ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച രണ്ട് ലോക റിക്കാര്‍ഡ് ശ്രമങ്ങള്‍ക്കു ശബ്ദോര്‍ജ്ജമായി ആയുര്‍വേദം; ‘സ്വരസാന്നിധ്യമായി” ആയുര്‍വേദ വോക്കോളജി

dRവിനീഷ് വിശ്വം

തൃശൂര്‍: ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച രണ്ട് ലോക റിക്കാര്‍ഡ് ശ്രമങ്ങള്‍ക്കു ശബ്ദവും ഊര്‍ജവുമായത് ലോകം അംഗീകരിച്ച ഭാരതീയ പാരമ്പര്യ ചികിത്സയായ ആയുര്‍വേദം. അഞ്ചുമാസത്തിനിടയില്‍ തൃശൂര്‍ വേദിയൊരുക്കിയ രണ്ട് ഗിന്നസ് റിക്കാര്‍ഡ് പ്രകടനങ്ങള്‍ക്കാണ് ആയുര്‍വേദ വോക്കോളജി എന്ന നൂതന ചികിത്സാശാഖ മരുന്നുകുറിച്ചത്. ഇന്ത്യയില്‍ ഇനിയും പ്രചാരം നേടാത്ത ആയുര്‍വേദ വോക്കോളജിക്കു തുടക്കമിട്ടതും തൃശൂരില്‍നിന്നാണ്.
തളിക്കുളം സ്വദേശി മുരളിനാരായണന്റെ പുല്ലാങ്കുഴല്‍ വാദനത്തിനും മാള സ്വദേശി ഫ്രാന്‍സിസ് ജോസഫിന്റെ മാരത്തണ്‍ പ്രഭാഷണത്തിനും “തേനുംവയമ്പും’ തൂകിയാണ് ആയുര്‍വേദം ഗിന്നസ് റിക്കാര്‍ഡ് ശ്രമങ്ങള്‍ക്ക് ഉണര്‍വേകിയത്.

മരുന്ന്, മസാജ്, വ്യായാമം, ഭക്ഷണം തുടങ്ങിയ ആയുര്‍വേദ ചിട്ടകളിലൂടെ നടത്തുന്ന ശബ്ദക്രമീകരണമാണ് ഇരുവരിലും പരീക്ഷിച്ചു വിജയിച്ചത്. ജില്ലാ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രിയിലെ സീനിയര്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ സ്‌പെഷലിസ്റ്റായ ഡോ.സി.എ. ബിമലിന്റെ നേതൃത്വത്തിലായിരുന്നു വോക്കോളജി ചികിത്സ.

മുരളിനാരായണന്റെ മാരത്തണ്‍ പ്രകടനത്തിനു ശക്തിസ്രോതസായ ആയുര്‍വേദ ചികിത്സയുടെ മൂല്യമറിഞ്ഞാണ് ഫ്രാന്‍സിസ് ജോസഫ് പ്രകടനത്തിനു മൂന്നുമാസംമുമ്പ് വോക്കോളജി ചികിത്സ തേടിയത്. ഏഴുദിവസം ശബ്ദതടസമില്ലാതിരിക്കല്‍, ശാരീരികക്ഷമത നിലനിര്‍ത്തല്‍, ഉറക്കമിളയ്ക്കാതെ നോക്കല്‍ എന്നീ മൂന്നു കടമ്പകളാണ് തങ്ങള്‍ക്കു മുന്നിലുണ്ടായിരുന്നതെന്നു ഡോ. ബിമല്‍ പറയുന്നു.

ശബ്ദക്രമീകരണങ്ങള്‍ക്ക് ഇംഗ്ലീഷ് മരുന്നുകളുടെ ഉപയോഗം ശരീര ക്ഷീണം ഉണ്ടാക്കുമ്പോള്‍ ആയുര്‍വേദം ഉത്തേജനവും ഉണര്‍വും പ്രദാനം ചെയ്യുന്നു എന്നതാണ് പ്രധാന വ്യത്യാസം. പഞ്ചസാര ഉറക്കത്തിനു കാരണമാകുമെന്നതിനാല്‍ പനംകല്‍ക്കണ്ടം, തേന്‍വെള്ളം എന്നിവയാണ് നല്കിയത്. പ്രത്യേക ആയുര്‍വേദ കൂട്ട് ഉപയോഗിച്ചാണ് മരുന്നുകള്‍ തയാറാക്കിയത്. കഴുത്തിനു മസാജ്, ശരീരത്തിനു വ്യായാമം, ശ്വാസപരിശീലനം എന്നിവയാണ് മറ്റു രീതികള്‍.

ഒരുമണിക്കൂര്‍ പ്രസംഗിച്ചാല്‍ ലഭിക്കുന്ന അഞ്ചുമിനിറ്റ് ഇടവേള എടുക്കാതെ, എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി പ്രസംഗിച്ചശേഷം ലഭിക്കുന്ന 40 മിനിറ്റ് ഇടവേളയിലായിരുന്നു ചികിത്സ. ഭക്ഷണം, വിശ്രമം, മസാജ് എന്നിവയും പാതിമയക്കവും ഇതില്‍ കഴിയും. സ്വനതന്തുക്കളെ ഉത്തേജിപ്പിക്കുന്നതിന് വയമ്പ്, സ്വരസൗഖ്യം നല്കുന്നതിനു തേന്‍, ഉറക്കംവരാതിരിക്കുന്നതിനുള്ള മസാജ്, ഭക്ഷണത്തിനായി ഞവര അരി വേവിച്ചത്, ചെറുപയര്‍, നെയ്യ്, ബദാം, കുടിക്കുന്നതിനു ഗ്രീന്‍ടീ, ജിഞ്ചര്‍ ടീ എന്നിവയാണ് ചികിത്സാക്രമം.

ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന വോക്കോളജിസ്റ്റുമാരില്‍ ഒരാളായ പാടുംപാതിരി എന്നറിയപ്പെടുന്ന കര്‍ണാടക സംഗീതജ്ഞന്‍ ഫാ. ഡോ. പോള്‍ പൂവത്തിങ്കലാണ് ഈ ശാഖയില്‍ സംഗീതചികിത്സ ആരംഭിച്ചത്. ആയുര്‍വേദത്തില്‍ ഇതു പരീക്ഷിക്കാനോ, കൂടുതല്‍ പഠനംനടത്താനോ, ചികിത്സായോഗ്യമായ മരുന്നുകള്‍ വികസിപ്പിക്കാനോ ആരും മുന്നോട്ടുവന്നിരുന്നില്ല. ഫാ. ഡോ. പോള്‍ പൂവത്തിങ്കലിന്റെ ചികിത്സാ സമ്പ്രദായത്തിന്റെ മൂല്യംതിരിച്ചറിഞ്ഞാണ് ഈ വഴിയില്‍ ഒരു പരീക്ഷണത്തിനു തയാറായതെന്നു ഡോ. ബിമല്‍ പറയുന്നു. ഭാര്യ ഡോ. ധന്യശ്രീ ബിമല്‍, മാസിയര്‍മാരായ ശ്രീകുമാര്‍, രഞ്ജിത്ത് എന്നിവരടങ്ങിയ ടീമാണ് ഫ്രാന്‍സിസ് ജോസഫിനു ചികിത്സ നല്കിയത്.

‘സ്വരസാന്നിധ്യമായി” ആയുര്‍വേദ വോക്കോളജി

ആയുര്‍വേദ രീതിയാല്‍ ശബ്ദജനനത്തെയും (Production Of Voice) നിയന്ത്രണത്തെയും കുറിച്ചുള്ള ചികിത്സാശാസ്ത്രമാണ് ആയുര്‍വേദ വോക്കോളജി. ശബ്ദവൈകല്യങ്ങള്‍, ഉച്ചാരണ വൈകല്യങ്ങള്‍, സ്വനതന്തുക്കളുടെ വൈകല്യങ്ങള്‍ എന്നിവ ആയുര്‍വേദ ശാസ്ത്രസങ്കേതങ്ങള്‍ ഉപയോഗിച്ചു പരിഹരിക്കുകയാണ് ചികിത്സകൊണ്ട് ഉദ്ദേശിക്കുന്നത്. അമേരിക്കയിലാണ് ആധുനിക വോക്കോളജി ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ചിട്ടുള്ളത്. സ്‌പോര്‍ട്‌സ് ആയുര്‍വേദം പ്രചാരം നേടിയെങ്കിലും ആയുര്‍വേദ വോക്കോളജി എന്നൊരു ചികിത്സാശാഖ ഇന്ത്യയില്‍ ഇനിയും വികാസം പ്രാപിച്ചിട്ടില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Related posts