ന്യൂഡല്‍ഹി: സഹാറാ ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ വില്‍ക്കാന്‍ മുന്‍കൈ യെടുക്കണമെന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്കും എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കും സുപ്രീംകോടതി നിര്‍ദേശം. സഹാറയുടെ ഇന്ത്യയിലുള്ള 86 സ്വത്തുക്കള്‍ വിറ്റ് ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന സുബ്രതാ റോയ്ക്കുള്ള ജാമ്യത്തുക കണെ്ടത്താനാണ് നിര്‍ദേശം. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സെബിക്ക് നിര്‍ദേശം നല്കിയത്. എന്നാല്‍, ആംഭിവാലിയിലുള്ള സഹാറയുടെ വസ്തു വില്ക്കാന്‍ സെബിക്ക് അനുവാദമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
സഹാറാ ഗ്രൂപ്പ് സ്ഥാപകന്‍ സുബ്രതാ റോയ് 2014 മാര്‍ച്ച് മുതല്‍ തിഹാര്‍ ജയിലിലാണ്. ലക്ഷക്കണക്കിനു നിക്ഷേപകരുടെ പണം തിരികെ നല്കാന്‍ സഹാറയ്ക്കു കഴിയാത്തതാണ് സുബ്രതായ്ക്ക് തിഹാറിലേക്കുള്ള വഴി തുറന്നത്.
നിക്ഷേപകര്‍ക്കു നല്കാനുള്ള 36,000 കോടി രൂപ ഗ്രൂപ്പ് നല്കണമെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. നിലവില്‍ സഹാറാ ഗ്രൂപ്പ് നല്കിയ പട്ടികയിയുള്ള 86 വസ്തുക്കള്‍ക്ക് 40,000 കോടി രൂപ മതിപ്പുവിലവരും. എന്നാല്‍, വസ്തു വാങ്ങാന്‍ ആളെ ലഭിച്ചില്ലെന്ന് സഹാറാ ഗ്രൂപ്പ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
സ്വത്ത് വില്‍ക്കുക വഴി സുബ്രതാ റോയിയുടെ ജാമ്യത്തിനുള്ള 10,000 കോടി എത്രയും വേഗം കണെ്ടത്താനാണ് സൂപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുന്ന റോയിക്ക് ജാമ്യത്തുക കണെ്ടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കോടതിയുടെ പ്രത്യേക നിര്‍ദേശം.
ഇത്തരം കേസുകള്‍ നിരവധി ലോകത്ത് നടക്കുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ രണ്ടു വര്‍ഷത്തോളം ജയിലില്‍ ഇടുന്നത് ശരിയല്ലെന്ന് സഹാറയ്ക്കുവേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു.ഞങ്ങളെ പഠിപ്പിക്കാന്‍ വരേണെ്ടന്നും 1.87 ലക്ഷം കോടിയുടെ ആസ്തിയുള്ള വ്യക്തിക്ക് ഇതുവരെ ജാമ്യത്തുക കെട്ടിവയ്ക്കാന്‍ കഴിയാത്തതെന്തെന്നുമായിരുന്നു സുപ്രീംകോടതിയുടെ മറുപടി.