കൊച്ചി: കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് വഴിയുള്ള റബര്‍ ലാറ്റക്സ് ഇറക്കുമതി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നയത്തില്‍നിന്നു കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയെ ഒഴിവാക്കണമെന്നു കൊച്ചിന് എകസ്പോര്‍ട്ട് പ്രോസസിംഗ് സോണ്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് (സെപ്സിയ) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊച്ചി കയറ്റുമതി മേഖലയിലെ ഗ്ലൗസ് ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ റബര്‍ ഇറക്കുമതി നിരോധനം കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ആഭ്യന്തര റബര്‍ കര്‍ഷകര്‍ക്കു മികച്ചവില ലഭ്യമാക്കുന്നതിനു വേണ്ടിയാണു ലാറ്റക്സ് ഇറക്കുമതി നിരോധിച്ചത്. എന്നാല്‍ അതിന്റ ഗുണഫലം കര്‍ഷകര്‍ക്കു വേണ്ട രീതിയില്‍ ലഭിക്കുന്നില്ല. ഇറക്കുമതി ചെയ്യുന്ന ലാറ്റക്സിന് 70 ശതമാനം നികുതിയും റബര്‍ ഉത്പന്നങ്ങള്‍ക്കു നികുതി ഇല്ലാത്തതുമായ സാഹചര്യവുമാണ് ഇപ്പോഴുള്ളത്. ഇറക്കുമതി നിരോധനത്തില്‍ ലാറ്റക്സിനൊപ്പം റബര്‍ ഉത്പന്നങ്ങളും ഉള്‍പ്പെടുത്തിയാലെ കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിക്കൂവെന്നും ഭാരവാഹികള്‍ പറഞ്ഞു.
ആഭ്യന്തര റബറിന്റെ വിലയിലും 30 ശതമാനം കുറവില്‍ ലഭിക്കുന്ന മലേഷ്യന്‍ വിപണിയെയാണു കേരളത്തിലെ ഗ്ലൗസ് ഉത്പാദകര്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ റബര്‍ ഉത്പന്ന നിര്‍മാണ കമ്പനികള്‍ ഏറെയുള്ള മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ തുറമുഖങ്ങളെ ഒഴിവാക്കിയിരുന്നു. ഈ തുറമുഖങ്ങളില്‍ നിര്‍ലോപം റബര്‍ ലാറ്റക്സ് ഇറക്കുമതി ചെയ്യുന്നുമുണ്ട്. ഇതുമൂലം കേരളത്തിലെ കമ്പനികള്‍ ചെന്നൈ പോര്‍ട്ടിനെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
2002ല്‍ സമാനമായ നിരോധനം വരുത്തിയപ്പോള്‍ കൊച്ചി കയറ്റുമതി മേഖലയെ ഒഴിവാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിക്കു നിവേദനം നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു. സെപ്സിയ പ്രസിഡന്റ് കെ.കെ. പിള്ള, ജനറല്‍ സെക്രട്ടറി പി.സി. അനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് കെ. ഷംസുദീന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോര്‍ജുകുട്ടി മാനുവല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.