കണ്ണീര്‍സീരിയലുകള്‍ കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നുവോ?

serialകേരളത്തിലെ വീടുകളില്‍ നിന്നു സന്ധ്യാപ്രാര്‍ഥനയും നാമജപകീര്‍ത്തനങ്ങളും പടിയിറങ്ങിപ്പോയിട്ടു കാലം കുറെയായി. സ്വീകരണമുറിയില്‍ ഇപ്പോള്‍ സീരിയലുകളാണു താരം. അവിഹിതവും അവിശ്വാസവും കുടിപ്പകയും പരസ്ത്രീ-പരപുരുഷ ബന്ധങ്ങളും അമ്മായിയമ്മ-മരുമകള്‍ കലഹങ്ങളും രതിയുടെ ആഘോഷങ്ങളും സൂചകങ്ങളുമായി മെഗാസീരിയലുകള്‍ വീടുകളിലെ സന്ധ്യകള്‍ സ്വന്തമാക്കിയിരിക്കുന്നു.

സീരിയലിനുമുന്നില്‍ ഇരിക്കുന്നതുകൊണ്ടുണ്ടാകുന്ന സമയനഷ്ടം മാത്രമല്ല പ്രശ്‌നം. സീരിയല്‍ നല്‍കുന്ന സന്ദേശം കുടുംബബന്ധങ്ങളുടെ മൂല്യച്യുതിയാണ്. നിരന്തരം കാണുന്നതിലൂടെ ഇത്തരം സന്ദേശങ്ങള്‍ ഇവരുടെ മനസിനെ സ്വാധീനിക്കുന്നു.

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തെയും കൂട്ടായ്മയെയും സീരിയലുകള്‍ നശിപ്പിക്കുന്നുണെ്ടന്നതാണു യാഥാര്‍ഥ്യം. പലര്‍ക്കും ഒന്നിച്ചിരുന്നു കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയമില്ല. ആറു മണിക്കു ടിവി തുറന്നാല്‍ പത്തു മണിവരെ സീരിയല്‍ കാണുന്ന വീടുകളുണ്ട്. ഇതിനിടയില്‍ കുട്ടികളുടെ പഠനവും കുടുംബജോലികളും കുടുംബാംഗങ്ങള്‍ക്കു ഒരുമിച്ചിരുന്നു സംസാരിക്കാനുള്ള അവസരങ്ങളും ഇല്ലാതാകുന്നു.

സ്വീകരണമുറിയില്‍ മുടങ്ങാതെയെത്തുന്ന കണ്ണീര്‍സീരിയലുകളെക്കുറിച്ച് അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കു പറയാനുള്ളതു കേള്‍ക്കാം…

തിരിച്ചറിയാനുള്ള കഴിവ് പ്രേക്ഷകര്‍ക്കുണ്ട്- സുജിത് സുന്ദര്‍

(സംവിധായകന്‍-ചന്ദനമഴ)

വിനോദോപാധികളാണ് സീരിയലുകള്‍. അത് ആരെയും വഴിതെറ്റിക്കുന്നുവെന്നു തോന്നിയിട്ടില്ല. കാരണം സിനിമയിലും ഇപ്പറയുന്ന കാര്യങ്ങള്‍ ഉണ്ട്. അങ്ങനെയാണെങ്കില്‍ സിനിമ കണ്ടിട്ട് ആളുകള്‍ വഴിതെറ്റേണ്ടതല്ലേ? എല്ലാം തിരിച്ചറിയാനുള്ള കഴിവ് പ്രേക്ഷകര്‍ക്കുണ്ട്. ആരിലും ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ല. ഓരോന്നും ആക്‌സപ്റ്റ് ചെയ്യുന്നത് മൈന്‍ഡ് സെറ്റിംഗാണ്. അണിയറപ്രവര്‍ത്തകരായ ഞങ്ങള്‍ സീരിയലുകള്‍ വൃത്തിയായി അണിയിച്ചൊരുക്കാനാണ് ശ്രമിക്കുന്നത്.

സീരിയിലുകള്‍ കാണുന്നവര്‍ പോസിറ്റീവ് ആയി ചിന്തിക്കണം, ഇന്ന് ആളുകളുടെ നെഗറ്റീവ് സൈഡ് പിടിച്ച് കാര്യങ്ങള്‍ മൂവ് ആക്കുന്ന പ്രവണതയാണുള്ളത്. സ്‌ട്രെസ് കൂടുതലുള്ള കാലഘട്ടത്തിലൂടെ കടന്നുപോകുന്നവരാണ് നമ്മളെല്ലാം. അപ്പോള്‍ വൈകാരികമായ വിഷയങ്ങള്‍ പറയുന്നതില്‍ അര്‍ഥമില്ല. കുട്ടികളും കുടുംബവുമൊക്കെയായി ഒത്തുചേരുമ്പോള്‍ അവര്‍ക്ക് ആനന്ദം നല്‍കുന്ന തരത്തിലായിരിക്കണം. കൊച്ചുകൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ ഇടകലര്‍ത്തിയാണ് ഞാന്‍ സീരിയലുകള്‍ ചെയ്യുന്നത്.

സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് വേണമെന്നുള്ള ചിലരുടെ വാദത്തോട് യോജിപ്പില്ല. കാരണം എന്തു വിഷയമാണ് സീരിയലില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് ചാനലുകളാണ് പറയേണ്ടത്. അല്ലാതെ റേറ്റിംഗ് കൂട്ടാനായി എന്തും കാണിക്കണമെന്ന ചാനലുകളുടെ രീതി അത്ര ശരിയല്ല.

സീരിയലുകള്‍ സമൂഹത്തെ ദ്രോഹിക്കുന്നില്ല- ഗിരിഷ് കോന്നി

(സംവിധായകന്‍- പൊന്നമ്പിളി)

കണ്ണീര്‍പരമ്പരകള്‍ എന്നറിയപ്പെടുന്ന സീരിയലുകളും സിനിമ പോലുള്ള ഒരു വിനോദപരിപാടി ആണ്. സിനിമ കഴിഞ്ഞാല്‍ ഒരു പക്ഷേ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ആസ്വദിക്കുന്ന പ്രോഗ്രാമും സീരിയല്‍ തന്നെയാകും. സിനിമകള്‍ നായക പ്രാധാന്യം നല്‍കുമ്പോള്‍ സീരിയലുകള്‍ നായികപ്രാധാന്യം നല്‍കുന്നു. ഒരു സ്ത്രീകഥാപാത്രത്തിന്റെ ജീവിതം കാണിക്കുമ്പോഴുള്ള വികാരപ്രകടനത്തില്‍ നിന്നാണല്ലോ കണ്ണീര്‍പരമ്പര എന്ന പേരു തന്നെ ഉണ്ടായത്. ഒരു സാങ്കല്‍പ്പിക കഥയാണെങ്കില്‍ കൂടി ജീവിതത്തോടടുത്ത് നില്‍ക്കുന്നത് സീരിയല്‍ പ്രമേയങ്ങളാണ്. ചില പരമ്പരകളിലെ രംഗങ്ങള്‍ കണ്ടാല്‍ നമ്മള്‍ കേട്ടതോ കണ്ടതോ ആയിട്ടുള്ളതാണെന്നേ തോന്നൂ. ചില പ്രമേയങ്ങള്‍ പ്രേക്ഷകനെ മുഷിപ്പിക്കുന്നുണ്ടാകാം. പക്ഷേ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്ന പരമ്പരകളും ഉണ്ടായിട്ടുണ്ട്. ഉണ്ടാകുന്നുണ്ട്. രണ്ടു മണിക്കൂര്‍കൊണ്ട് ഒരു സിനിമ തീരുന്നതുപോലെയല്ല സീരിയല്‍ സംപ്രേഷണം. കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഒരുപാടുള്ള ഒരു ചെറിയ കാന്‍വാസ് ആണു സീരിയല്‍. വ്യത്യസ്തമായ കഥനരീതിയും സംഭവബഹുലമായ എപ്പിസോഡുകളുമുള്ള എത്രയോ പരമ്പരകള്‍ ഇന്നു ടിവിയില്‍ വരുന്നുണ്ട്.

മറ്റു പ്രോഗ്രാമുകളുടെ ആയുസ് ഒന്നോ രണേ്ടാ വര്‍ഷം കൊണ്ട് തീരുമ്പോള്‍ സീരിയലുകള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. മറ്റു വിനോദപരിപാടികളെപ്പോലെ സീരിയലുകള്‍ ഒന്നിനെയും അനുകരിക്കാനോ പ്രത്യേക പ്രചോദനം നല്‍കാനോ ശ്രമിക്കുന്നില്ല. ഒരു ദിവസം അരമണിക്കൂര്‍ കൊണ്ട് ഒരു കഥാഭാഗം പ്രേക്ഷകന്റെ മുമ്പില്‍ എത്തിക്കുകയാണ് പരമ്പരകള്‍ ചെയ്യുന്നത്. അതൊരിക്കലും സമൂഹത്തെ ദ്രോഹിക്കുന്നില്ല. സാമൂഹികവും ചരിത്രപരവും പൗരാണികവുമായി എത്രയോ പരമ്പരകള്‍ നാം ഇതിനോടകം കണ്ടുകഴിഞ്ഞു. ഇനി എത്രയോ എണ്ണം വരാനിരിക്കുന്നു. അല്ലെങ്കില്‍ തന്നെ 99 ശതമാനം സാക്ഷരത നേടിയ നമ്മുടെ കേരളസമൂഹം പ്രശ്‌നമായവയെ വച്ചു പുലര്‍ത്തിയിട്ടുണേ്ടാ? അങ്ങനെയാണെങ്കില്‍ ഇന്നു പരമ്പരകള്‍ ഉണ്ടാകില്ലായിരുന്നു. ഇന്ന് ഏതു വീട്ടില്‍ ചെന്നാലും സന്ധ്യ മുതല്‍ രാത്രി വരെ സീരിയലുകള്‍ ഓടിക്കൊണ്ടിരിക്കുന്നതു കാണാം. ഇതുസീരിയലുകളും പ്രേക്ഷകനും തമ്മിലുള്ള ആത്മബന്ധമാണു കാണിക്കുന്നത്. പകല്‍ സീരിയിലുകള്‍ കാണാത്ത സ്ത്രീകളും ചില പുരുഷന്മാരും രാത്രി മുടങ്ങാതെ അതു കാണുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. സിനിമയെക്കാള്‍ ഒരു അഭിനേതാവിനോ ടെക്‌നീഷനോ സ്ഥിരജോലിയും ശമ്പളവും നല്‍കുന്ന മാധ്യമം കൂടിയാണ് സീരിയലുകള്‍.

ഇത്തരം കഥകളോടു പ്രേക്ഷകര്‍ക്കും പ്രിയം- രാജേഷ് കണ്ണങ്കര

(സംവിധായകന്‍- വിവാഹിത)

മൊബൈല്‍ ഫോണിന് ദൂഷ്യഫലങ്ങളില്ലേ. പക്ഷേ നമ്മള്‍ അതിന്റെ നല്ല വശങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. നല്ലതു സ്വീകരിക്കാനുള്ള ബാധ്യത പ്രേക്ഷകനുണ്ട്. അമ്മായിയമ്മ പ്പോരിന്റെ കാര്യമെടുത്താല്‍ ഇന്ദിരാഗാന്ധിയുടെ കുടുംബത്തില്‍ വരെയുള്ള സംഗതിയാണത്. മഹാഭാരതത്തിലും രാമായണത്തിലും വരെ ഈ പോര് കണ്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കാണാനുള്ള പ്രവണത പ്രേക്ഷകര്‍ക്ക് കൂടുന്നതുകൊണ്ട് അവ കൊടുക്കാനുള്ള ടെന്‍ഡന്‍സിയും കൂടും. നല്ല കഥകള്‍ മാത്രം കൊടുത്താല്‍ റേറ്റിംഗ് കൂടില്ല. റേറ്റിംഗ് കൂട്ടാനുള്ള ചേരുവകള്‍ തന്നെയാണ് പ്രേക്ഷകര്‍ക്കുവേണ്ടത്. സ്വന്തം വീട്ടിലെ വഴക്ക് ഒരു നിമിഷം നിര്‍ത്തിവച്ച് അയല്‍ വീട്ടിലെ വഴക്കുകേള്‍ക്കാന്‍ പോകുന്നതുപോലെയാണ് റിമോട്ട് കൈയിലെടുക്കുന്ന ആളുടെ അവസ്ഥ.

സീരിയലുകള്‍കൊണ്ട് ജീവിക്കുന്ന നിരവധി പേരുണ്ട്. അവരുടെ ജീവിതോപാധിയാണ് സീരിയലുകള്‍. എത്രയെത്ര നല്ല കാര്യങ്ങള്‍ ലോകത്തു നടക്കുന്നുണ്ട്. അതിന്റെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളണം. സീരിയലുകളില്‍ സ്ത്രീകള്‍ക്കാണ് പ്രാധാന്യം. അതു മോശമാണെന്ന് സ്ത്രീപ്രേക്ഷകര്‍ പറയുന്നുമില്ല. ഞാന്‍ 18 വര്‍ഷമായി സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ആളാണ്. മുമ്പ് നല്ല കഥകളുള്ള സീരിയിലുകള്‍ ഉണ്ടായിരുന്നുവെന്ന യാഥാര്‍ഥ്യം അംഗീകരിക്കാതെ വയ്യ. ഇന്ന് ആ അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടുണ്ട്. റേറ്റിംഗ് കൂട്ടാനായി ചാനലുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം കൂടുമ്പോള്‍ കഥയ്ക്കും മാറ്റമുണ്ടാകുക സ്വാഭാവികമാണ്.

കുടുംബബന്ധം തകര്‍ക്കുന്ന കഥകള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നില്ല- ജോയ്‌സി

നോവലിസ്റ്റ്

കുടുംബബന്ധം തകര്‍ക്കുന്ന കഥകള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെയുള്ള കഥകള്‍ എഴുതിയിട്ടുമില്ല. മഞ്ഞുരുകും കാലം, ഓമനത്തിങ്കള്‍ പക്ഷി തുടങ്ങിയ എന്റെ സീരിയലുകള്‍ നോക്കിയാല്‍ അതു മനസിലാകും. ജീവിതവിജയം കാണിക്കുന്ന കഥകളാണ് അതിലൊക്കെ പ്രതിപാദിച്ചിരിക്കുന്നത്. ഞാന്‍ സീരിയലുകള്‍ കാണാറില്ല.

സീരിയല്‍ കണ്ടിട്ട് വഴിതെറ്റിപ്പോകുമെന്ന് തോന്നുന്നില്ല- സോനു സതീഷ്

(നായിക-സ്ത്രീധനം സീരിയല്‍)

സീരിയല്‍ കണ്ടിട്ട് ആരും വഴി തെറ്റിപ്പോകുമെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ന് ന്യൂസ് പേപ്പറുകള്‍ എടുത്താലും വാര്‍ത്താ ചാനലുകള്‍ കണ്ടാലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ അതിലൊക്കെ പ്രതിപാദിക്കുന്നുണ്ട്. നമ്മുടെ ചുറ്റും ഇങ്ങനെയുള്ള സംഭവങ്ങള്‍ നടക്കുന്നുമുണ്ട്. അതുകൊണ്ട് സീരിയലുകള്‍ കണ്ടാല്‍ ആളുകള്‍ വഴിതെറ്റിപ്പോകുമെന്നതിനോട് എനിക്ക് യോജിപ്പില്ല. സീരിയലുകള്‍ സോഷ്യല്‍ ഡ്രാമയാണ്. അതിലെ നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവു പ്രേക്ഷകനുണെ്ടന്നാണ് എന്റെ വിശ്വാസം.

സിനിമകളിലും ഇത്തരം രംഗങ്ങളില്ലേ? വിവേക് ഗോപന്‍

(നടന്‍- പരസ്പരം സീരിയല്‍)

സീരിയല്‍ കണ്ടതുകൊണ്ട് പ്രേക്ഷകര്‍ ചീത്തയായി പോകുമെന്നതിനോട് യോജിക്കാനാവുന്നില്ല. കാരണം സിനിമകളിലും ഇത്തരം രംഗങ്ങള്‍ കാണിക്കുന്നില്ലേ? ന്യൂജനറേഷന്‍ സിനിമകളില്‍ പലപ്പോഴും ഇത്തരത്തിലുള്ള രംഗങ്ങളല്ലേ കാണിക്കുന്നത്. സീരിയലുകളെ വിനോദോപാധിയായി മാത്രം കാണുന്നതാണ് നല്ലത്. ഇത്തരത്തിലുള്ള പ്രമേയങ്ങള്‍ സീരിയലുകള്‍ക്ക് ഒരു പരിധിവരെ ആകാം. പക്ഷേ ഇതെല്ലാം സ്വന്തം ജീവിതത്തോട് ഉപമിക്കാതെ കണ്ടാല്‍ ഒരു ദോഷവും ഉണ്ടാവില്ല. ഇന്നത്തെ തലമുറ അതേക്കുറിച്ച് ബോധവാന്മാരാണെന്നാണ് എന്റെ അഭിപ്രായം.

സീരിയല്‍ കണ്ടിട്ട് ആരും മോശമാകുമെന്നു തോന്നുന്നില്ല: കമലാ ഗോവിന്ദ്

നോവലിസ്റ്റ്

സീരിയല്‍ ഒരു കലാരൂപമാണ്. സീരിയല്‍ കണ്ടിട്ട് ആരും മോശമാകുമെന്ന് കരുതുന്നില്ല. കല എപ്പോഴും കല തന്നെയാണ്. അമ്മായിയമ്മ – മരുമക്കള്‍ പോര്, കൊലപാതകം, അവിഹിതം തുടങ്ങിയ കാര്യങ്ങള്‍ ചില സീരിയലുകളില്‍ കാണിക്കുന്നുണ്ട്. ഇന്ന് ഇത്തരത്തിലുള്ള സീനുകള്‍ ഓവറായിട്ട് വര്‍ക്ക് ഔട്ട് ചെയ്യുന്ന പ്രവണതയുണ്ട്. അമ്മായിയമ്മ മരുമകള്‍ക്ക് വിഷം കൊടുക്കുന്നു, ഗര്‍ഭിണിയായ മരുമകളുടെ ഗര്‍ഭം അലസിപ്പിക്കാനുള്ള പ്രവൃത്തികള്‍ ചെയ്യുന്നു, മറ്റ് അവിഹിതമായ സംഭവങ്ങള്‍, കൊച്ചു കുട്ടിയെ ക്രൂരമായി ദ്രോഹിക്കുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ പല സീരിയലുകളിലും ഒരേ പാറ്റേണായിട്ട് ഇന്നു വരുന്നുണ്ട്. എന്നാല്‍ സീരിയല്‍ കാണുന്ന കുടുംബത്തില്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. ചില സീരിയലുകളില്‍ വിവാഹിതനായി കുടുംബത്തോടൊപ്പം കഴിയുന്ന യുവാവിന്റെ അടുത്തേക്ക് സ്വന്തം മകളെ അയയ്ക്കുന്ന അമ്മമാരെ ചിത്രീകരിക്കുന്നുണ്ട്. സീരിയല്‍ കണ്ടിട്ട് നമ്മുടെ നാട്ടില്‍ ഏതെങ്കിലും അമ്മമാര്‍ ഇങ്ങനെ ചെയ്യുവോ? ഏതെങ്കിലും പെണ്‍മക്കള്‍ വിവാഹിതനായ പുരുഷനൊപ്പം കഴിയാന്‍ തയാറാകുമോ? അമ്മായിയമ്മപ്പോരില്ലാത്ത വീടുകള്‍ പണ്ടുമുതല്‍ ചുരുക്കമാണ്. ഇന്നത്തെ തലമുറയില്‍ അതിനു മാറ്റം വന്നിട്ടുണ്ട്. ഇന്നത്തെ അണുകുടുംബത്തില്‍ മരുമകളെ സ്വന്തം മകളായി കാണുന്ന അമ്മമാരാണുള്ളത്. എന്നാല്‍ സീരിയലുകളില്‍ അമ്മായിയമ്മപ്പോര് അതിശയോക്തി കലര്‍ത്തി കാണിക്കുന്നുവെന്നു മാത്രം.

പണ്ടത്തെ തലമുറയ്ക്ക് നിന്നുതിരിയാന്‍ സമയമില്ലായിരുന്നു. കല്ലില്‍ അലക്കിയും അരി ആട്ടിയും നെല്ലു കുത്തിയുമൊക്കെ ജോലി ചെയ്തിരുന്ന കാലം ഇന്ന് പഴങ്കഥയാണ്. ആ സ്ഥാനം യന്ത്രങ്ങള്‍ കൈയടക്കിയതോടെ വീട്ടമ്മമാര്‍ക്ക് സമയലാഭം കൈവന്നു. ജോലി കഴിഞ്ഞുള്ള മിച്ച സമയം ഇത്തരത്തിലുള്ള വിനോദത്തിനായിട്ടാണ് അവര്‍ മാറ്റിവയ്ക്കുന്നത്. അവര്‍ക്ക് സീരിയലുകള്‍ രസകരമായ കാഴ്ചയാണ്. എന്നാല്‍ ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിനെ ഒരു ഗ്ലാസ് ചായപോലും നല്‍കാതെ ടിവിക്കു മുന്നില്‍ ഭാര്യ ഇരിക്കുന്നുവെന്നു പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. അങ്ങനെ ഒരു സ്ത്രീയും ചെയ്യില്ല. വീട്ടിലെ ജോലി ഒഴിവാക്കിക്കൊണ്ട് സീരിയലിനു മുന്നില്‍ ഇരിക്കുന്നത് നല്ലതല്ല. വീട്ടുജോലികള്‍ തീര്‍ത്ത് മിച്ചം വരുന്ന സമയത്താണ് പല വീട്ടമ്മമാരും ടിവി കാണുന്നത്.

സീരിയലുകളില്‍ നന്മയുടെ കണങ്ങള്‍ ധാരാളമുണ്ട്. നിഷേധാത്മകമായ സംഭവങ്ങള്‍ ഒടുവില്‍ ഭാവാത്മകമാകുന്നുണ്ട്. അത് പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുന്നുണേ്ടാ? ചുരുക്കം ചിലര്‍ മാത്രമാണ് നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളിലേക്ക് പോകുന്നത്. സീരിയല്‍ കൊണ്ട് ഒരുപാട് കുടുംബങ്ങള്‍ കഴിഞ്ഞുപോകുന്നുണ്ട്. അവരുടെ പ്രതീക്ഷയും രക്ഷയുമാണത്. നമ്മുടെ ജീവിതസൗകര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പല കാര്യങ്ങളും നിശ്ചയിക്കുന്നത്. അല്ലാതെ ടിവി സീരിയലുകള്‍ കണ്ട് അതിലൂടെ രൂപപ്പെടുന്നതല്ല.

കുഞ്ഞുങ്ങളെക്കൊണ്ട് ക്രൂരത ചെയ്യിപ്പിക്കുന്നത് ശരിയല്ല- നവീന്‍ അറയ്ക്കല്‍

(പ്രണയം, പൊന്നമ്പിളി സീരിയല്‍)

ഇപ്പോഴത്തെ ട്രെന്‍ഡ് കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള സീരിയലുകളാണ്. കുടുംബപ്രശ്‌നങ്ങള്‍ കാണിച്ചു കൊച്ചു കുട്ടികളെക്കൊണ്ട് ക്രൂരപ്രവൃത്തികള്‍ ചെയ്യിപ്പിക്കുന്ന പരമ്പരകളുണ്ട്. ഇതു കണ്ടുകൊണ്ടിരിക്കുന്ന കുട്ടികളിലും ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രവണത കാണും. മലയാളികള്‍ക്ക് സ്വീകരിക്കാന്‍ പറ്റാത്ത രീതിയിലുള്ള പല കാര്യങ്ങളും പരമ്പരകളില്‍ വരുന്നുണ്ട്. പിന്നെ മലയാളികളുടെ പൊതുവെയുള്ള ഒരു രീതിയുണ്ട്. നമ്മുടെ വീട്ടില്‍ കറന്റു പോയാല്‍ അടുത്ത വീട്ടിലെ കറന്റു കൂടി പോയിക്കിട്ടിയാലെ സന്തോഷമാകൂ. അടുത്ത വീട്ടില്‍ എന്തു നടക്കുന്നുവെന്നാണ് പലരും അന്വേഷിക്കാറുള്ളത്. ഈ പ്രവണത ഉള്ളിടത്തോളം കാലം ഇത്തരം സീരിയലുകളും ഉണ്ടാകും. അത് ഉറപ്പാണ്. പിന്നെ ന്യുജെനറേഷനില്‍ അല്‍പം മാറ്റം വന്നിട്ടുണ്ട്. ഹിന്ദി സീരിയലുകള്‍ കാണുന്ന മലയാളികള്‍ ഇന്ന് ധാരാളമായിട്ടുണ്ട്. അതിലെ റിച്ച്‌നസ് ആണ് അവരെ ആകര്‍ഷിക്കുന്നത്. ഓര്‍ണമെന്റ്‌സ്, കോസ്റ്റ്യൂംസ് എല്ലാംകൊണ്ടുമുള്ള ദൃശ്യഭംഗിയാണ് അതില്‍ പ്രേക്ഷകനെ ആകര്‍ഷിക്കുന്നത്. റേറ്റിംഗ് കൂട്ടുന്നതിനായി കുതന്ത്രങ്ങള്‍ കാണിക്കുന്ന പ്രവണത ശരിയല്ല.

സീരിയല്‍ കണ്ടല്ല ജീവിതം തീരുമാനിക്കുന്നത്-ആദിത്യന്‍ ജയന്‍

(പ്രണയം, കൃഷ്ണതുളസി)

ഇതൊരു ജോലിയാണ്. സീരിയല്‍ കണ്ടിട്ടല്ല ജീവിതം കൊണ്ടു പഠിക്കേണ്ടത്. അവരവരുടെ ജീവിതം തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യം മനസുകള്‍ക്കാണുള്ളത്. അല്ലാതെ സീരിയലുകള്‍ക്കല്ല. മുഖം കൊള്ളില്ലെങ്കില്‍ കണ്ണാടിയെ കുറ്റം പറയേണ്ടതുണേ്ടാ?

കാണാന്‍ കഴിയുന്നത് സര്‍ഗാത്മകതയുടെ ശൂന്യത ഡോ.സി.ജെ ജോണ്‍

(ചീഫ് സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം)

വിപണിമൂല്യം ഉള്ളതുകൊണ്ടാണ് ഇത്തരം വിഷയങ്ങള്‍ കാണിക്കുന്നത്. സര്‍ഗാത്മകതയുടെ ശൂന്യതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. അസൂയ, കുശുമ്പ്, അവിഹിതം, അമ്മായിയമ്മ-മരുമക്കള്‍ പോര്, ചതി തുടങ്ങിയ വിഷയങ്ങള്‍ എളുപ്പത്തില്‍ വില്‍ക്കാമെന്ന വിശ്വാസമാണ് ഇതിനു പിന്നിലുള്ളത്. വാര്‍ത്തകളുടെ കാര്യത്തില്‍പ്പോലും ഇന്ന് ഇത്തരത്തിലുള്ള അവസ്ഥയാണുള്ളത്. നെഗറ്റീവ് ആയിട്ടുള്ള കാര്യത്തില്‍ ഊന്നിയാണ് വാര്‍ത്തകള്‍ ഇന്ന് മുന്നേറുന്നത്. സീരിയലിന്റെ തുടര്‍ച്ച തന്നെയാണ് വാര്‍ത്തകളിലും വന്നിരിക്കുന്നത്. നിഷേധാത്മക സ്വഭാവവും സാമൂഹികവിരുദ്ധ ഭാവവുമൊക്കെ ഉണ്ട്.

ഇതെല്ലാം ആവര്‍ത്തിച്ചു കാണുമ്പോള്‍ ചുരുക്കം ചിലരെ ദോഷകരമായി ബാധിക്കുന്നു. എല്ലാവരിലും ഇത്തരം കാര്യങ്ങള്‍ ദോഷകരമായി ബാധിക്കുന്നില്ലെന്നതാണ് വസ്തുത. സമാനമായ വൈകാരിക തലങ്ങളിലൂടെ കടന്നുപോകുന്നവരെയാണ് ഇക്കാര്യങ്ങള്‍ ബാധിക്കുന്നത്. അതായത് ഒറ്റപ്പെട്ടു കഴിയുന്നവര്‍, പ്രായമായവര്‍, കുട്ടികള്‍, കൗമാരക്കാര്‍ ഇവരെയെല്ലാം സ്വാധീനിക്കുന്നു. മാറുന്ന സാമൂഹികതലത്തിന്റെ ഫലമായി ഇന്ന് പല വീടുകളിലും പ്രായമായവരോട് ഒരു വാക്കുപോലും സംസാരിക്കാന്‍ മക്കള്‍ക്ക് സമയമില്ല. ഒരു ടിവി അവരുടെ മുറിയില്‍ വച്ചുകൊടുത്തിട്ട് മക്കള്‍ തങ്ങളുടെ കാര്യങ്ങളില്‍ വ്യാപൃതരാകുന്ന സ്ഥിതിവിശേഷമാണുള്ളത്. അങ്ങനെ വരുമ്പോള്‍ പ്രായമായ മാതാപിതാക്കള്‍ ഇത്തരം സീരിയലുകളുടെയും ആത്മീയചാനലുകളുടെയും കാഴ്ചക്കാരായി മാറുന്നു. സീരിയലുകളില്‍ പലപ്പോഴും വിസ്മയവും അതിഭാവുകത്വവും കൂടുതലും അതിശയോക്തി കലര്‍ന്ന രീതിയിലുമായിരിക്കും. സീരിയലുകളില്‍ കാണുന്ന പല രംഗങ്ങളും ഇത്തരക്കാരുടെ ഉള്ളില്‍ കിടക്കും. സമാനസാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ് ഇത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നത്.

ഇത്തരത്തിലുള്ള സീരിയലുകള്‍ നിയന്ത്രണമില്ലാതെ ഇന്ന് കൂടിയിട്ടുണ്ട്. പൊതുജനങ്ങളിലേക്ക് എത്തുന്ന സര്‍ഗാത്മകതയുടെ പാര്‍ശ്വഫലം മുന്‍കൂട്ടി കാണാന്‍ കഴിയുന്നവനാണ് നല്ല സാഹിത്യകാരന്‍. അങ്ങനെയുള്ളവരുടെ എണ്ണം ഇന്ന് കുറഞ്ഞു വരുന്നു. സീരിയലുകള്‍ രൂപപ്പെടുത്തുമ്പോള്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു നന്നായിരിക്കും.

സീമ മോഹന്‍ലാല്‍

Related posts