ഭവനനിര്‍മാണം: ആദായനികുതിയില്‍ വന്‍ കിഴിവുകള്‍

BIS-TAXനികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)

എല്ലാവര്‍ക്കും സ്വന്തം ഭവനം എന്ന സര്‍ക്കാര്‍ പോളിസി സാക്ഷാത്കരിക്കുന്നതിനു ഭവനം സ്വന്തമാക്കുന്നവര്‍ക്ക് ആദായനികുതി നിയമത്തില്‍ ആനുകൂല്യങ്ങള്‍ നല്കുന്നുണ്ട്. അവയെപ്പറ്റി താഴെ വിശദീകരിക്കുന്നു.

1) ഭവനവായ്പയുടെ തിരിച്ചടവ്

ബാങ്കില്‍നിന്നും ധനകാര്യസ്ഥാപനങ്ങളില്‍നിന്നും ഹൗസിംഗ് സൊസൈറ്റികളില്‍നിന്നും വീടുപണിയുന്നതിനോ വാങ്ങുന്നതിനോ എടുത്തിട്ടുള്ള വായ്പകള്‍ തിരിച്ചടയ്ക്കുമ്പോള്‍ ആദായനികുതി നിയമം 80 സി അനുസരിച്ച് ഒന്നരലക്ഷം രൂപ വരെ ആദായത്തില്‍നിന്നു കിഴിവായി അനുവദിക്കുന്നുണ്ട്. ഈ കിഴിവ് ലഭിക്കണമെങ്കില്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയും കൈവശാവകാശം നേടുകയും ചെയ്യണം. പൂര്‍ത്തിയാക്കാത്ത ഭവനത്തിന്റെ തിരിച്ചടവിന് ആനുകൂല്യം ലഭിക്കുന്നതല്ല. കൂടാതെ ഈ ഭവനം അഞ്ചു വര്‍ഷത്തേക്ക് വില്‍ക്കാനും പാടില്ല. നിര്‍മാണം പൂര്‍ത്തിയായതിനു ശേഷം അഞ്ചു വര്‍ഷത്തിനിപ്പുറം ഈ ഭവനം വില്പന നടത്തുകയാണെങ്കില്‍ ലഭിച്ച ആനുകൂല്യങ്ങള്‍ക്ക് ആ വര്‍ഷം നികുതി അടയ്‌ക്കേണ്ടി വരും. എന്നാല്‍, അഞ്ചു വര്‍ഷത്തിനുമുമ്പ് ഭവനവായ്പ മുഴുവനും തിരിച്ചടച്ചുവെന്നു കരുതി ലഭിച്ച നികുതി ആനുകൂല്യങ്ങള്‍ ഒന്നും റിവേഴ്‌സ് ചെയ്യേണ്ടതില്ല.

2) സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ചാര്‍ജും

ഭവനവായ്പയുടെ തിരിച്ചടവിനു മാത്രമല്ല ആദായനികുതിനിയമം 80 സി പ്രകാരം ആനുകൂല്യം ലഭിക്കുന്നത്. ഭവനത്തിന്റെ രജിസ്‌ട്രേഷനുവേണ്ടി ചെലവാക്കുന്ന പണത്തിനും കിഴിവ് ലഭിക്കും. എന്നാല്‍, ആകെ കിഴിവുതുക ഒന്നര ലക്ഷം രൂപയില്‍ ലിമിറ്റ് ചെയ്തിരിക്കുന്നു. നിര്‍മാണം പൂര്‍ത്തിയാക്കി ഭവനം കൈവശം എടുത്തെങ്കില്‍ മാത്രമാണ് ഈ ആനുകൂല്യവും ലഭിക്കുന്നത്. മാര്‍ച്ച് 31നു മാത്രമാണ് ഭവനം കൈവശം ആക്കുന്നതെങ്കിലും മേല്‍ ആനുകൂല്യം ആ വര്‍ഷം ലഭിക്കുന്നതാണ്.

3) ഭവനവായ്പയുടെ പലിശയ്ക്കുള്ള ആനുകൂല്യങ്ങള്‍

വീടു നിര്‍മാണത്തിനോ വാങ്ങുന്നതിനോ പുതുക്കിപ്പണിയുന്നതിനോ എടുത്തിട്ടുള്ള വായ്പയുടെ പലിശയ്ക്ക് ആദായനികുതി നിയമം 24 ബി അനുസരിച്ച് രണ്ടു ലക്ഷം രൂപ വരെ കിഴിവു ലഭിക്കുന്നതാണ്. ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഭവനനിര്‍മാണം പൂര്‍ത്തിയാവുകയും ഭവനം കൈവശപ്പെടുത്തുകയും ചെയ്തിരിക്കണം. ഭവനം സ്വന്തം താമസത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നതെങ്കിലാണ് പലിശയ്ക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള ആനുകൂല്യം ലഭിക്കുന്നത്. എന്നാല്‍, ഭവനം വാടകയ്ക്ക് കൊടുക്കാനാണെങ്കില്‍ മുഴുവന്‍ പലിശയും ചെലവായി അംഗീകരിക്കുന്നതാണ്. ആ സമയം വാടകയില്‍നിന്നു ലഭിക്കുന്ന വരുമാനം മൊത്തവരുമാനത്തില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍, വായ്പ എടുത്തതിനു ശേഷം വീടുപണി മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ ആനുകൂല്യം 30,000 രൂപയായി ചുരുക്കേണ്ടി വരും.

2016ലെ ബജറ്റില്‍ ഈ കാലയളവ് മൂന്നു വര്‍ഷം എന്നത് അഞ്ചു വര്‍ഷമാക്കി നീട്ടിയിട്ടുണ്ട്. ഭവനനിര്‍മാണത്തിന് എടുത്ത വായ്പയുടെ പലിശക്കു കിഴിവ് ലഭിക്കുന്നതിന് വായ്പ ധനകാര്യസ്ഥാപനത്തില്‍നിന്നോ ബാങ്കില്‍നിന്നോ സൊസൈറ്റികളില്‍നിന്നോ മാത്രം എടുക്കണമെന്ന് ഒരിടത്തും വ്യവസ്ഥ ചെയ്തിട്ടില്ല. എന്നാല്‍, സ്‌നേഹിതരില്‍നിന്നും ബന്ധുക്കളുടെ കൈയില്‍നിന്നും വാങ്ങിയ വായ്പയ്ക്കും അതിന്റെ പലിശയ്ക്കും നിയമാനുസൃതമുള്ള തെളിവുകള്‍ ഉണ്ടായിരിക്കണം. എന്നു മാത്രവുമല്ല ഈ പണം ഭവനനിര്‍മാണത്തിനായിട്ടാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് സ്ഥാപിക്കുകയും ചെയ്യേണ്ടി വരും. എന്നാല്‍, തിരിച്ചടവു തുകയ്ക്ക് ആദായനികുതി നിയമം 80 സിയില്‍ ലഭിക്കുന്ന ആനുകൂല്യം മുകളില്‍ പറഞ്ഞ സ്വകാര്യലോണുകള്‍ക്ക് ലഭിക്കില്ല. അത് ബാങ്കിലേക്കും ധനകാര്യസ്ഥാപനങ്ങളിലേക്കും സൊസൈറ്റികളിലേക്കും ഉള്ള തിരിച്ചടവിനു മാത്രമാണ് ലഭിക്കുന്നത്.

ഭവനനിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞതിനു ശേഷമാണ് പലിശയ്ക്കു കിഴിവു ലഭിക്കുന്നത്. നിര്‍മാണ സമയത്തുണ്ടായ പലിശ ആകെ കണക്കാക്കി അതിനെ അഞ്ചു വര്‍ഷങ്ങളിലേക്ക് തുല്യമായി വീതിച്ച് കിഴിവായി അവകാശപ്പെടുത്താവുന്നതാണ്. എന്നാല്‍, ഇത് മൊത്തം പരിധിയായ രണ്ടു ലക്ഷം രൂപയില്‍ കൂടുതലാകരുത്. ഇവിടെയും ഭവനം അഞ്ചു വര്‍ഷം എങ്കിലും വില്‍ക്കാതെ കൈവശം സൂക്ഷിച്ചിരിക്കണം. വില്‍ക്കുകയാണെങ്കില്‍ പലിശയുടെ ആനുകൂല്യം അവകാശപ്പെടാന്‍ സാധിക്കാതെ പാഴായിപ്പോകും.

4) ഇഎംഐക്ക് മുടക്കു വന്നാല്‍ പലിശയ്ക്ക് ആനുകൂല്യം ലഭിക്കുമോ?

പലിശക്ക് ആനുകൂല്യം ലഭിക്കും. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ചാര്‍ജ് ചെയ്യുന്ന പലിശയ്ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. പലിശ ബാങ്കിലേക്ക് ആ വര്‍ഷംതന്നെ അടയ്ക്കണമെന്ന് ഒരിടത്തും വ്യവസ്ഥ ചെയ്തിട്ടില്ല. എന്നാല്‍, മുതലിലേക്കുള്ള തിരിച്ചടവിനു തീര്‍ച്ചയായും തിരിച്ചടച്ച തുകയ്ക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. ബാങ്കില്‍നിന്നു പലിശയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങുമ്പോള്‍ അടച്ച പലിശയ്ക്കുള്ള സര്‍ട്ടിഫിക്കറ്റല്ല വാങ്ങേണ്ടത്, മറിച്ച് വായ്പയിന്മേല്‍ മൊത്തം ചാര്‍ജ് ചെയ്ത പലിശയ്ക്കുള്ള സര്‍ട്ടിഫിക്കറ്റാണ് ബാങ്കില്‍നിന്നു ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന്റെ ആവശ്യത്തിലേക്കു ലഭ്യമാക്കേണ്ടത്.

5) വായ്പ നല്കുന്ന സമയത്ത് ബാങ്കുകള്‍ എടുക്കുന്ന പ്രോസസിംഗ് ഫീസിനു കിഴിവ് ലഭിക്കുമോ?

വായ്പയ്ക്ക് ബാങ്കുകള്‍ ചാര്‍ജ് ചെയ്യുന്ന പ്രോസസിംഗ് ഫീസ് പലിശപോലെതന്നെ കിഴിവിനര്‍ഹമാണ്. ആദായനികുതി നിയമം അനുസരിച്ച് വായ്പ എടുക്കുന്നതിനുവേണ്ടി ചെലവായ എല്ലാ തുകയും പലിശ പോലെ തന്നെ ചെലവായി കണക്കാക്കുന്നതാണ്. എന്നു മാത്രമല്ല വെറെ ഏതു പേരില്‍ എന്തു തുക ബാങ്കുകള്‍ ചാര്‍ജ് ചെയ്താലും അതും പലിശപോലെതന്നെ കണക്കാക്കും. എന്നാല്‍, പിഴ പലിശയ്ക്ക് കിഴിവ് ലഭിക്കുന്നതല്ല.

6) സ്ഥലവും വായ്പയും സ്വന്തം പേരില്‍

ലോണിന്റെയും പലിശയുടെയും ആനുകൂല്യം ലഭിക്കണമെങ്കില്‍ ലോണും സ്ഥലവും സ്വന്തം പേരില്‍ ആയിരിക്കണം. സ്ഥലം ഭാര്യയുടെയോ പിതാവിന്റെയോ പേരില്‍ ആയിരിക്കുകയും വായ്പ സ്വന്തം പേരില്‍ എടുക്കുകയും (സ്ഥലമുടമ ഗ്യാരന്റര്‍ മാത്രമാവും) ചെയ്യുന്ന സാഹചര്യത്തില്‍ യാതൊരു വിധ ആനുകൂല്യത്തിനും വായ്പക്കാരന്‍ യോഗ്യനല്ല. സ്ഥലം ജോയിന്റ് പേരിലാണെങ്കില്‍പോലും ആനുകൂല്യം ലഭിക്കും. ആനുകൂല്യം ലഭിക്കണമെങ്കില്‍ ഉടമസ്ഥതയും ലോണും സ്വന്തം പേരില്‍ ആയിരിക്കണം. ഏതെങ്കിലും ഒന്നു മാത്രം ഉണെ്ടങ്കില്‍ ആ അര്‍ഹത ഉണ്ടാവില്ല.

7) പലിശയ്ക്ക് അധിക കിഴിവ്

പുതിയ ബജറ്റ് അനുസരിച്ച് ഈ സാമ്പത്തിക വര്‍ഷം മുതല്‍ എടുക്കുന്ന 35 ലക്ഷം രൂപയില്‍ കവിയാത്ത ഭവനവായ്പയ്ക്ക് ആദായനികുതി നിയമം 80 ഇഇ അനുസരിച്ച് 50,000/- രൂപ വരെ പലിശയ്ക്ക് അധികം ആനുകൂല്യം ലഭിക്കുന്നതാണ്. ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ വീടിന്റെ വില 50 ലക്ഷം രൂപയില്‍ കൂടുതല്‍ ആകാന്‍ പാടില്ല, വായ്പ ബാങ്കില്‍നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നോ എടുത്തിരിക്കണം, കടം എടുക്കുന്ന സമയത്ത് വായ്പക്കാരന് വേറെ വീട് ഉണ്ടായിരിക്കരുത്.

8) ദീര്‍ഘകാല മൂലധനനേട്ടത്തിനും കിഴിവ്

ആദായ നികുതി നിയമം 54ഉം 54 എഫ്ഉം അനുസരിച്ച് ദീര്‍ഘകാല മൂലധനനേട്ടം വീട് വയ്ക്കുന്നതിനോ വാങ്ങുന്നതിനോ ഉപയോഗിക്കുകയാണെങ്കില്‍ നികുതിയില്‍നിന്നു ഒഴിവ് ലഭിക്കുന്നതാണ്. മൂന്നു വര്‍ഷത്തില്‍ കുറയാത്ത കാലം കൈവശം വച്ച വീട് വില്ക്കുകയാണെങ്കില്‍ ഇന്‍ഡക്‌സേഷനു ശേഷം ലഭിച്ച മൂലധനനേട്ടം വീടുവയ്ക്കുന്നതിനോ വാങ്ങുന്നതിനോ ഉപയോഗിച്ചാല്‍ മൂലധനനേട്ടത്തിനുള്ള നികുതിയില്‍നിന്നു കിഴിവ് നേടാവുന്നതാണ്. കൂടാതെ വീട് ഒഴികെയുള്ള ദീര്‍ഘകാല സ്ഥാവര സ്വത്തുക്കള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക ഭവനം വാങ്ങുന്നതിനോ നിര്‍മിക്കുന്നതിനോ ഉപയോഗിച്ചാല്‍ ദീര്‍ഘകാല മൂലധനനേട്ടത്തിനുള്ള നികുതിയില്‍നിന്ന് ഒഴിവ് ലഭിക്കുന്നതാണ്. എന്നാല്‍, ഒന്നില്‍ കൂടുതല്‍ ഭവനങ്ങള്‍ പ്രസ്തുത നികുതിദായകനുണെ്ടങ്കില്‍ ഈ ആനുകൂല്യം ലഭിക്കുന്നതല്ല.

9) നിര്‍മാണം പൂര്‍ത്തിയാകുന്നതിനുമുമ്പ് വായ്പാത്തുക തിരിച്ചടച്ചാല്‍

ഭവനനിര്‍മാണം പൂര്‍ത്തിയാവുന്നതിനുമുമ്പ് ബാങ്കില്‍നിന്നും ധനകാര്യസ്ഥാപനങ്ങളില്‍നിന്നും എടുത്ത ഭവനവായ്പ തിരിച്ചടച്ചാല്‍ പ്രസ്തുത തുകയ്ക്ക് ആദായനികുതി നിയമം 80 സി അനുസരിച്ചുള്ള നികുതി ആനുകൂല്യത്തിനര്‍ഹത ഉണ്ടാവില്ല. മുതലിന്റെ തിരിച്ചടവിന്റെ ആനുകൂല്യം മാത്രമേ നഷ്ടമാവുകയുള്ളു. ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയശേഷം മൊത്തം പലിശ കണക്കാക്കി അഞ്ചു വര്‍ഷത്തേക്കായിട്ട് വീതിച്ച് പലിശയുടെ ആനുകൂല്യം അവകാശപ്പെടാവുന്നതാണ്.

Related posts