ചര്‍ച്ച പരാജയം; ക്രൂഡ് വിലയില്‍ ചാഞ്ചാട്ടം

bis-oilസിംഗപ്പൂര്‍: ദോഹയില്‍ ചേര്‍ന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ എണ്ണവിലയില്‍ ചാഞ്ചാട്ടം. വിവിധയിനം എണ്ണ ആറു ശതമാനത്തോളം താഴ്‌ന്നെങ്കിലും പിന്നീട് സ്ഥിതി ചെറിയ തോതില്‍ മെച്ചപ്പെട്ടു. എണ്ണ വിലത്തകര്‍ച്ച പരിഹരിക്കുന്നതിനായി 18 എണ്ണ ഉത്പാദകര്‍ പങ്കെടുത്ത യോഗമാണ് ഫലം കാണാതെ പിരിഞ്ഞത്. ഉത്പാദനം കുറയ്ക്കണമെന്ന ആവശ്യമാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ചയിലുയര്‍ന്നു. കാര്‍ടെല്‍, ഒപെക്, റഷ്യ തുടങ്ങിയ പ്രധാന ഉത്പാദകര്‍ ഉത്പാദനം കുറയ്ക്കാമെന്ന് അറിയിച്ചെങ്കിലും ഇറാന്‍ വഴാങ്ങാത്തതിനാല്‍ സൗദി അറേബ്യയും പിന്മാറി.

ഫെബ്രുവരിയില്‍ 13 വര്‍ഷത്തെ ഏറ്റവും താഴ്ന്ന വിലയിലേക്ക് ക്രൂഡ് ഓയില്‍ താഴ്ന്നതിനാല്‍ വില ഉയര്‍ത്താനായാണ് ദോഹയില്‍ എണ്ണ ഉത്പാദകരുടെ യോഗം ചേര്‍ന്നത്. ചര്‍ച്ച പരാജയപ്പെട്ടതോടെ എണ്ണവിലയില്‍ ആറു ശതമാനത്തോളം ഇടിവുണ്ടായി. ബ്രന്റ് ഇനം ക്രൂഡ് 2.03 ഡോളര്‍ (4.71 ശതമാനം) താഴ്ന്ന് 41.07 ഡോളറിലേക്കും ഡബ്ല്യുടിഐ ഇനം ക്രൂഡ് 2.11 ഡോളര്‍ (5.23 ശതമാനം) താഴ്ന്ന് 38.25 ഡോളറിലേക്കും ഇടിഞ്ഞെങ്കിലും പിന്നീട് കയറി.

അതേസമയം, ചര്‍ച്ച പ്രഹസനമായിരുന്നെന്ന് ചില ഉത്പാദകര്‍ ആരോപിച്ചു. പ്രധാനമായും ഇറാനും സൗദിയും തമ്മിലുള്ള തര്‍ക്കങ്ങളാണ് ചര്‍ച്ച ഫലം കാണാത്തതിനു കാരണം. പല ഉത്പാദക രാജ്യങ്ങളുടെയും മൊത്തവരുമാനം വര്‍ധിപ്പിക്കാന്‍ ക്രൂഡ് വില ഉയരണം. ഇതിന് ഉത്പാദനം കുറയ്ക്കണം. 2014 മധ്യം മുതല്‍ മിക്ക ഉത്പാദക രാജ്യങ്ങളും പ്രതിസന്ധിയിലാണ്. എന്നാല്‍, ജനുവരിയില്‍ ക്രൂഡ് കയറ്റുമതിയിലേക്ക് വന്ന ഇറാന് പക്ഷേ നഷ്ടമില്ല. അതിനാല്‍ ഉത്പാദനം കുറയ്ക്കില്ലെന്ന നിലപാടില്‍ത്തന്നെയാണ് ഇറാന്‍.

രൂപ കയറി

മുംബൈ: ഡോളറിനെതിരേ രൂപയുടെ വിനിമയനിരക്ക് ഒമ്പതു പൈസ ഉയര്‍ന്ന് 66.55 രൂപയായി. ബാങ്കുകളും കയറ്റുമതിക്കാരും വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയ്ക്കു നേട്ടമായത്.

ദോഹ ചര്‍ച്ച പരാജയപ്പെട്ടതോടെ ആഗോളതലത്തില്‍ ഡോളറിനു തകര്‍ച്ച നേരിട്ടു. ജാപ്പനീസ് യെന്‍ കയറി. നിക്ഷേപകര്‍ ഡോളറിനെ ഒഴിവാക്കി യെന്നിലേക്കു തിരിഞ്ഞത് ജാപ്പനീസ് കറന്‍സിക്കു നേട്ടമായി. യൂറോയും സ്ഥിതി മെച്ചപ്പെടുത്തി.

Related posts