സീമ മോഹന്‍ലാല്‍
കേരളം ആഘോഷദിനങ്ങളാല് ഉണരുന്ന കാലമാണ് ഓണദിനങ്ങള്‍. ഓണത്തിന്റെ ഐതീഹ്യങ്ങളില്നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയാത്തവിധം ബന്ധപ്പെട്ടു കിടക്കുന്നു മഹാബലി എന്ന അസുര ചക്രവര്‍ത്തിയുടെ കഥ.
മഹാബലിയുടെ വരവേൽപ്പിന്റെ ഓര്‍മകളാണ് ഓണത്തിന്റെ ഐതിഹ്യങ്ങളില്‍ പ്രാധാന്യം. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെയെന്ന വരികള്‍ ജാതിമത ഭേദമെന്യേ പാടിപ്പുകഴ്ത്തിയാണ് ഓരോ ഓണവും കടന്നുപോകുന്നത്. ഓണത്തപ്പനെന്നും മാവേലിയെന്നുമുള്ള പേരുകളിലും മഹാബലി അറിയപ്പെടുന്നു.
വിരോചനന്റെ പുത്രനും പ്രഹ്ലാദന്റെ സഹോദരീ പുത്രനുമാണ് മഹാബലി. അസുര രാജാവായിരുന്ന ഹിരണ്യകശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദന്.
മഹാബലിയ്ക്ക് ബാണാസുരന് എന്നൊരു മകനും ഉണ്ടായിരുന്നു. അസുര രാജാവായിരുന്നെങ്കിലും മഹാവിഷ്ണുവിന്റെ വലിയ ഭക്തനായിരുന്നു മഹാബലി.
നീതിമാനും സത്യസന്ധനുമായ മഹാബലിയുടെ പ്രസിദ്ധി പല നാടുകളിലേക്കും പടര്‍ന്നതോടെ ഇതില്‍ അസൂയ പൂണ്ട ദേവന്മാര് മഹാവിഷ്ണുവിനെ ചെന്ന് കണ്ട് മഹാബലിയുടെ വളര്‍ച്ച തടയുന്നതിനുള്ള സഹായം തേടി.
ദാനശീലനായ മഹാബലിക്ക് മുന്നിൽ വാമനന് എന്ന് പേരുള്ള ബ്രാഹ്മണനായി മഹാവിഷ്ണു എത്തി. തനിക്ക് മുന്പിലെത്തിയ ദരിദ്രനായ വാമനനോട് ദാനമായി എന്താണ് വേണ്ടത് എന്ന് മഹാബലി ചോദിച്ചു. തനിക്ക് മൂന്നടി ഭൂമി മാത്രം മതിയെന്നായിരുന്നു വാമനന്റെ മറുപടി.
അദ്ദേഹം അത് അംഗീകരിച്ചു. ഇതോടെ വാമനന്റെ ശരീരം പെട്ടെന്ന് വലുതാകാന്‍ തുടങ്ങി. ആദ്യത്തെ കാലടിയില്‍ വാമനന് ഭൂമിയും രണ്ടാമത്തെ കാലടിയില്‍ ആകാശവും അളന്നു.
മൂന്നാമത്തെ കാലടി വക്കാനുള്ള സ്ഥലം എവിടെയെന്ന് വാമനന് മഹാബലിയോട് ചോദിച്ചു. വാമനന്റെ മൂന്നാമത്തെ കാല് കൂടിവക്കുന്നതോടെ ഭൂമി മുഴുവന്‍ നശിക്കും എന്ന് തിരിച്ചറിഞ്ഞതോടെ മഹാബലി തൊഴുകൈകളോടെ വാമനന് മുന്പില് ശിരസ് കുനിച്ചു.
തുടര്‍ന്നു തന്റെ വാക്ക് പാലിക്കുന്നതിന് വേണ്ടി അടുത്ത കാലടി തന്റെ ശിരസില്‍ വച്ചുകൊള്ളാന്‍ മഹാബലി വാമനനോട് പറഞ്ഞു.
മൂന്നാമത്തെ കാലടിയില്‍ വാമനന് മഹാബലിയുടെ ശിരസില്‍ കാല്‍വച്ച് അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. എങ്കിലും തന്റെ പ്രജകളോട് സ്നേഹം സൂക്ഷിച്ചിരുന്ന മഹാബലിയെ വര്‍ഷത്തില്‍ ഒരു തവണ തന്റെ പ്രജകളെ കാണാന്‍ എത്തുന്നതിന് മഹാവിഷ്ണു അംഗീകരിച്ചു.
അങ്ങനെ തന്റെ പ്രജകളെ കാണാന്‍ മഹാബലി പാതാളത്തില്‍നിന്നും തിരിച്ചുവരുന്ന ദിവസമാണ് മലയാളികള്‍ വര്‍ഷം തോറും ഓണമായി ആഘോഷിച്ചു വരുന്നതെന്നാണ് വിശ്വാസം. ചിങ്ങത്തിലെ അത്തം മുതല്‍ തുടങ്ങുന്ന മഹാബലിയെ വരവേല്‍ക്കാനുള്ള തയാറെടുപ്പുകള്‍ തിരുവോണത്തോടെയാണ് അവസാനിക്കുക.