ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടി: ഒരുക്കങ്ങള്‍ തുടങ്ങി

klm-collectorകൊല്ലം :മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടി സമാശ്വാസം-2016 ജില്ലയില്‍ ഒരുക്കം തുടങ്ങി. പൊതുജനങ്ങള്‍ക്ക്  14 മുതല്‍ 21 വരെ അപേക്ഷകള്‍ നല്‍കാമെന്ന് ജില്ലാ കളക്ടര്‍ മിത്ര റ്റി അറിയിച്ചു. കളക്‌ട്രേറ്റ്, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അപേക്ഷ സ്വീകരിക്കും. വില്ലേജ് ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ അന്നേ ദിവസം തന്നെ താലൂക്ക് ഓഫീസുകളില്‍ എത്തിക്കണം. തഹസീല്‍ദാര്‍മാര്‍ അപേക്ഷ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പ് ഉദേ്യാഗസ്ഥര്‍ക്ക്  കൈമാറണം. കലക്‌ട്രേറ്റ്, ആര്‍ ഡി ഒ എന്നിവിടങ്ങളില്‍ ലഭിക്കുന്ന അപേക്ഷകള്‍ തൊട്ടടുത്ത ദിവസം വകുപ്പ്തല ഉദേ്യാഗസ്ഥര്‍ക്ക് ലഭ്യമാക്കണം.

ദിവസേന ലഭിക്കുന്ന അപേക്ഷകളുടെ എണ്ണവും കൈമാറുന്ന ഉദേ്യാഗസ്ഥന്റെ പേരും കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സെല്ലില്‍ അറിയിക്കണം. അപേക്ഷകളില്‍ സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കണം. നിയമപരമായ തടസങ്ങളുണ്ടെങ്കില്‍ അപേക്ഷനെ വിവരമറിയിക്കണം. സര്‍ക്കാരില്‍ നിന്ന് ഉത്തരവ് വേണ്ടി വരുന്ന സാഹചര്യത്തില്‍ വകുപ്പ് മേധാവികള്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത് വിവരം അപേക്ഷകനെ അറിയിക്കും. എല്ലാ താലൂക്കുകളിലും ജനസമ്പര്‍ക്ക പരിപാടി നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.  ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയുടെ നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) ആയിരിക്കും.

താലൂക്കുകളില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ജില്ലാതല ഉദേ്യാഗസ്ഥന്‍മാരുടെ സാന്നിധ്യം ഉറപ്പാക്കും. എല്ലാ വകുപ്പു മേധാവികളും തങ്ങളുടെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികളുടെ വിവരങ്ങള്‍ കളക്‌ട്രേറ്റിലെ ജെ എസ് പി സെല്ലില്‍ നല്‍കണമെന്നും കൂടാതെ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലില്‍ നിന്നും ലഭിച്ചിട്ടുള്ള പരാതികളില്‍ നിശ്ചിത സമയത്തിനകം നടപടി സ്വീകരിച്ച് പരാതിക്കാര്‍ക്ക് മറുപടി നല്‍കുമെന്നും വിവരം കളക്‌ട്രേറ്റിലെ സിഎംപിജിആര്‍ സെല്ലില്‍ ലഭ്യമാക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Related posts