അമ്പതിന്റെ നിറവില്‍ കൊച്ചി റിഫൈനറി

BIS-RIFINARIകൊച്ചി: ബിപിസിഎല്‍ കൊച്ചി റിഫൈനറിക്ക് ഇന്ന് അമ്പതാം പിറന്നാള്‍. 1966 സെപ്റ്റംബര്‍ 23ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണു റിഫൈനറി കമ്മീഷന്‍ ചെയ്തത്. കേരളത്തിന്റെ മുഖഛായ മാറ്റാന്‍ പര്യാപ്തമായ റിഫൈനറി,  നവീന ഭാരതത്തിന്റെ പ്രതീകമാണെന്നാണ് ഉദ്ഘാടനവേളയില്‍ ഇന്ദിരാഗാന്ധി പറഞ്ഞത്. ഇത് അര്‍ഥവത്താക്കുന്ന രീതിയിലാണു റിഫൈനറിയിലുണ്ടായ പുരോഗതിയും ഇപ്പോള്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളും.

റിഫൈനറിയില്‍ ഇപ്പോള്‍ നടക്കുന്ന കേരളത്തിന്റെ തന്നെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ സംയോജിത റിഫൈനറി പദ്ധതി (ഐആര്‍ഇപി) അതിന്റെ അവസാന ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണു റിഫൈനറിയുടെ സുവര്‍ണ ജൂബിലിയെത്തിയിരിക്കുന്നത്. 16,500 കോടി രൂപ ചെലവിലാണു റിഫൈനറിയില്‍ ഐആര്‍ഇപി പദ്ധതി പൂര്‍ത്തീകരിക്കുന്നത്. പദ്ധതി പ്രാബല്യത്തിലാകുന്നതോടെ റിഫൈനറിയുടെ ഉത്പാദനശേഷി 15.5 ദശലക്ഷം ടണ്ണായി വര്‍ധിക്കും.

റിഫൈനറി കമ്മീഷന്‍ ചെയ്യുന്ന സമയത്തു 2.5 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരിക്കനാണു ശേഷിയുണ്ടായിരുന്നത്. 2009ല്‍ ശേഷി വര്‍ധിപ്പിച്ചതോടെ നിലവിലെ മൊത്തം ശുദ്ധീകരണശേഷി 9.5 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. ഐആര്‍ഇപി കമ്മീഷന്‍ ചെയ്യുന്നതോടെ ഉന്നതനിലവാരമുള്ള യൂറോ നാല്, യൂറോ അഞ്ച് മാനദണ്ഡപ്രകാരമുള്ള വാഹന ഇന്ധനം ഉത്പാദിപ്പിക്കാനാവും. ഇതിനായി 10 ദശലക്ഷം ടണ്‍ ശേഷിയുള്ള അത്യാധുനിക ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റാണു പുതുതായി ഒരുക്കുന്നത്.

പദ്ധതിയുടെ ഭാഗമായ ഡിലേയ്ഡ് കോക്കര്‍ യൂണിറ്റിലെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു ക്രൂഡ് ഓയിലില്‍നിന്നു പരമാവധി ഉത്പന്നങ്ങളുണ്ടാക്കാന്‍ കഴിയും. ഈ യൂണിറ്റില്‍ ഡീസല്‍ ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന ഉപോത്പന്നമായ പെറ്റ് കോക്ക് ഉപയോഗിച്ചു വൈദ്യുതി ഉത്പാദനിപ്പിക്കാനുള്ള പദ്ധതി കേരള സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കൂടാതെ 4588 കോടി മുടക്കി പ്രതിവര്‍ഷം അഞ്ച് ലക്ഷം ടണ്‍ പ്രൊപ്പലീന്‍ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി 2018ല്‍ പൂര്‍ത്തിയാകും.

സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഇന്നു രാവിലെ 11.30ന് കൊച്ചിന്‍ റിഫൈനറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍, എംപിമാരായ കെ.വി. തോമസ്, ഇന്നസെന്റ്, ജോസ് കെ. മാണി, എംഎല്‍എമാരായ എസ്. ശര്‍മ, പി.ടി. തോമസ്, വി.പി. സജീന്ദ്രന്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡന്‍, അനൂപ് ജേക്കബ്, എം. സ്വരാജ്, ബിപിസിഎല്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എസ്. വരദരാജന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.

Related posts