നെടുമ്പാശേരി: കടുത്ത പ്രതിസന്ധികള്‍ തരണം ചെയ്തു യാഥാര്‍ഥ്യമാക്കിയ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടി (സിയാല്‍)ന്റെ അദ്ഭുതകരമായ വളര്‍ച്ച സര്‍വകലാശാലകളില്‍ പഠനവിഷയമാകും. രാജ്യത്തിനു മാതൃകയായ സിയാല്‍ ആഗോളതലത്തില്‍ പ്രചോദനാത്മകമായി വളര്‍ന്നുകഴിഞ്ഞു. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി, അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളിലാണ് ഇതിനകം സിയാലിന്റെ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കെന്നഡി സ്കൂള്‍ ഓഫ് ഗവണ്‍മെന്റ് ലോകത്തിലെ എല്ലാ വിമാനത്താവളങ്ങള്‍ക്കും മാതൃകയായിട്ടാണു സിയാലിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനും ഇന്ത്യയ്ക്കാകെ തന്നെയും സിയാല്‍ മാതൃക അഭിമാനമാണ്. ഈ വിമാനത്താവളം ടൂറിസം വികസനത്തിനുള്ള ഒരു കവാടമായി വളര്‍ന്നുവരും. ഏറെ പ്രതിസന്ധികളുടെ നടുവില്‍നിന്നു ധനസമാഹരണം നടത്തിയ രീതി വിസ്മയകരമാണെന്നു വിശേഷിപ്പിച്ചിരിക്കുന്നു.
അഹമ്മദാബാദ് ഐഐഎം സര്‍വകലാശലയിലെ ജി. രഘുറാം, ബിജു വര്‍ക്കി എന്നിവര്‍ സിയാലിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തെയും പ്രത്യേകം പഠനവിധേയമാക്കിയിട്ടുണ്ട്. സിയാല്‍ ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മേഖലയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതൃനിരയിലേക്ക് ഉയര്‍ന്നുകഴിഞ്ഞതായി വ്യക്തമാക്കുന്നു. പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, ഭൂവുടമകളുടെ ആനുകൂല്യം, സാമ്പത്തികസ്രോതസ് എന്നിവ പഠനവിഷയങ്ങളാണ്. പദ്ധതി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ പ്രകടിപ്പിച്ച പ്രതിബദ്ധതയും നിശ്ചയദാര്‍ഢ്യവും പഠനറിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
കോഴിക്കോട് ഐഐഎമ്മിലെ ഡോ. സി. രമേശന്‍, ഡോ. എസ്. ജയവേലു എന്നിവരുടെ പഠനറിപ്പോര്‍ട്ടില്‍ സിയാലിനുവേണ്ടി ഐഎഎസ് ഉദ്യോഗസ്ഥനായ വി.ജെ. കുര്യന്‍ ഏറ്റെടുത്ത ഉത്തരവാദിത്വത്തിന്റെ മഹത്വം പ്രത്യേകമായി ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ ഭരണപാടവവും വൈദഗ്ധ്യവും നയതന്ത്രജ്ഞതയും ഈ മുന്നേറ്റത്തിന് ഇന്ധനം പകര്‍ന്നതായി പഠനം പറയുന്നു.ആരംഭത്തില്‍ ദിവസേന 17 ഫ്‌ളൈറ്റുകള്‍ മാത്രമാണ് ഇവിടെനിന്ന് ഓപ്പറേറ്റ് ചെയ്തത്. ഇപ്പോള്‍ ഇത് 200 ഫ്‌ളൈറ്റുകളായി വര്‍ധിച്ചു. ദിവസേനയെന്നോണം യാത്രക്കാരുടെയും ഫ്‌ളൈറ്റുകളുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.