മുടങ്ങിയ വൈദ്യുത പദ്ധതികള്‍ ഉടന്‍ പൂര്‍ത്തികരിക്കും: മന്ത്രി സുരേന്ദ്രന്‍ ; പാരമ്പര്യേതര ഊര്‍ജോത്പാദനം വ്യാപിപ്പിക്കണമെന്നു കൃഷിമന്ത്രി

minissതൃശൂര്‍: കേരളത്തില്‍ വൈദ്യുതോത്പാദനത്തിന് അനുമതി ലഭിച്ച പല പദ്ധതികളും പലകാരണങ്ങളാലും മുടങ്ങിക്കിടക്കുകയാണെന്നും ഇവ പരമാവധി വേഗം പൂര്‍ത്തിയാക്കലാണു സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും ഇതി നുള്ള പ്രാരംഭ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും വൈദ്യുതമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്ന ജലവൈദ്യുത പദ്ധതികളെ എതിര്‍ക്കുമെന്നു സിപിഐ നിലപാടു വ്യക്തമാക്കിയ സാഹചര്യത്തില്‍, സിപിഐ പ്രതിനിധി കൂടിയായ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ സാന്നിധ്യത്തിലാണു വൈദ്യുതിമന്ത്രി സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പാരമ്പര്യേതര ഊര്‍ജോത്പാദനം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കണമെന്ന അഭ്യര്‍ഥന മന്ത്രി വി.എസ്. സുനില്‍കുമാറും വൈദ്യുതിമന്ത്രിയെ അറിയിച്ചു. തൃശൂര്‍ കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തിന്റെ സോളാര്‍പ്ലാന്റ് നിര്‍മാണോദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും.

കേരളത്തിന്റെ വൈദ്യുതി ആവശ്യത്തിനുതകുന്ന ഉത്പാദന നിലയങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുന്നില്ലെന്നതാണ് നമ്മള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. 1000-1200 വാട്ട് ഉത്പാദന വര്‍ധനവ് ആവശ്യമുള്ളിടത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കൂട്ടിച്ചേര്‍ക്കാനായത് 34 മെഗാ വാട്ട് വൈദ്യുതി മാത്രമാണ്. കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്കു വൈദ്യുതി നല്കാനും പാരിസ്ഥിതിക സൗഹൃദം നിലനിര്‍ത്താനും കഴിയുന്ന പദ്ധതികളാണു വേണ്ടത്. എല്ലാ മേഖലകളിലെയും ജനങ്ങളുടെ അഭിപ്രായസമന്വയത്തിലൂടെ പുതിയ പദ്ധതികള്‍ ആരംഭിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്- വൈദ്യുതി മന്ത്രി കൂട്ടിച്ചേര്‍ത്തു.

സൗരോര്‍ജം ഉപയോഗപ്പെടുത്തിയാലേ വരുംനാളുകളില്‍ മുന്നേറാനും ഉത്പാദനരംഗത്തെ മുരടിപ്പു മാറ്റാനും സാധിക്കൂ. പ്രസരണ-വിതരണ മേഖലകളില്‍ സങ്കീര്‍ണ പ്രശ്‌നങ്ങളുണ്ട്. അതു പരിഹരിക്കപ്പെടണം. കൂടംകുളത്തുനിന്നും കേരളത്തിലേക്കുള്ള വൈദ്യുത പദ്ധതി വലിയ പ്രസരണ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതൊഴിവാക്കാനുള്ള 400 കെ.വി ഇടമണ്‍-കൊച്ചി ലൈന്‍ സ്ഥാപിക്കാനുള്ള നടപടികള്‍ കഴിഞ്ഞ നാലഞ്ചുവര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. ഇതു മുന്നോട്ടു കൊണ്ടുപോകാനുള്ള നടപടികള്‍ കൈക്കൊള്ളും. കേരളത്തെ വൈദ്യുതിമിച്ച സംസ്ഥാനമാക്കി മാറ്റുന്ന നടപടികളുമായാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ കോര്‍പറേഷന്‍ വൈദ്യുതിവിഭാഗം ജയ്ഹിന്ദ് മാര്‍ക്കറ്റ് ബില്‍ഡിംഗില്‍ സ്ഥാപിക്കുന്ന 200 കിലോവാട്ട് സോളാര്‍പാനലിന്റെ നിര്‍മാണോദ്ഘാടനം കോര്‍പറേഷന്‍ ഓഫീസ് അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പ്ലാന്റ് സ്ഥാപിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായ ഫോര്‍ത്ത് പാര്‍ട്ണര്‍ കമ്പനിയുടെ പ്രതിനിധി ശ്രീനിവാസയ്ക്കു മന്ത്രി വി.എസ്. സുനില്‍കുമാര്‍ കരാര്‍ കൈമാറ്റരേഖ നല്കി. വൈദ്യുതി വിഭാഗം ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ ടി.എസ്. ജോയ് കോര്‍പറേഷനുവേണ്ടി കരാര്‍പതിപ്പ് ഏറ്റുവാങ്ങി.

മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിറ്റി ചെയര്‍മാന്‍ ടി.എം. മനോഹരന്‍ മുഖ്യാഥിതിയായി. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ അജിത വിജയന്‍, ജേക്കബ് പുലിക്കോട്ടില്‍, എം. എല്‍. റോസി, എം.ആര്‍. റോസിലി, പി. സുകുമാരന്‍, വത്സല ബാബുരാജ്, പ്രതിപക്ഷനേതാവ് അഡ്വ. എം.കെ. മുകുന്ദന്‍, കൗണ്‍സിലര്‍മാരായ എം.എസ്. സമ്പൂര്‍ണ, ഷീബ ബാബു, കോര്‍പറേഷന്‍ സെക്രട്ടറി കെ.എം. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts