേയും ഷാജഹാനേയും നക്‌സലുകളാക്കണം; തോക്ക് സ്വാമിയെ സംഭവത്തിലേക്ക് വലിച്ചിട്ടത് കൊഴുപ്പുകൂട്ടാന്‍; വെളിപ്പെടുന്നത് പോലീസിന്റെ കുതന്ത്രങ്ങള്‍

THOKKU SWAMIതിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയെ ഡിജിപി ഓഫീസിനു മുമ്പില്‍ നിലത്തിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ഐജി മനോജ് ഏബ്രഹാം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഗൂഢാലോചനയുടെ ഭാഗമെന്ന ആരോപണം ശക്തമാകുന്നു. പോലീസ് ജിഷ്ണുവിന്റെ അമ്മ മഹിജയെ ചവിട്ടിവീഴ്ത്തി വലിച്ചിഴച്ചെന്ന ആരോപണം തെറ്റാണെന്നാണ് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിക്കാരിയായ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇതിനൊപ്പം പരിക്കുകളും പരിശോധിച്ചില്ല. റിപ്പോര്‍ട്ടിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്.

ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് ഒപ്പമുണ്ടായിരുന്ന ചിലര്‍ ഡിജിപിയുടെ മുറിക്കു മുന്നില്‍ സമരം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നും എസ്‌യുസിഐ പ്രവര്‍ത്തകരാണ് ഇത് ആസൂത്രണം ചെയ്തതെന്നും ഐജി കണ്ടെത്തിയതാണ് ഏറ്റവും വിചിത്രം. ഈ കുടുംബത്തെ തിരുവനന്തപുരത്ത് സഹായിച്ചത് ഷാജിര്‍ഖാനും ഭാര്യയുമായിരുന്നു. വി എസ് അച്യൂതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഷാജഹാനും കുടുംബത്തിന് സഹായിയായിരുന്നു. അതുകൊണ്ട് മാത്രമാണ് അവര്‍ ഡിജിപി ഓഫീസ് പരിസരത്ത് എത്തിയത്. തള്ളിക്കയറാന്‍ പോലും ശ്രമിച്ചില്ല. അടുത്ത് ചായ കുടിച്ചു കൊണ്ടിരുന്ന തോക്ക് സ്വാമിയെന്ന ഹിമവല്‍ഭദ്രാനന്ദയേയും ജീപ്പിലേക്ക് വലിച്ചു കയറ്റി. ഇതിനെല്ലാം പിന്നില്‍ ഗൂഢാലോചന നടന്നുവെന്നാണ് മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഭരണകക്ഷിക്കായി ഐജി തയ്യാറാക്കിയ റിപ്പോര്‍ട്ട് മാത്രമാണിതെന്ന് ആരോപണം ഉയരുന്നു.

ഐജി മനോജ് ഏബ്രഹാമിനെതിരേ നിരവധി വിജിലന്‍സ് നടക്കുന്നുണ്ട്്. കൊല്ലത്തെ സൈബര്‍ ഡോം സമ്മേളനത്തിലെ ക്രമക്കേടും ഇ ബീറ്റ് സംവിധാനത്തിലെ അഴിമതിയും വിജിലന്‍സ് പരിശോധനയിലാണ്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കുമ്പോള്‍ കൃത്യമായ അന്വേഷണം നടന്നു. ഇത് അട്ടിമറിക്കാനാണ് നീക്കം. ഇതിന് ഭരണകക്ഷിയുടെ പിന്തുണ വേണം. ഇതിനുള്ള സാഹചര്യമൊരുക്കാനാണ് ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ അപമാനിക്കുന്ന റിപ്പോര്‍ട്ട് ഐജി തയ്യാറാക്കിയത്. സംഭവം പൊലീസിനു കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു എന്നായിരുന്നു ഐജിയുടെ ആദ്യ കണ്ടെത്തല്‍. എന്നാല്‍, പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണമായി ന്യായീകരിക്കുകയും സംഭവത്തിനു പിന്നിലെ ഗൂഢാലോചന കൂടി അന്വേഷിക്കാന്‍ ഉന്നതതല യോഗം തീരുമാനിക്കുകയും ചെയ്തതോടെയാണ് ഇക്കാര്യം ഐജി അന്വേഷിച്ചത്. രാഷ്ട്രീയ നേതൃത്വത്തിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍ുകകയും ചെയ്തു.

പോലീസിനെ ന്യായീകരിച്ചു കൊണ്ട് മുഖ്യമന്ത്രി തന്നെ നേരിട്ടു രംഗത്തെത്തിയതോടെ ഐജിയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.സംഭവത്തില്‍ അറസ്റ്റിലായി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന എസ്‌യുസിഐ പ്രവര്‍ത്തകരായ ഷാജര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, വി എസ്.അച്യുതാനന്ദന്റെ മുന്‍ അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറി കെ.എം.ഷാജഹാന്‍, തോക്കുസ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരുടെ മേല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരിക്കുകയാണ് ഐജിയുടെ റിപ്പോര്‍ട്ടില്‍.

ഹിമവല്‍ഭദ്രാനന്ദയെ എന്തിന് അറസ്റ്റു ചെയ്തുവെന്നതിലാണ് രാഷ്ട്രീയ ഗൂഢാലോചന ഒളിഞ്ഞിരിക്കുന്നത്. സമീപത്തെ കടയില്‍ ചായ കുടിക്കുകയായിരുന്ന ഹിമവല്‍ഭദ്രാനന്ദയെ പൊലീസ് ജീപ്പില്‍ കയറ്റുകയായിരുന്നു. ഏതായാലും സമരവുമായി ഇദ്ദേഹത്തിന് ബന്ധമില്ലെന്ന് വ്യക്തമായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഹിമവല്‍ഭദ്രാനന്ദയെ പ്രശ്‌നക്കാരുടെ കൂട്ടത്തില്‍പ്പെടുത്തി സമരം അട്ടിമറിക്കാന്‍ നീക്കം നടന്നതെന്നും വ്യക്തമാണ്. നക്‌സല്‍ സ്വഭാവമുള്ള ഗൂഢാലോചനയാണ് ഷാജിര്‍ഖാനും ഷാജഹാനും അടക്കമുള്ളവരുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. ബാഹ്യശക്തികളെന്നു പൊലീസ് പറയുന്ന കെ.എം. ഷാജഹാന്‍, ഷാജര്‍ഖാന്‍ എന്നിവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടയാളെന്നു സംശയിച്ച് തോക്ക് സ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഷാജഹാന്‍ അടക്കമുള്ളവര്‍ക്കു സംഘര്‍ഷവുമായുള്ള ബന്ധം അന്വേഷിക്കുന്നതിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. കലാപമുണ്ടാക്കാന്‍ ഗുരുതമായ ഗൂഢാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. അതുകൊണ്ട് തന്നെ ഉടനൊന്നും ജാമ്യം കിട്ടാനും സാധ്യതയില്ല.

സംസ്ഥാന പൊലീസ് മേധാവിയെക്കണ്ട് പരാതി പറയാന്‍ നേരത്തേ അനുമതി വാങ്ങിയെത്തിയ ഹിമവല്‍ ഭദ്രാനന്ദയേയാണു സംശയത്തിന്റെ പേരില്‍ പൊലീസ് പിടികൂടി ജയിലിലടച്ചത്. പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ സംഘര്‍ഷം നടക്കുമ്പോള്‍ കാഴ്ചക്കാരനായി നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരം ഹിമവല്‍ ഭദ്രാനന്ദയടക്കമുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന സര്‍ക്കാര്‍ വാദമാണ് ഇതോടെ പൊളിയുന്നത്. ഹിമവല്‍ഭദ്രാനന്ദയുടെ വരവ് അറിയാവുന്ന പൊലീസുകാരാണ് ഈ ഗൂഢാലോചന നടത്തിയതെന്ന സംശയമാണ് ബലപ്പെടുന്നത്.ഷാജര്‍ഖാനാണു മഹിജയ്ക്കും ബന്ധുക്കള്‍ക്കും ടൂറിസ്റ്റ് ഹോമില്‍ താമസമൊരുക്കിയത്. ഇയാളും അവിടെയാണു താമസിച്ചത്. ആ മുറി പരിശോധിച്ചപ്പോള്‍ ജിഷ്ണു സംഭവത്തില്‍ പൊലീസിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന മുഖപ്രസംഗമുള്ള സംഘടനയുടെ മുഖപത്രം പൊലീസിനു കിട്ടി. ഷാജര്‍ഖാനും ജിഷ്ണുവിന്റെ ബന്ധുക്കളും ഇതിനു മുന്‍പുള്ള ദിവസങ്ങളില്‍ പരസ്പരം പലവട്ടം ബന്ധപ്പെട്ടിരുന്നതായി ഫോണ്‍ വിളിയുടെ വിശദാംശങ്ങളില്‍ നിന്നു മനസ്സിലായി. എന്നാല്‍, ഷാജഹാനും ഹിമവല്‍ ഭദ്രാനന്ദയും ഗൂഢാലോചനയില്‍ നേരിട്ടു പങ്കെടുത്തതിനു തെളിവു ലഭിച്ചിട്ടില്ല.

പൊലീസ് ഹിമവല്‍ ഭദ്രാനന്ദയെ മാറ്റുന്നതു തടയുകയും ചെയ്തു. സംഭവത്തെ തുടര്‍ന്നു ഷാജര്‍ഖാന്‍ ഉള്‍പ്പെടെ അഞ്ചുപേരെ പൂജപ്പുര സ്‌റ്റേഷനില്‍ നിന്നു വിട്ടയച്ചെങ്കിലും മഹിജയെയും ബന്ധുക്കളെയും മോചിപ്പിക്കാതെ തങ്ങള്‍ പോകില്ലെന്ന് ഇവര്‍ നിലപാടെടുത്തു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. മഹിജയും ബന്ധുക്കളും സംഭവസ്ഥലത്തേക്കു നടന്നുവരുന്നതു മുതലുള്ള എല്ലാ കാര്യങ്ങളും പൊലീസ് വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. അതും ടിവി ചാനലുകളിലെ ദൃശ്യങ്ങളും പരിശോധിച്ചതില്‍ മഹിജയോടു പൊലീസ് അതിക്രമമൊന്നും ചെയ്തിട്ടില്ലെന്നു വ്യക്തമാണെന്നും ഐജി പറയുന്നു. എന്തായാലും ഐജിയുടെ റിപ്പോര്‍ട്ട് പുതിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തുന്നത്.

 

Related posts