കാര്‍ട്ടൂണ്‍ കാണാം, അമിതമാകരുത്

Cartoonടെലിവിഷനോടു കുട്ടികള്‍ക്കു താത്പര്യമുണ്ടാകാനുള്ള പ്രധാന ആകര്‍ഷണം അവയിലെ കാര്‍ട്ടൂണ്‍ പരിപാടികളാണ്. കുഞ്ഞായിരിക്കുമ്പോള്‍ അമ്മയുടെ മടിയിലിരുന്നു കാര്‍ട്ടൂണ്‍ കണ്ടുതുടങ്ങുന്ന കുട്ടികള്‍ക്ക് വളര്‍ന്നാലും അതു ഭ്രമമായി മാറുന്നു. കുട്ടികളുടെ ഭാഷാപരവും ഭാവനാപരവുമായ കഴിവുകള്‍ മെച്ചപ്പെടുന്നതിനു കാര്‍ട്ടൂണുകള്‍ ഗുണപരം. പക്ഷേ, അമിതമായാല്‍ ശാരീരിക – ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ചില പെരുമാറ്റ വൈകല്യങ്ങള്‍ക്കും അതിടയാക്കും. 2 മുതല്‍ 10 വയസുവരെയായിരിക്കും കുട്ടികള്‍ക്കു കാര്‍ട്ടൂണുകളോട് അമിത താത്പര്യം. അതിനുശേഷം അവരുടെ ശ്രദ്ധ സാവധാനം സിനിമയിലേക്കു തിരിയും.

അമിതമായ കാര്‍ട്ടൂണ്‍ഭ്രമവും ആരോഗ്യപ്രശ്‌നങ്ങളും

സ്ക്രീനിലെ കൃത്രിമ വെളിച്ചത്തിലേക്കു മണിക്കൂറുകളോളം നോക്കിയിരുന്നാല്‍ കണ്ണിനു പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാവും. കുഞ്ഞുപ്രായത്തില്‍ത്തന്നെ കുട്ടികള്‍ കണ്ണാടി വയ്‌ക്കേണ്ടിവരുന്നതിനു പിന്നിലുള്ള ഒരു കാരണം ഇതാണ്. പ്രകൃതിയിലെ കാഴ്ചകള്‍ മിക്കവയും നിശ്ചലമോ സാവധാനത്തിലുള്ള ചലനങ്ങളോ ആണ്.ടെലിവിഷന്‍ സ്ക്രീനിലെ ദൃശ്യങ്ങള്‍ക്കു വേഗമേറിയ ചലനങ്ങളാണ്. വളരുന്ന പ്രായത്തില്‍ കുട്ടികളുടെ കണ്ണുകള്‍ക്ക് അത് ആയാസകരമാണ്.

ഉയര്‍ന്ന ശബ്ദത്തില്‍ ടെലിവിഷന്‍ കാണാനാണ് കുട്ടികള്‍ക്കിഷ്ടം. ക്രമേണ ചെറിയ ശബ്ദം ചെവിക്കു സെന്‍സിറ്റീവ് ആകാതെയാകുന്നു. കേള്‍വിപ്രശ്‌നങ്ങള്‍ക്ക് അതു കാരണമാകുന്നു. വേഗമാര്‍ന്ന ചലനങ്ങളും തീവ്രത കൂടിയ വെളിച്ചവും വലിയ ശബ്ദവും കേട്ടു പരിചയിച്ച കുട്ടി ആദ്യമായി ക്ലാസിലെത്തുമ്പോള്‍ അവിടത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാവും. അതാണു സ്കൂളില്‍ പോകുന്നതിനു മുമ്പുള്ള പ്രായത്തില്‍ കുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി ടെലിവിഷന്‍ കാണുന്നതുമൂലമുണ്ടാകുന്ന മറ്റൊരു പ്രശ്‌നം. ടീച്ചര്‍ ബോര്‍ഡിലെഴുതുന്നതു കാണാനാകുന്നില്ല എന്നു കുട്ടി പരാതി പറയുമ്പോഴാണ് കാഴ്ചതകരാര്‍ കണ്ടുപിടിക്കപ്പെടുന്നത്.

കാര്‍ട്ടൂണുകളിലും സിനിമകളിലെയും ആകര്‍ഷണീയത അതിസാഹസികതയാണ്. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍ ഈ സാഹസികത അനുകരിക്കാന്‍ ശ്രമിക്കുന്നതു വലിയ അപകടങ്ങള്‍ക്കു കാരണമാകും. നമ്മുടെ യാഥാര്‍ഥ്യബോധം ക്രമേണ നഷ്ടമാകും. ഇതു കഥയും കളിയുമൊക്കെയാണെന്നതു വിട്ടുകളഞ്ഞിട്ടു സാഹസിക ചിന്തകളിലാവും കുട്ടി. കാറിലൊക്കെ ഇരിക്കുമ്പോള്‍ കുട്ടി അച്ഛനോടു ചോദിക്കും അച്ഛനിങ്ങനെയാണോ വണ്ടി ഓടിക്കുന്നത്, സ്പീഡിലങ്ങോട്ടു വിടച്ഛാ, ആ വണ്ടിയെ ഓവര്‍ടേക്ക് ചെയ്യ്, ഇടിച്ചുതെറിപ്പിക്ക് അച്ഛാ..എന്നിങ്ങനെ. അത്തരം സാഹസികതയാണ് നല്ല ഒരാള്‍ക്കു വേണ്ട ഗുണമെന്നും കുട്ടി തെറ്റിദ്ധരിക്കും.

കുട്ടികളുടെ ശാരീരികക്ഷമത കുറവാണെന്നു സ്കൂളുകളില്‍ നടത്തിയ സര്‍വേകളില്‍ പറയുന്നു. ശാരീരികക്ഷമത കുറയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നു പോഷകപ്രധാനമായ ഭക്ഷണക്കുറവാണ്. അതിലും പ്രധാനം വ്യായാമക്കുറവു തന്നെ. ടെലിവിഷനുള്ളതു കാരണം കുട്ടികള്‍ പുറത്തിറങ്ങി കളിക്കുന്നില്ല. ഒരു പാടു നല്ല ശീലങ്ങളും ആരോഗ്യവും മുമ്പു സൂചിപ്പിച്ച കാഴ്ചശക്തി, കേള്‍വിശക്തി മുതല്‍ നമ്മുടെ ശാരീരികക്ഷമത വരെ കുറയുന്നതിന് അമിതമായ കാര്‍ട്ടൂണ്‍ ഭ്രമം ഇടയാക്കുന്നു.

വൈകാരികപ്രശ്‌നങ്ങള്‍

കാര്‍ട്ടൂണുകളിലും അടുത്ത ഘട്ടമായ വീഡിയോ ഗെയിമുകളിലും ഉള്ള മറ്റൊരു ആകര്‍ഷണീയത അക്രമപരതയാണ്. ഫോണുകളിലും കംപ്യൂട്ടറുകളിലുമെല്ലാം ഗെയിമുകള്‍ ധാരാളം. 90 ശതമാനം ഗെയിമുകളിലുമുള്ളതു അക്രമവും സാഹസികതയുമാണ്. നമ്മുടെ ഏകാഗ്രത കൂട്ടുന്നതിനും സഹായിക്കുന്ന ചില ഗെയിമുകള്‍ ഫോണുകളില്‍ ധാരാളം. അതിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ഒരു വാതില്‍ തുറന്നു ചെല്ലുമ്പോള്‍ അവിടെ നിന്നൊരു തോക്കു കിട്ടും. ആ തോക്കുപയോഗിച്ചു നാലുപേരെ കൊന്നുകഴിഞ്ഞാല്‍ കുറച്ചുകൂടി പോയന്റ്‌സ് കിട്ടും. മുന്നോട്ടുപോകുമ്പോള്‍ ഒരാളെ ഇടിച്ചു തെറിപ്പിച്ചാല്‍ വീണ്ടും നേട്ടം…മറ്റുള്ളവരെ നശിപ്പിച്ചു നശിപ്പിച്ചു മുന്നോട്ടു പോകുന്നതായാണ് ഗെയിമുകളുടെയെല്ലാം തീം. അത് അപകടരമാണ്.

വിദ്യാലയ അന്തരീക്ഷത്തിലെ വര്‍ധിച്ചുവരുന്ന അക്രമവാസനയ്ക്കു കാരണം ഗെയിമുകളിലുടെ സ്വന്തമാക്കുന്ന അക്രമചിന്തയാണെന്ന് പഠനങ്ങള്‍ പറയുന്നു. ഉത്സവങ്ങളിലും മറ്റും പോകുമ്പോള്‍ ഇവിടെയും കുട്ടികള്‍ ആദ്യമാവശ്യപ്പെടുന്ന കളിപ്പാട്ടം തോക്കാണ്. ഗെയിമുകളില്‍ നിന്നാണ് വയലന്‍സും തോക്കുമെല്ലാം അവരുടെ മനസില്‍ പതിയുന്നത്. വയലന്‍സിനോട് എല്ലാ മനുഷ്യര്‍ക്കും താത്പര്യമുണെ്ടങ്കിലും ഗെയിമുകളോടുള്ള അഡിക്്ഷന്‍ വയലന്‍സ് ചിന്തകള്‍ അനിയന്ത്രിതമാകുന്നതിന് ഇടയാക്കും. യാഥാര്‍ഥ്യബോധത്തോടെ വയലന്‍സ് ദൃശ്യങ്ങള്‍ കാണാനായില്ലെങ്കില്‍ അതു കുട്ടികളുടെ മനസില്‍ പതിഞ്ഞുകിടക്കും. അത്തരം കുട്ടികള്‍ സ്കൂളുകളില്‍ മറ്റു കുട്ടികളെ നിരന്തരം ഉപദ്രവിക്കാനുള്ള സാധ്യതയേറും. അക്രമവാസനയും സാഹസികതയമുള്ള ഗെയിമുകള്‍ കാണുമ്പോള്‍ അതിന്റെ യാഥാര്‍ഥ്യമെന്തെന്നു രക്ഷിതാക്കള്‍ക്കു പറഞ്ഞുകൊടുക്കാനാകണം.

ഹൊറര്‍ സിനിമാഭ്രമം

ഹൊറര്‍ സീരിയലുകളും സിനിമകളും കാണുന്നതു ചിന്തകളില്‍ വലിയ സ്വാധീനം ചെലുത്തും. 4-5 ക്ലാസ് കഴിയുമ്പോഴാണ് അത്തരം സിനിമകളോടു താത്പര്യമേറുന്നത്. ഭയപ്പെടുത്തുന്ന സീനുകള്‍ ടീവിയിലാണു നടക്കുന്നത് എന്ന ബോധമുള്ളതുകൊണ്ടാണ് അവര്‍ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ പിന്നീട് അതേക്കുറിച്ചുള്ള ഓര്‍മ വരുമ്പോള്‍ അവര്‍ പേടിക്കും. ഉറക്കത്തില്‍ പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കണ്ടു കുട്ടികള്‍ ഞെട്ടിയുണരും. പകലുപോലും അതോര്‍ത്തിരുന്നു പേടിക്കുന്നകുട്ടികള്‍ ഏറെയാണ്.

കഴിവതും ഹൊറര്‍ പരിപാടികള്‍ കാണാന്‍ അനുവദിക്കരുത്. പക്ഷേ തീരെ കാണാന്‍ പാടില്ലെന്നു നിര്‍ബന്ധിക്കരുത്. കൂടെയിരുന്ന് അതിന്റെ യാഥാര്‍ഥ്യം പറഞ്ഞുകൊടുക്കണം. അവയ്ക്ക്് യഥാര്‍ഥ ജീവിതവുമായി ബന്ധമില്ലെന്നും അതു വെറും കഥയാണെന്നും ഇത് ഉണ്ടാക്കിയതാണെന്നും അഭിനയിക്കുന്നവര്‍ സാധാരണമനുഷ്യര്‍ തന്നെയാണെന്നുമുള്ള ധാരണ അവരില്‍ ഉണ്ടാക്കിക്കൊടുക്കണം. എന്നാല്‍, പതിവായി രാത്രിയിലൊക്കെ കരഞ്ഞു ബഹളം വയ്ക്കുകയാണെങ്കില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണം.

കാര്‍ട്ടൂണുകളുടെ ഗുണവശങ്ങള്‍

കുഞ്ഞുങ്ങളില്‍ നല്ല ഭാഷ വികസിക്കുന്നതിനു സഹായകമാണ് കാര്‍ട്ടൂണ്‍. അതിലൂടെയാണ് പരസ്പരസംഭാഷണത്തിന് ഉപയോഗിക്കേണ്ട കൃത്യമായ വാക്കുകള്‍ കുട്ടികള്‍ക്കു കിട്ടുന്നത്. എല്ലാ ഭാഷകളിലുമുള്ള കാര്‍ട്ടൂണുകള്‍ ഉള്ളതിനാല്‍ കൊച്ചുകുട്ടികള്‍ക്കു വളരെപ്പെട്ടെന്നു ഭാഷ വശമാകാന്‍ സഹായകം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം…ഭാഷകളിലെ പുതിയ പദങ്ങളും ഘടനയും ഉപയോഗരീതിയും കാര്‍ട്ടൂണ്‍ കാണുന്നതിലൂടെ തിരിച്ചറിയാനാവും. ശ്രദ്ധിക്കാനുള്ള കഴിവു വികസിക്കുന്നതിനും സഹായകം. കാര്‍ട്ടൂണ്‍ കാണുന്നതിനിടെ പലതവണ വിളിച്ചാലും അവര്‍ കേള്‍ക്കുകയില്ല. അത്രത്തോളം ശ്രദ്ധയോടെയാണ് അവര്‍ അതു കാണുന്നത്. ശ്രദ്ധിക്കാനുള്ള കഴവു വളരെ നേരത്തേതന്നെ വളര്‍ത്തിയെടുക്കുന്നതിനും കാര്‍ട്ടൂണുകള്‍ക്കു കഴിവുണ്ട്.

കുട്ടികളുടെ ഭാവന വളര്‍ത്താന്‍ പര്യാപ്തമായ ധാരാളം തീമുകള്‍ കാര്‍ട്ടൂണുകളിലുണ്ട്. കുഞ്ഞുങ്ങള്‍ക്കു വളരെ നല്ല ഭാവനകള്‍ ഉണ്ടാക്കിയെടുക്കാനും ഭാവനാപരമായി കാര്യങ്ങള്‍ മനസിലാക്കാനും അതിലൂടെ ക്രിയേറ്റിവിറ്റി വളര്‍ത്തിയെടുക്കാനും വളരെ നല്ലതാണ്.

നമ്മുടെ വീട്ടിലെ സംഭാഷണങ്ങള്‍ക്കു നല്ല വാക്യഘടന ഉണ്ടാകണമെന്നില്ല. കാര്‍ട്ടൂണുകളിലെ സംഭാഷണങ്ങള്‍ക്കു കൃത്യമായ ഒരു ഘടനയുണ്ട്. വാക്യങ്ങളുടെ ഘടനയെക്കുറിച്ച് കുട്ടികള്‍ക്ക് ആദ്യമായി ധാരണ കിട്ടുന്നത് കാര്‍ട്ടൂണുകളിലൂടെയാണ്. ഭാഷാപരമായും ഭാവനാപരമായിട്ടുമുള്ള ഒരുപാടു കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ കാര്‍ട്ടൂണുകള്‍ സഹായകം. കുട്ടികള്‍ക്കുതന്നെ കഥകളുണ്ടാക്കാനും മറ്റും സാധിക്കുന്നത് അതുകൊണ്ടാണ്. കുട്ടികളെ കടലാസു കൊണ്ട് കാറും വിമാനവുമൊക്കെ ഉണ്ടാക്കാന്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ തന്നെ പഠിപ്പിക്കുന്ന തരത്തിലുള്ള പരിപാടികള്‍ ചില കാര്‍ട്ടൂണ്‍ ചാനലുകളിലുണ്ട്. പ്രയോജനകരമായ കാര്‍ട്ടൂണ്‍കാര്യങ്ങള്‍ കാണാനും കാണുന്ന കാര്യങ്ങള്‍ രക്ഷിതാക്കളുമായി പങ്കുവയ്ക്കാനും പറയണം.

ഒരു മണിക്കൂറിലധികം വേണ്ട

ഒരു മണിക്കൂറിലധികം തുടര്‍ച്ചയായി ഒരു കുട്ടി ടിവിയുടെ മുന്നിലിരിക്കുന്നത് എപ്പോഴും ആരോഗ്യത്തിനു ഹാനികരമാണ്. പുറത്തു കളിക്കാന്‍ പോകില്ലല്ലോ, ഇരുന്നു കണേ്ടാട്ടെ എന്നു പല മാതാപിതാക്കളും വിചാരിക്കും. അത് അപകടകരം. എന്റെ കുട്ടി പുറത്തിറങ്ങില്ല, ആരുമായും കൂട്ടുകൂടാന്‍പോകില്ല. യാതൊരുവിധ ദുശ്ശീലങ്ങളും അവനില്ല, ആരുമായും കമ്പനിയില്ല.. എന്നൊക്കെ ഒരുവശത്തു പറയുമെങ്കിലും അതുമൂലമുള്ള ദോഷങ്ങള്‍ കൂടി കാണാതെ പോകരുത്. കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടെയുള്ള ടെലിവിഷന്‍ പരിപാടികള്‍ക്കു മുമ്പില്‍ അധികനേരം ഇരിക്കുന്നതു മൂലം കാണാം, കേള്‍ക്കാം.. പക്ഷേ സംസാരിക്കാനുള്ള ശേഷി കുറയും. നിരന്തരം കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടെയുള്ള ടിവി പരിപാടികളും മറ്റും കാണുന്ന കുട്ടികള്‍ക്ക് സാമൂഹികമായ ഒറ്റപ്പെടലിനു സാധ്യതയേറെ. കൂട്ടുകാരുമായി കളിക്കാനോ ബന്ധുക്കളുമായോ മാതാപിതാക്കളുമായോ സംസാരിക്കാനോ ഉള്ള താത്പര്യം കുറയും. ടെലവിഷന്‍ ക്രമേണ ഒരു അഡിക്ഷനായി മാറിയാല്‍ അതു നിരവധി പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കിടയാക്കും. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ അസ്വസ്ഥത, മറ്റുള്ളവര്‍ തിരിച്ചു സംസാരിക്കുന്നതു ബുദ്ധിമുട്ട് എന്നിങ്ങനെ. സ്വഭാവത്തില്‍ ക്രമേണ ധാരാളം വ്യതിയാനങ്ങള്‍ക്ക് ഇടയാകും. ടിവി പരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ ഇടയ്ക്കു മാതാപിതാക്കള്‍ വിളിച്ചാല്‍ കുട്ടികള്‍ ദേഷ്യം പ്രകടിപ്പിക്കാറില്ലേ. ടീവിയോടുള്ള താത്പര്യം കൂടുമ്പോള്‍ മറ്റുള്ളവരുമായി ഇടപെടാനും സംസാരിക്കാനുമൊക്കെ അവര്‍ മടികാട്ടിത്തുടങ്ങും. പത്രം വായന, ചെടികളെ പരിപാലിക്കല്‍, പുറത്തിറങ്ങി നടത്തം, ക്രിക്കറ്റ് കളി, കൂട്ടുകാരോടുള്ള സംസാരം… അങ്ങനെയുള്ള നല്ല ശീലങ്ങള്‍ പലതും ടെലിവിഷന്‍ പരിപാടികളോടുള്ള അമിതതാത്പര്യംമൂലം ക്രമേണ നഷ്ടപ്പെടും.

കാര്‍ട്ടൂണുകളെ പോസിറ്റീവാക്കാം

കാര്‍ട്ടൂണ്‍ പരിപാടികളില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളൊക്കെയും നമ്മളോടു പറഞ്ഞുകേള്‍പ്പിക്കാന്‍ ആവശ്യപ്പെടണം. കണ്ട കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അവരുടെ ഭാവന വികസിക്കുകയും കഥ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാനും സംസാരിക്കാനുമുള്ള അവരുടെ ശേഷി വര്‍ധിക്കുകയും ചെയ്യും. ടീവിയുടെ അടുത്തുനിന്നു കുറച്ചുനേരം ശ്രദ്ധമാറി നമ്മുടെ അടുത്തുവന്നു പറയുമ്പോള്‍ അതവര്‍ക്കു പ്രോത്സാഹനമായി മാറും. പെന്‍സിലും പേപ്പറുമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ കണ്ട കാര്‍ട്ടൂണിലെ കഥാപാത്രങ്ങളെ വരയ്ക്കാന്‍ പറയണം. ഡ്രോയിംഗ് സ്കില്‍സ് വളരും. വീണ്ടും ടിവി കാണുമ്പോള്‍ കഥാപാത്രങ്ങളെ നന്നായി ശ്രദ്ധിക്കാന്‍ തുടങ്ങും.

പല നിറത്തിലുള്ള ക്ലേ വാങ്ങിക്കൊടുത്ത് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഉണ്ടാക്കാന്‍ പറയാം. തുടര്‍ച്ചയായി കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കുന്ന കുട്ടിക്കു ക്ലേ വാങ്ങിക്കൊടുത്തിട്ട് അതില്‍ കണ്ട മൃഗങ്ങളെ ഉണ്ടാക്കാന്‍ പറയാം. കുറേയേറെ സമയം ടിവിയില്‍ നിന്നു ശ്രദ്ധമാറും. ക്രിയേറ്റിവിറ്റി കൂടും. സാവധാനം ശ്രദ്ധമാറ്റി മറ്റ് പ്രവൃത്തികളിലേക്ക് എത്തിക്കാം. കാണുന്നു എന്നതിനപ്പുറം കൈകളും മനസും ഉപയോഗിക്കും. അതിനിടെ സംസാരിക്കും. പല ആക്ടിവിറ്റികള്‍ ഒരേസമയം നടക്കും. എല്ലാ ഇന്ദ്രിയങ്ങള്‍ക്കും പ്രയോജനുണ്ടാവും. അതാണു കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കു ഗുണപ്രദം

ക്ലാസ്മുറിയിലെ കാര്‍ട്ടൂണ്‍

കാര്‍ട്ടൂണുകള്‍ കുട്ടികളെ ആകര്‍ഷിക്കുന്ന വിനോദം മാത്രമല്ല, അവര്‍ക്കു വിജ്ഞാനത്തിനുള്ള ഉപാധി കൂടിയാണ് എന്ന രീതിയില്‍ അധ്യാപകര്‍ ക്ലാസ്മുറിയില്‍ അവതരിപ്പിക്കണം. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ ഒരുപാടു കാര്യങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ അധ്യാപകര്‍ക്കുപറ്റും.

ജലം എന്ന വിഷയം പഠിപ്പിക്കാന്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഉപയോഗിക്കുന്നതെങ്ങനെയെന്നു പറയാം. കാര്‍ഡുകളില്‍ കുട്ടികളെക്കൊണ്ടു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വരപ്പിച്ചിട്ട് അവയുടെ സംഭാഷണമെഴുതാന്‍ നിര്‍ദേശിക്കാം. ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ സംഭാഷണം ഇങ്ങനെ – എന്റെ പേര് ഹൈഡ്രജന്‍. അപ്പോള്‍ മറ്റേ കാര്‍ഡിലെ കഥാപാത്രം പറയുന്നു – ഞാനാണ് ഓക്‌സിജന്‍,ഞാനില്ലാതെ ആര്‍ക്കും ജീവിക്കാനാവില്ല. രണ്ടു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും ഒന്നിച്ചു വരച്ച കാര്‍ഡില്‍ സംഭാഷണം ഇങ്ങനെ – നമുക്കു കൂട്ടുകൂടിയാലോ… ഇനി നമ്മള്‍ ജലം. ഭൂമിയില്‍ മാത്രമല്ല ഇപ്പോള്‍ ചൊവ്വയില്‍ വരെയും ജലമുണ്ട് എന്നു ടീച്ചര്‍ പറയുന്നതോടെ പുതിയ അറിവ് നേടിയ സന്തോഷം കുരുന്നുമുഖങ്ങളില്‍ തെളിയും.

ശാസ്ത്രം ഉള്‍പ്പെടെ ഏതു വിഷയവും കാര്‍ട്ടൂണുകളിലൂടെ പഠിപ്പിക്കാനാവും. ഇതാ ഒരു ഉദാഹരണം കൂടി. ടീച്ചര്‍ കുട്ടികള്‍ക്കു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേരു നല്കണം. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേരുള്ളവരില്‍ ഒരാളോട് ന്യൂട്ടന്റെ മൂന്നാം ചലന നിയമം പറയാമോ എന്നു ചോദിച്ചിട്ട് രണ്ടാമനെ പതിയെ തള്ളാന്‍ ടീച്ചര്‍ ആവശ്യപ്പെടണം. അപ്പോള്‍ രണ്ടാമനോട് ആദ്യത്തെയാളെ തിരിച്ചുതള്ളാന്‍ നിര്‍ദേശിക്കാം. കുട്ടികള്‍ അങ്ങനെ ചെയ്യുമ്പോള്‍ ഇതാണ് പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും എന്നു പറഞ്ഞുകൊടുക്കാം. അത്തരം അനന്തസാധ്യതകളാണ് കാര്‍ട്ടൂണുകള്‍ക്കുള്ളത്. പുസ്തകങ്ങളില്‍ കാര്‍ട്ടൂണ്‍ മോഡലില്‍ കഥാപാത്രങ്ങളെ കൊടുത്തിട്ടു സംഭാഷണം പൂര്‍ത്തിയാക്കാനുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പല ചോദ്യങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ കൊടുത്താല്‍ കുട്ടികള്‍ അവയുടെ ഉത്തരം എഴുതാറുണ്ട്. പുസ്തകങ്ങളില്‍ കാര്‍ട്ടൂണ്‍ ഇപ്പോള്‍ ഒരു മാധ്യമമായി ഉപയോഗിക്കുന്നുണ്ട്.

വിവരങ്ങള്‍:
ഡോ. റോസമ്മ ഫിലിപ്പ്, കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് മെമ്പര്‍, കരിക്കുലം എക്‌സ്‌പേര്‍ട്ട്.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്

Related posts