പണപ്പെരുപ്പ ലക്ഷ്യം നാലു ശതമാനം

PKD-RUPEESന്യൂഡല്‍ഹി: 2012 വരെ പണപ്പെരുപ്പം നാലു ശതമാനത്തില്‍ നിര്‍ത്തണമെന്നു ഗവണ്‍മെന്റ്. റിസര്‍വ് ബാങ്കുമായി ആലോചിച്ചാണ് 2021 മാര്‍ച്ച് 31 വരെയുള്ള പണപ്പെരുപ്പലക്ഷ്യം പ്രഖ്യാപിച്ചത്. റിസര്‍വ് ബാങ്കിനു പണനയം ഇതനുസരിച്ചു ക്രമീകരിക്കാം. ഇതോടൊപ്പം പണനയ കമ്മിറ്റി (മോണിറ്ററി പോളിസി കമ്മിറ്റി-എംപിസി) രൂപീകരണവും പ്രഖ്യാപിച്ചു.

പണപ്പെരുപ്പം പരമാവധി ആറു ശതമാനം വരെയേ ആകാവൂ എന്നാണ് ഇതിലെ ധാരണ. പലിശയടക്കമുള്ള കാര്യങ്ങള്‍ നിര്‍ണയിക്കുമ്പോള്‍ ഇനി റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമാകുക നാലു ശതമാനത്തില്‍ പണപ്പെരുപ്പം ഒതുക്കിനിര്‍ത്തുന്നതാകും. ഇന്‍ഫ്‌ളേഷന്‍ ടാര്‍ഗറ്റിംഗ് എന്നാണ് ഇതിനു സാങ്കേതിക നാമം.

റിസര്‍വ് ബാങ്കിന് ഇങ്ങനെയൊരു ലക്ഷ്യം നിശ്ചയിച്ചു നല്കണമെന്നു സ്ഥാനമൊഴിയാന്‍ പോകുന്ന ഗവര്‍ണര്‍ ഡോ. റഘുറാം രാജന്‍ തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നു. റിസര്‍വ് ബാങ്കും ധനമന്ത്രാലയവും തമ്മിലുള്ള അസ്വാരസ്യം ഒഴിവാക്കാന്‍ ഇതു സഹായിക്കും.

പണനയ കമ്മിറ്റി ആറംഗങ്ങള്‍ ഉള്ളതാകും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആണ് അധ്യക്ഷന്‍. ഒരു ഡെപ്യൂട്ടി ഗവര്‍ണറും റിസര്‍വ് ബാങ്കിലെ ഒരു ഓഫീസറും കേന്ദ്ര ഗവണ്‍മെന്റ് നിയമിക്കുന്ന മൂന്നു പേരുമാകും അംഗങ്ങള്‍. സാമ്പത്തിക-ധനകാര്യമേഖലകളില്‍ വിദഗ്ധരായവരെ നാലു വര്‍ഷത്തേക്കാണു ഗവണ്‍മെന്റ് നിയോഗിക്കുക. കമ്മിറ്റി വര്‍ഷം നാലു തവണയെങ്കിലും കൂടണം.തുടര്‍ച്ചയായ മൂന്നു ത്രൈമാസങ്ങളില്‍ പണപ്പെരുപ്പം ആറു ശതമാനത്തിലധികമോ രണ്ടു ശതമാനത്തില്‍ താഴെയോ ആകുന്നതു റിസര്‍വ് ബാങ്കിന്റെ പരാജയമായി വിലയിരുത്തും.

Related posts