അമേരിക്കന്‍ തൊഴില്‍മേഖലാ റിപ്പോര്‍ട്ട് തുണച്ചു; കമ്പോളങ്ങള്‍ക്കു കുതിപ്പ്

bis-americaമുംബൈ: അമേരിക്കന്‍ സാമ്പത്തികമേഖലയുടെ കണക്കുകൂട്ടലുകള്‍ മറികടന്ന് തൊഴില്‍മേഖല തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചത് ഇന്ത്യന്‍ കമ്പോളങ്ങളിലും പ്രതിഫലിച്ചു. 2015 ഓഗസ്റ്റിനു ശേഷമുള്ള മികച്ച മുന്നേറ്റമാണ് നിഫ്റ്റി ഇന്നലെ കാഴ്ചവച്ചത്. സെന്‍സെക്‌സും മുന്നേറി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യം മുന്നേറ്റത്തിന്റെ പാതയിലേക്കു കയറി എന്നതാണ് പുതിയ തൊഴില്‍ റിപ്പോര്‍ട്ട് നല്കുന്ന സൂചന.

മുംബൈ ഓഹരിസൂചിക സെന്‍സെക്‌സ് ഇന്നലെ 499.79 പോയിന്റ് കയറി 27,626.69 ആയി. 2015 ഓഗസ്റ്റ് 20നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലാണ് സെന്‍സെക്‌സ് ഇപ്പോള്‍. നിഫ്റ്റി 144.70 പോയിന്റ് കയറി 8,467.90 ആയി. 2015 ഓഗസ്റ്റ് 19നു ശേഷമുള്ള മികച്ച ഏകദിന മുന്നേറ്റമാണിത്.

അമേരിക്കന്‍ തൊഴില്‍മേഖലയില്‍നിന്നുള്ള ശുഭവാര്‍ത്ത ഇന്ത്യന്‍ സാമ്പത്തികമേഖലയുടെയും ഓഹരി സൂചികകളുടെയും ആദ്യപാത നേട്ടത്തിനു സഹായകമാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ സാമ്പത്തികരംഗം വളര്‍ച്ചയുടെ പാതയിലേക്കു കയറിയതിനാല്‍ ഫെഡ് റിസര്‍വ് പലിശനിരക്കില്‍ മാറ്റം വരുത്തില്ലെന്നാണ് സൂചന. ബ്രെക്‌സിറ്റ് നല്കിയ പ്രതിസന്ധികളെല്ലാം ഈ റിപ്പോര്‍ട്ടില്‍ മാറുമെന്നും കരുതുന്നുണ്ട്. മാത്രമല്ല, ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളിലേക്കുള്ള വിദേശ ഫണ്ടുകളുടെ ഒഴുക്കും വര്‍ധിച്ചേക്കാം.

വ്യാവസായിക ഉത്പാദനം, ടിസിഎസിന്റെയും ഇന്‍ഫോസിസിന്റെയും ആദ്യപാദ നേട്ടങ്ങള്‍, മണ്‍സൂണ്‍ എന്നിവ ഈ ആഴ്ച ഓഹരിസൂചികയെ നിയന്ത്രിക്കാന്‍ സാധ്യതയുണെ്ടന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ഏഷ്യന്‍, യൂറോപ്യന്‍ മാര്‍ക്കറ്റുകളിലും മുന്നേറ്റം പ്രകടമായിരുന്നു. ജപ്പാന്റെ നിക്കൈ സൂചിക 3.5 ശതമാനം കയറി മൂന്നു മാസത്തിനിടയിലെ മികച്ച ഏകദിന മുന്നേറ്റം കാഴ്ചവച്ചു. ഷാങ്ഹായ് ഒരു ശതമാനവും കയറി. യൂറോപ്പിലെ കാക്, ഡാക്‌സ്, എഫ്ടിഎസ്ഇ സൂചികകള്‍ 0.6 ശതമാനത്തിനും 1.3 ശതമാനത്തിനും ഇടയില്‍ നേട്ടമുണ്ടാക്കി.

ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപയ്ക്കു നേട്ടം. അമേരിക്കന്‍ കറന്‍സി ഡോളറിനെതിരേയുള്ള ഇന്ത്യന്‍ കറന്‍സിയുടെ വിനിമയനിരക്ക് 20 പൈസ ഉയര്‍ന്ന് 67.16 രൂപയായി. കയറ്റുമതിക്കാരും ബാങ്കുകളും ഡോളര്‍ വിറ്റഴിക്കാന്‍ ഉത്സാഹിച്ചു.

Related posts