ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡല്‍ഹിയല്ല: ലോകാരോഗ്യ സംഘടന

bis-nagaramജനീവ: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണവും ടാക്‌സികളുടെ നിരോധനവും വന്നതിനു പിന്നാലെ ഇന്ത്യയില്‍ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡല്‍ഹിയല്ല എന്നു ലോകാരോഗ്യ സംഘടന. ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളുടെ പട്ടിക ലോകാരോഗ്യ സംഘടന ഇന്നലെ പുറത്തുവിട്ടു. ആദ്യ പത്തില്‍ ഇന്ത്യയില്‍നിന്നുള്ള നാലു നഗരങ്ങളാണ് ഇടംപിടിച്ചിട്ടുള്ളത്. രാജ്യത്ത് ഏറ്റവുമധികം വിവാദങ്ങളുയര്‍ത്തിയ ഡല്‍ഹി 11-ാം സ്ഥാനത്താണ്. ഗ്വാളിയര്‍ (2), അലാഹാബാദ് (3), പാറ്റ്‌ന (6), റായ്പുര്‍ (7) എന്നീ നഗരങ്ങളാണ് ഇന്ത്യയില്‍നിന്ന് ആദ്യ പത്തില്‍ ഇടംപിടിച്ച നഗരങ്ങള്‍.

അന്തരീക്ഷത്തിലടങ്ങിയ പൊടിപടലങ്ങളുടെ അളവ് കണെ്ടത്തുന്ന പിഎം 2.5 (അതിസൂക്ഷ്മ കണങ്ങള്‍) അളവ് അനുസരിച്ച് വാര്‍ഷിക ശരാശരി ഒരു ഘനമീറ്ററില്‍ 217 മൈക്രോഗ്രാം രേഖപ്പെടുത്തിയ ഇറാനിലെ സാബോളാണ് ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള നഗരം.

അതിസൂക്ഷ്മ പൊടിപടലങ്ങളുള്ള വായു ശ്വാസകോശ കാന്‍സര്‍, പക്ഷാഘാതം, ഹൃദയസംബന്ധിയായ അസുഖങ്ങള്‍ എന്നിവയ്ക്കു കാരണമാകുന്നവയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വായു മലിനീകരണം മൂലം ലോകത്ത് ഒരു വര്‍ഷം 70 ലക്ഷം ആളുകളാണ് മരിക്കുന്നത്.

2014ലെ കണക്കനുസരിച്ച് ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള നഗരം ഡല്‍ഹിയായിരുന്നു. വാഹനങ്ങളുടെ ഉപയോഗം അടുത്തിടെ കുറച്ചത് ഡല്‍ഹിയിലെ മലിനീകരണം കുറയാന്‍ കാരണമായെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കു മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ പൊതു ആരോഗ്യ മേധാവി മരിയ നെയ്‌റ പറഞ്ഞു.

പല രാജ്യങ്ങളിലും വേണ്ടത്ര സംവിധാനങ്ങളില്ലാത്തതിനാല്‍ അന്തരീക്ഷ മലിനീകരണം നിരീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി. അതിനാല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുമില്ല. കാറുകളുടെ അതിപ്രസരമാണ് അന്തരീക്ഷ മലിനീകരണം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. ഡീസല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, വലിയ കെട്ടിടങ്ങളില്‍നിന്നു വമിക്കുന്ന ചൂട്, മാലിന്യ സംസ്കരണം, കല്‍ക്കരി-ഡീസല്‍ ജനറേറ്ററുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. 2008-13 കാലയളവിനുള്ളില്‍ മലിനീകരണം എട്ടു ശതമാനം ഉയര്‍ന്നു. അതേസമയം സമ്പന്ന രാജ്യങ്ങളിലെ മിക്ക നഗരങ്ങളും മലിനീകരണത്തോത് കുറച്ചു.

103 രാജ്യങ്ങളിലെ 3,000 നഗരങ്ങളാണ് ഇത്തവണ സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ദരിദ്ര രാജ്യങ്ങളില്‍പ്പെട്ട രണ്ടു ശതമാനം നഗരങ്ങളില്‍ വായുവിനു മാത്രമാണ് ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന ഗുണനിലവാരമുള്ളത്. സമ്പന്ന രാജ്യങ്ങളില്‍ ഇത് 44 ശതമാനമാണ്.

Related posts