ഡോളര്‍ 70 രൂപയിലേക്ക്

DOLLERറ്റി.സി. മാത്യു

“”ചാഞ്ചാട്ടമാണ് ഇപ്പോഴത്തെ സാധാരണ നില”. ഇങ്ങനെയൊരു ഒഴുക്കന്‍ പ്രസ്താവന ഇന്നലെ നടത്തിയത് ഇന്ത്യയുടെ വാണിജ്യ-വ്യവസായമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ വ്യവസായികള്‍ കയറ്റുമതിമേഖല മെച്ചപ്പെടുമെന്നു കരുതി സന്തോഷിക്കും എന്നു കണക്കാക്കിയാകണം മന്ത്രി അങ്ങനെ പറഞ്ഞത്. കയറ്റുമതിക്കാര്‍ക്കൊപ്പം ഇറക്കുമതിക്കാരും ഉണ്ട്. അവര്‍ക്കു രൂപ താഴുന്നതു തിരിച്ചടിയാണ്. വിദേശത്തുനിന്നു കടമെടുത്തവരുണ്ട്. അവര്‍ ഡോളര്‍ തിരിച്ചുകൊടുക്കാന്‍ കൂടുതല്‍ രൂപ ഉണ്ടാക്കണം. ആഭ്യന്തരരംഗത്തെ മറ്റു പ്രശ്‌നങ്ങള്‍കൊണ്ടു പല കമ്പനികളും വിഷമത്തിലും കടക്കെണിയിലുമാണ്. അപ്പോഴാണ് ഈ വിഷയം. ആ ഗൗരവം മുഴുവന്‍ കണക്കിലെടുക്കാത്ത മട്ടിലായി നിര്‍മലയുടെ പ്രതികരണം.

2013 ഓഗസ്റ്റ് 28നു വ്യാപാരത്തിനിടയില്‍ ഡോളര്‍ 68.845 വരെ കയറിയതാണ്. ആ നില ഇന്നലെ ഭേദിച്ച് 68.865ലെത്തി. ക്ലോസ് ചെയ്തത് 68.73 രൂപയില്‍. 2013 ഓഗസ്റ്റ് 28ലെ ക്ലോസിംഗ് 68.80 രൂപയായിരുന്നു. അന്നത്തെ താഴ്ചയും ഇന്നത്തെ താഴ്ചയും തമ്മില്‍ വ്യത്യാസമുണ്ട്. അന്ന് ഇന്ത്യ നേരിട്ടതു ഡോളര്‍ ലഭ്യതക്കുറവാണ്. ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ വിദേശകടം അടയ്ക്കാനുണ്ടായിരുന്നു. ഡോളര്‍ ശേഖരം കുറയും. രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി വന്ന ഉടനേ ഒരു ഡോളര്‍ നിക്ഷേപ പദ്ധതി നടപ്പാക്കിയപ്പോള്‍ ഡോളര്‍ പ്രശ്‌നം മാറി. രൂപ തിരിച്ചു കയറി. ഇത്തവണത്തേതു നമ്മുടെ പ്രശ്‌നംകൊണ്ടുള്ള രൂപാവിലയിടിവല്ല. പ്രധാനമായും അമേരിക്കന്‍ നയപരിപാടികളുടെ ഫലമാണ്.

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് (ഫെഡ്) 14, 15 തീയതികളില്‍ യോഗം ചേര്‍ന്ന് പലിശ കൂട്ടും എന്നുറപ്പായി. കഴിഞ്ഞ ഫെഡ് യോഗ ചര്‍ച്ചയുടെ വിവരം പുറത്തുവന്നപ്പോള്‍ ആ ഉറപ്പ് ദൃഢമായി. അതോടൊപ്പമാണു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയപരിപാടികള്‍. അമേരിക്കയുടെ പല വ്യാപാര ഉടമ്പടികളും റദ്ദാക്കും; സ്വദേശത്ത് ഉത്പാദനം പ്രോത്സാഹിപ്പിക്കും; ചൈനീസ് ഉത്പന്നങ്ങള്‍ക്കു ചുങ്കം; അമേരിക്കയില്‍ വലിയതോതില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കു പണം മുടക്കും ഇതൊക്കെയാണു ട്രംപിന്റെ വാഗ്ദാനങ്ങള്‍. ഇവയില്‍ കുറേ നടത്തിയാല്‍ പോലും അമേരിക്കന്‍ വളര്‍ച്ച കൂടും, വിലകള്‍ ഉയരും, പലിശ കൂടും.

രണ്ടു ഘടകങ്ങളും നിക്ഷേപകര്‍ക്കു നല്ലത്. അതുകൊണ്ടാണ് ഇന്ത്യയടക്കം വികസ്വരരാജ്യങ്ങളില്‍നിന്നു നിക്ഷേപകര്‍ പണം പിന്‍വലിച്ച് അമേരിക്കയിലേക്കു കൊണ്ടുപോകുന്നത്. ഇതിന്റെ ഫലമായി ഡോളര്‍ വില കൂടുന്നു. ഡോളര്‍ വില സൂചിക ഇന്നലെ 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലായി. യൂറോയും പൗണ്ടും ജാപ്പനീസ് യെനും ചൈനയുടെ യുവാനും അടക്കമുള്ള കറന്‍സികള്‍ താഴോട്ടുപോയി.     യെന്‍ 6.7 ശതമാനം, യുവാന്‍ 2.16 ശതമാനം, സിംഗപ്പൂര്‍ ഡോളര്‍ 3.2 ശതമാനം എന്ന തോതിലാണു നവംബര്‍ എട്ടിനു ശേഷം താണത്. രൂപ എട്ടിനുശേഷം 2.6 ശതമാനം താണു. ഫിലിപ്പീന്‍സിന്റെ പെസോയും 2.6 ശതമാനമാണു താണത്. ഈ താഴ്ച താത്കാലികമല്ല എന്നതാണു സുപ്രധാനമായ കാര്യം. ഡോളര്‍ കുറേക്കൂടി ഉയരും. കാരണം ഇന്ത്യയേക്കാള്‍ നല്ല നിക്ഷേപമേഖലയായി അമേരിക്ക മാറുമ്പോള്‍ അങ്ങോട്ടുതന്നെയാകും മൂലധനപ്രവാഹം.

അമേരിക്ക ക്ഷീണിച്ചുനിന്നപ്പോള്‍ മൂലധനം ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ലാഭം തേടി എത്തി. ഇപ്പോള്‍ സാമ്പത്തികവളര്‍ച്ചയുടെ ചക്രം തിരിക്കാന്‍ ട്രംപും ഫെഡും ശ്രമിക്കുമ്പോള്‍ ഇന്ത്യയില്‍നിന്നു മൂലധനം മടക്കയാത്ര നടത്തും. അതിന്റെ പ്രത്യാഘാതം കാണാതെയാണ് ഇപ്പോള്‍ ചാഞ്ചാട്ടം പതിവാണെന്ന കേന്ദ്രമന്ത്രിയുടെ പ്രതികരണം. രൂപ ദുര്‍ബലമാകുമ്പോള്‍ ഐടി കമ്പനികള്‍ അടക്കം കയറ്റുമതിക്കാര്‍ക്കു നല്ല നേട്ടമാണ്. പക്ഷേ കയറ്റുമതി മേഖലയ്ക്കു നല്ല സാധ്യതകളല്ല ട്രംപിന്റെ നയങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.

ഇറക്കുമതിക്കു ദുര്‍ബല രൂപ തിരിച്ചടിയാകും. പെട്രോളിയം ഉത്പന്നങ്ങള്‍ക്കും സ്വര്‍ണത്തിനും വില കൂടും. രണ്ടിനുവേണ്ടിയും വിലപ്പെട്ട വിദേശനാണ്യം പുറത്തേക്കൊഴുകും. ഇതെല്ലാം കറന്‍സി റദ്ദാക്കലിനെത്തുടര്‍ന്നു സാമ്പത്തികമേഖല കോളിളക്കത്തിലും മാന്ദ്യത്തിന്റെ വക്കിലുമായപ്പോഴാണ് എന്നതാണ് ആശങ്കാജനകമായ വസ്തുത. ഓഹരിവിപണിയില്‍നിന്നു ദിവസേന ആയിരത്തിലേറെ കോടി രൂപ വിദേശികള്‍ പിന്‍വലിക്കുന്നു. അത്രതന്നെ കടപ്പത്രങ്ങളില്‍നിന്നും വലിക്കുന്നു. 175 കോടി ഡോളറിന്റെ കടപ്പത്രങ്ങളും 182 കോടി ഡോളറിന്റെ ഓഹരികളുമാണ് നവംബര്‍ 9-23 കാലത്തു വിദേശികള്‍ വിറ്റൊഴിഞ്ഞത്. ഇതു തുടരുമ്പോള്‍ ഡോളര്‍ 70 രൂപയ്ക്കു മുകളില്‍ കഴിയുന്നതു സാധാരണനില ആകും.

Related posts