ന്യൂഡല്‍ഹി: വീണ്ടും വിലകള്‍ കയറുന്നു. മൊത്തവിലസൂചിക (ഡബ്ല്യുപിഐ) അനുസരിച്ച് 17 മാസത്തിനു ശേഷം വില കയറി. ഏപ്രിലില്‍ സൂചിക 0.34 ശതമാനമാണു വര്‍ധിച്ചത്. തലേ മാസം 0.85 ശതമാനം കുറഞ്ഞതാണ് സൂചിക. ഒരു വര്‍ഷം മുന്‍പ് ഇതേ മാസം 2.43 ശതമാനം കുറവായതാണ്.
റിസര്‍വ് ബാങ്ക് നയരൂപീകരണത്തിന് മൊത്തവിലസൂചികയ്ക്കു പകരം ചില്ലറവിലസൂചിക (സിപിഐ) ഉപയോഗിച്ചു തുടങ്ങിയതോടെ ഇതിന്റെ പ്രസക്തി കുറഞ്ഞുപോയിരുന്നു. മൊത്തവിലസൂചിക 17 മാസം തുടര്‍ച്ചയായി താണിട്ടു കയറിയതു നല്ല സൂചനയായി ധനശാസ്ത്രജ്ഞര്‍ കരുതുന്നു. ധനകാര്യവര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട കമ്പനി റിസള്‍ട്ടുകള്‍ക്കു വഴിതെളിക്കുന്നതാണ് ഈ മാറ്റം.
എന്നാല്‍, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ മാറ്റം അത്ര ശുഭകരമല്ല. കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ തുടങ്ങി എന്നാണ് സൂചിക കയറിയതിന്റെ അര്‍ഥം. അതു കമ്പനികള്‍ക്കു നേട്ടമാണ്, ഉപഭോക്താക്കള്‍ക്കു കോട്ടവും.മൊത്തവിലസൂചിക കയറിയത് അടുത്ത മാസം റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കില്ല എന്നുറപ്പാക്കുന്നു. ജൂണ്‍ ഏഴിനാണ് പണനയ അവലോകനയോഗം.
മൊത്തവില പ്രകാരം ഭക്ഷ്യവസ്തുക്കള്‍ക്കും പച്ചക്കറിക്കുമാണ് ഏപ്രിലില്‍ കൂടുതല്‍ വിലവര്‍ധന ഉണ്ടായത്. മാര്‍ച്ചിലെ 3.73 ശതമാനത്തിന്റെ സ്ഥാനത്ത് 4.23 ശതമാനമായി ഏപ്രില്‍ ഭക്ഷ്യവിലക്കയറ്റം പച്ചക്കറിക്കു തലേ മാസം 2.26 ശതമാനം കുറഞ്ഞ സ്ഥാനത്ത് ഏപ്രിലില്‍ 2.21 ശതമാനം കയറ്റം. പയര്‍വര്‍ഗങ്ങളുടെ വിലക്കയറ്റം 34.45ല്‍നിന്നു 36.36 ശതമാനമായി. ഭക്ഷ്യവസ്തുക്കളുടെ സൂചിക രണ്ടു ശതമാനമാണ് കയറിയത്. ചില്ലറവിലക്കയറ്റത്തിലും ഭക്ഷ്യവിഭാഗമാണു മുന്നില്‍ നിന്നത്.