വിപണി വിശേഷം / കെ.ബി. ഉദയഭാനു
ടോക്കോമിൽ റബറിന് 200 യെന്നിലെ പ്രതിരോധം ഈ വാരം മറികടക്കാനാവുമോ? വിനിമയ വിപണിയിലെ ചലനങ്ങളെ നിക്ഷേപമേഖല ഉറ്റുനോക്കുന്നു. വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് വെളിച്ചെണ്ണ ചൂടുപിടിച്ചില്ല, കൊപ്രവില താഴ്ന്നു. കുരുമുളകുവിലയിൽ ചാഞ്ചാട്ടം. ഓഫ് സീസണിലും ഏലത്തിന് കരുത്തു പ്രകടിപ്പിക്കാൻ അവസരം ലഭിച്ചില്ല. വർഷാന്ത്യതോടെ സ്വർണത്തിനു തിളക്കം വർധിക്കാം.
റബർ
രാജ്യാന്തര റബർ മാർക്കറ്റ് കുതിച്ചുചാട്ടത്തിനുള്ള ശ്രമം ശക്തമാക്കുന്നു. വിനിമയവിപണിയിൽ അമേരിക്കൻ ഡോളറിനു മുന്നിൽ ജാപ്പനീസ് നാണയമായ യെന്നിന്റെ മൂല്യത്തിലെ വ്യതിയാനം നിക്ഷേപകരെ റബറിലേക്ക് അടുപ്പിക്കാം. ഡോളറിന്റെ മൂല്യം മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന റേഞ്ചിലേക്കു നീങ്ങിയത് ടോക്കോമിൽ റബറിനെ 200 യെന്നിനു മുകളിൽ എത്തിക്കാം.
എന്നാൽ, ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടം ഓപ്പറേറ്റർമാരെ റബറിൽ ലാഭമെടുപ്പിനും പ്രേരിപ്പിക്കാം. ഒന്നര മാസത്തിനിടയിലെ ഉയർന്ന റേഞ്ചിൽനിന്ന് വാരാന്ത്യം റബർവില അല്പം താഴ്ന്നു.
സംസ്ഥാനത്ത് നിർത്തിവച്ച റബർ ടാപ്പിംഗ് ഇനിയും പുനരാരംഭിച്ചിട്ടില്ല. എന്നാൽ, മഴയുടെ വരവ് ഉത്പാദകരെ തോട്ടങ്ങളിലേക്ക് അടുപ്പിക്കും. ഷീറ്റ് ക്ഷാമം രൂക്ഷമായതിനാൽ ടയർ കന്പനികൾ ഷീറ്റ് വില ഉയർത്തി. 11,800ൽ വില്പന തുടങ്ങിയ ആർഎസ്എസ് നാലാം ഗ്രേഡ് റബർ 12,000ലേക്കു കയറി.
അഞ്ചാം ഗ്രേഡിന് 200 രൂപ വർധിച്ച് 11,900 രൂപയായി. ലാറ്റക്സ് 500 രൂപയുടെ മികവുമായി 8200ലേക്ക് ഉയർന്നു. റബർവില ഉയർന്നുതുടങ്ങിയ സാഹചര്യത്തിൽ ടാപ്പിംഗ് പുനരാരംഭിക്കാൻ ചെറുകിട ഉത്പാദകർ നീക്കം നടത്താം.
വെളിച്ചെണ്ണ
നാളികേരോത്പന്നങ്ങളുടെ വില വീണ്ടും താഴ്ന്നു. ഉത്പാദനം ചുരുങ്ങിയതിനാൽ കൊപ്രവില ഉയരുമെന്ന വിലയിരുത്തലുകൾക്കിടെ മില്ലുകാർ വെളിച്ചെണ്ണ ഇറക്കാൻ തിടുക്കം കാണിച്ചു.
മാസാരംഭമായതിനാൽ വെളിച്ചെണ്ണയ്ക്ക് ലോക്കൽ ഡിമാൻഡ് ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു മില്ലുകാർ. എന്നാൽ, ഇതര പാചകയെണ്ണകളുടെ നിരക്കു താഴ്ന്നത് വെളിച്ചെണ്ണവിലയെ തളർത്തി. കൊച്ചിയിൽ എണ്ണ 18,400 രൂപയിലും കൊപ്ര 12,305 രൂപയിലുമാണ്. പാം ഓയിൽ, സൂര്യകാന്തി, സോയ എണ്ണവിലകൾ കുറഞ്ഞു.
കുരുമുളക്
കുരുമുളക് ആദ്യപകുതിയിൽ മികവിനു ശ്രമിച്ചെങ്കിലും വാങ്ങൽ താത്പര്യം ചുരുങ്ങിയത് തിരിച്ചടിയായി. ഇടുക്കി, വയനാട് ജില്ലകളിൽനിന്ന് കാര്യമായ വില്പനസമ്മർദമില്ല. എന്നാൽ, കർണാടകയിലെ വൻകിട തോട്ടങ്ങൾ പുതിയ ചരക്ക് വിപണിയിലിറക്കി. അന്തർസംസ്ഥാന വ്യാപാരികളിൽനിന്നുള്ള ഡിമാൻഡ് മങ്ങിയതും വിപണിയെ ബാധിച്ചു. ഓഫ് സീസണായതിനാൽ ഹൈറേഞ്ച് മുളകുവില ഉയരുമെന്ന വിശ്വാസത്തിൽ ഉത്പാദകർ ചരക്കിറക്കിയില്ല.
വിദേശത്തുനിന്ന് മലബാർ മുളകിന് അന്വേഷണങ്ങളില്ല. വിയറ്റ്നാമീസ്, ഇന്തോനേഷ്യൻ കയറ്റുമതിക്കാർ അന്താരാഷ്ട്ര മാർക്കറ്റിൽ സജീവമാണ്. ബ്രസീലിയൻ മുളക് വിൽപ്പനയ്ക്കെത്തുംമുന്പ് സ്റ്റോക്കുള്ള കുരുമുളക് വിറ്റുമാറാനുള്ള ശ്രമത്തിലാണവർ. കൊച്ചിയിൽ അണ്ഗാർബിൾഡ് കുരുമുളക് 36,600 രൂപ, ഗാർബിൾഡ് കുരുമുളക് 38,600 രൂപ.
ചുക്ക്
ചുക്കുവില തുടർച്ചയായ ഏഴാം മാസവും സ്റ്റെഡി. കയറ്റുമതി മേഖലയിൽനിന്നും ഉത്തരേന്ത്യയിൽനിന്നും നാടൻ ചുക്കിന് ആവശ്യക്കാരുണ്ട്. എന്നാൽ, നിരക്ക് ഉയർത്താതെയാണ് അവർ ചരക്ക് സംഭരിക്കുന്നത്. കൊച്ചിയിൽ പ്രതിദിന ചുക്കുവരവ് 100 ചാക്കിൽ താഴെ മാത്രമാണ്. വൻ ഓർഡറുകൾ എത്തിയാൽ വില ഉയരുമെന്ന കണക്കുകൂട്ടലിലാണ് കാർഷികമേഖല. കൊച്ചിയിൽ മികച്ചയിനം ചുക്ക് 14,000 രൂപയിലാണ്.
ഏലം
ഏലത്തിന് ഉത്പാദകരുടെ പ്രതീക്ഷയ്ക്കൊത്ത് മുന്നേറാനായില്ല. ഓഫ്സീസണിലെ വിലക്കയറ്റത്തിനായി സ്റ്റോക്കിസ്റ്റുകൾ ചരക്കുനീക്കം നിയന്ത്രിക്കുന്നുണ്ട്. പ്രമുഖ ലേലകേന്ദ്രങ്ങളിൽ ഏലക്കവരവ് കുറവാണ്. വാരാരംഭത്തിൽ കിലോ 1249 രൂപയിൽ നീങ്ങിയ മികച്ചയിനം ഏലത്തിന്റെ നിരക്ക് പിന്നീട് 1196ലേക്കു താഴ്ന്നു.
സ്വർണം
സ്വർണവില ചാഞ്ചാടി. അന്താരാഷ്ട്ര വിപണിക്കൊപ്പം കേരളത്തിൽ പവന്റെ നിരക്ക് കയറിയിറങ്ങി. ആഭരണകേന്ദ്രങ്ങളിൽ 23,240 രൂപയിൽ വിപണനം തുടങ്ങിയ പവൻ 23,040 വരെ താഴ്ന്നെങ്കിലും ശനിയാഴ്ച നിരക്ക് 23,120 രൂപയിലാണ്. ഒരു ഗ്രാമിന്റെ വില 2890 രൂപ. ന്യൂയോർക്കിൽ ഒരൗണ്സ് സ്വർണം 1322 ഡോളറിൽനിന്ന് 1305 വരെ താഴ്ന്നെങ്കിലും ക്ലോസിംഗിൽ 1315 ഡോളറിലാണ്.
ആഗോള സാന്പത്തികരംഗത്തെ ചലനങ്ങളും സ്വർണവിപണിയുടെ ചുവടുവയ്പുകളും പരിശോധിച്ചാൽ വർഷാന്ത്യതോടെ സ്വർണത്തിന്റെ തിളക്കം വർധിക്കാനിടയുണ്ട്. ട്രോയ് ഒൗണ്സിന് 1370-1375 ഡോളറിലെ പ്രതിരോധം മറികടക്കാനായാൽ അടുത്ത വർഷം മഞ്ഞലോഹം 1424-1450 ഡോളറിൽ ഇടം കണ്ടെത്താം. 2013നുശേഷം മഞ്ഞലോഹം ഈ റേഞ്ചിലേക്ക് പ്രവേശിച്ചിട്ടില്ല. 2012 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 1924 ഡോളറാണ് സ്വർണത്തിന്റെ റിക്കാർഡ് വില.