കര്‍ഷകര്‍ക്ക് ആശ്വാസമായി വെളിച്ചെണ്ണവില ഉയര്‍ന്നു; പ്രതീക്ഷ തകര്‍ത്ത് ഗ്രാമ്പു

oilവിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: വെളിച്ചെണ്ണയുടെ വിലക്കയറ്റം നാളികേര കര്‍ഷകര്‍ക്ക് ആവേശമായി. മൂന്നാര്‍ മേഖലയില്‍നിന്ന് ഇക്കുറി പുതിയ ഏലക്ക ആദ്യം വില്പനയ്ക്ക് സജ്ജമാവും. ഗ്രാമ്പൂ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയില്‍. തെക്കന്‍ കേരളത്തില്‍നിന്നു പുതിയ റബര്‍ ഷീറ്റ് വില്പനയ്‌ക്കെത്തി. കുരുമുളക് വിപണിയിലെ നിര്‍ജീവാവസ്ഥ തുടരുന്നു. ആഗോള സ്വര്‍ണ വിപണി 1,334 ഡോളറിലെ താങ്ങ് നിലനിര്‍ത്തി.

നാളികേരം

നാളികേര കര്‍ഷകരിലും കൊപ്ര ഉത്പാദകരിലും ആവേശം വിതറി ഉത്പന്നം ഈ വര്‍ഷത്തെ ഏറ്റവും മികച്ച റേഞ്ചിലേക്കു കുതിക്കുന്നു. ചിങ്ങത്തില്‍ ഇക്കുറി സംസ്ഥാനത്തെ ചെറുതും വലുതുമായ വിപണികളില്‍ വെളിച്ചെണ്ണയ്ക്ക് പതിവിലും ഡിമാന്‍ഡ് പ്രതീക്ഷിക്കാം. സാമ്പത്തികരംഗത്തെ ഉണര്‍വ് ഓണാഘോഷങ്ങള്‍ക്ക് തിളക്കം പകരുമെന്നത് വെളിച്ചെണ്ണയുടെ വില്പനത്തോത് ഉയര്‍ത്താം. കൊച്ചിയില്‍ എണ്ണവില ക്വിന്റലിന് 500 രൂപ വര്‍ധിച്ച് 8,600 രൂപയായി. ഉത്പാദകരില്‍ ആവേശം വിതറി കൊപ്ര 5,535 രൂപയില്‍നിന്ന് 5,870ലേക്കു കയറി.

തെളിഞ്ഞ കാലാവസ്ഥ കണ്ട് പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് ഊര്‍ജിതമാക്കി. ഓണവേളയില്‍ കൂടുതല്‍ ആകര്‍ഷകമായ വിലയ്ക്ക് കൊപ്ര വില്പന നടത്താമെന്ന പ്രതീക്ഷയിലാണു ഗ്രാമീണ മേഖല. മില്ലുകാര്‍ കൊപ്ര സംഭരണം വരും ദിനങ്ങളില്‍ ഊര്‍ജിതമാക്കിയാല്‍ പച്ചതേങ്ങയുടെ നിരക്കും മുന്നേറും.

മുംബൈയില്‍ ഭക്ഷ്യയെണ്ണകളെല്ലാം വിലക്കയറ്റത്തിന്റെ പാദയിലാണ്. പാം ഓയില്‍ സൂര്യകാന്തി, സോയാ, നിലക്കടലയെണ്ണ വിലകള്‍ ഉയര്‍ന്നു. കടലയെണ്ണ വില മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ്. 15 കിലോ കടലയെണ്ണവില 2,225 രൂപയിലെത്തി. വിപണി 2,500ലേക്ക് ഉയരുമെന്ന അവസ്ഥ മറ്റു പാചക എണ്ണകള്‍ക്ക് നേട്ടമാവും.

ഏലം

ഹൈറേഞ്ചിലെ ചില ഭാഗങ്ങളിലെ കര്‍ഷകര്‍ ഏലക്ക വിളവെടുപ്പിനുള്ള തയാറെടുപ്പിലാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ മൂന്നാറിലെ കല്ലാര്‍, മാങ്കുളം മേഖലയില്‍നിന്നാവും ആദ്യ ചരക്ക് ഇക്കുറി വില്പനയ്‌ക്കെത്തുക. സെപ്റ്റംബര്‍ രണ്ടാം പകുതിയില്‍ മറ്റു ഭാഗങ്ങളിലും വിളവെടുപ്പ് തുടങ്ങാം. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഇക്കുറി വിളവ് കുറയുമെന്നാണ് ഉത്പാദന മേഖലകളില്‍നിന്നുള്ള സൂചന. മണ്‍സൂണിനു മുമ്പത്തെ കനത്തവേനല്‍ ഏലച്ചെടികളുടെ നിലനില്പിനുപോലും ഭീഷണിയായി.

ഓഫ് സീസണായതിനാല്‍ ലേല കേന്ദ്രങ്ങളില്‍ ചരക്കുവരവ് ചുരുങ്ങി. പിന്നിട്ടവാരം മികച്ചയിനം ഏലക്ക തുടര്‍ച്ചയായി നാല് ദിവസം കിലോ ഗ്രാമിന് 1,200 രൂപയ്ക്കു മുകളില്‍ വിപണനം നടന്നു. നിലവിലെ സ്ഥിതിഗതികള്‍ അടുത്ത സീസണില്‍ വിളവെടുപ്പ് മൂന്നോ നാലോ റൗണ്ടില്‍ ഒതുങ്ങാം. എന്നാല്‍, തുലാവര്‍ഷം സജീവമായാല്‍ വിളവെടുപ്പ് ഡിസംബര്‍-ജനുവരി വരെ നീളും. ഓഗസ്റ്റ് പത്ത് വരെയുള്ള കാലയളവില്‍ 34,500 ടണ്‍ ഏലക്ക ലേലത്തിനിറങ്ങി. ജന്മാഷ്ടമി, ദീപാവലി- ദസറ വേളയില്‍ ഉത്തരേന്ത്യയില്‍നിന്ന് ഏലത്തിനു വന്‍ ഓര്‍ഡറുകള്‍ എത്താം.

ഗ്രാമ്പൂ

ഗ്രാമ്പൂ ഉത്പാദകര്‍ സാമ്പത്തിക ഞെരുക്കത്തില്‍. വ്യവസായികള്‍ വിദേശ ഗ്രാമ്പൂ യഥേഷ്ടം ഇറക്കുമതി നടത്തിയത് ആഭ്യന്തര മാര്‍ക്കറ്റിനു തിരിച്ചടിയായി. നഗര്‍കോവില്‍ വിപണികളില്‍ ഗ്രാമ്പൂ 700 രൂപയാണ്. വിദേശ ചരക്ക് 450 മുതല്‍ 650 രൂപയ്ക്ക് ലഭ്യമാണ്. ഇന്തോനേഷ്യ, മഡഗാസ്കര്‍, സാന്‍സിബാര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഗ്രാമ്പൂ ഇന്ത്യയില്‍ ഇറക്കുമതി നടക്കുന്നുണ്ട്.

കുരുമുളക്

കുരുമുളകിന് ആഭ്യന്തര-വിദേശ ആവശ്യം ഉയര്‍ന്നില്ല. കര്‍ഷകര്‍ ടെര്‍മിനല്‍ മാര്‍ക്കറ്റിലേയ്ക്കുള്ള ചരക്കുനീക്കം കുറച്ചത് വിലത്തകര്‍ച്ചയില്‍നിന്ന് ഉത്പന്നത്തെ താങ്ങിനിര്‍ത്തി. വരവു കുറഞ്ഞിട്ടും സ്റ്റോക്കിസ്റ്റുകളെ വിപണിയിലേക്ക് അടുപ്പിക്കാന്‍ വാങ്ങലുകാര്‍ തയാറായില്ല. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 72,000 രൂപ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ നിരക്ക് ടണ്ണിന് 11,150 ഡോളര്‍. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇന്തോനേഷ്യയില്‍നിന്നുള്ള പുതിയ കുരുമുളക് വരവിനെ ഉറ്റുനോക്കുന്നു.

റബര്‍

കാലാവസ്ഥ റബര്‍ ടാപ്പിംഗിനെ സജീവമാക്കി. ഷീറ്റ് വിലയില്‍ മുന്നേറ്റം പ്രതീക്ഷിച്ച് ചെറുകിടക്കാര്‍ ടാപ്പിംഗിന് ഉത്സാഹിച്ചതോടെ ലാറ്റക്‌സ്, ഷീറ്റ് ലഭ്യതയും ഉയര്‍ന്നു. തെക്കന്‍ കേരളത്തില്‍നിന്ന് പുതിയ ഷീറ്റ് വില്പനയ്‌ക്കെത്തിയത് കണ്ട് ടയര്‍ കമ്പനികള്‍ റബര്‍ സംഭരണം കുറച്ചത് വാരാന്ത്യം വിലയെ ബാധിച്ചു. ഓണാവശ്യങ്ങള്‍ മുന്നില്‍ കണ്ട് കാര്‍ഷിക മേഖല കൂടുതല്‍ റബര്‍ വില്പനയ്ക്കിറക്കുമെന്ന നിഗമനത്തിലാണ് ടയര്‍ ലോബി. ആര്‍എസ്എസ് നാലാം ഗ്രേഡ് റബര്‍ 14,300ല്‍നിന്ന് 14,200 രൂപയായി. അഞ്ചാം ഗ്രേഡ് 13,800ലാണ്.

സ്വര്‍ണം

സ്വര്‍ണവില വീണ്ടും തിളങ്ങി. ചിങ്ങത്തിലെ വിവാഹ സീസണ്‍ മുന്നില്‍ കണ്ട് ഇടപാടുകാര്‍ ആഭരണ കേന്ദ്രങ്ങളില്‍ താത്പര്യം കാണിച്ചു. പവന്റെ വില വീണ്ടും ഉയരുമെന്ന ആശങ്കയില്‍ വിവാഹ പാര്‍ട്ടികള്‍ വാരാരംഭത്തില്‍തന്നെ ആഭരണങ്ങളില്‍ പിടിമുറുക്കി. 22,960 രൂപയില്‍ വില്പന തുടങ്ങിയ പവന്‍ ആദ്യം 23,160ലേക്കും അവിടെനിന്ന് ശനിയാഴ്ച 23,240ലേക്കും ഉയര്‍ന്നു. ഒരു ഗ്രാമിന്റെ വില 2,905 രൂപയായി.

ന്യൂയോര്‍ക്കില്‍ സ്വര്‍ണം വീണ്ടും 1,334 ഡോളറിലെ താങ്ങ് നിലനിര്‍ത്തി. ട്രോയ് ഔണ്‍സിന് 1,335 ഡോളറില്‍നിന്ന് 1,362 വരെ കയറിയ ശേഷം വാരാന്ത്യം 1335 ഡോളറിലാണ്.

Related posts