പ്രതികള്‍ ആറുപേര്‍; പ്രതിപ്പട്ടികയില്‍ 17കാരനും! ദളിത് സഹോദരികളെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Anjanaനവാസ് മേത്തര്‍

തലശേരി: ദേശീയതലത്തില്‍ വരെ വിവാദമായി മാറിയ കുട്ടിമാക്കൂലിലെ ദളിത് സഹോദരികളെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് തലശേരി ബ്ലോക്ക് സെക്രട്ടറിയായ കുട്ടിമാക്കൂലിലെ നടമ്മല്‍ രാജനേയും മക്കളായ അഖിലയേയും അഞ്ജുനയേയും രാഷ്ട്രീയവിരോധം വച്ച് ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത കേസിലാണ് തലശേരി ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആറുപ്രതികളുള്ള ഈ കേസില്‍ അഞ്ചുപേരെയും പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. പ്രതികളില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

സിപിഎം പ്രവര്‍ത്തകരായ കുട്ടിമാക്കൂല്‍ ശ്രീലകം വീട്ടില്‍ റിനില്‍ പ്രകാശ് (19), മനയത്ത് വീട്ടില്‍ ഷിജില്‍ (28), പെരിങ്കളം പ്രതീക്ഷയില്‍ ലിനേഷ് (33), യശോധരത്തില്‍ ഷെറിന്‍ലാലില്‍ (25), ചാലില്‍ വയലോമ്പ്രന്‍ സരീശ് (23) എന്നിവരാണ് ഈ കേസില്‍ അറസ്റ്റിലായത്. റിനില്‍ പ്രകാശും സരീശും ഇപ്പോഴും റിമാന്‍ഡിലാണ്. ഷെറിന്‍ലാല്‍ ഒഴികെയുള്ള മറ്റു നാലുപേരുടെയും കുറ്റപത്രമാണ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഈ നാലുപേരുടെയും കേസ് ജില്ലാ സെഷന്‍സ് കോടതിയിലാണ് നടക്കുക. അഞ്ചാംപ്രതിയും പിന്നോക്ക വിഭാഗക്കാരനുമായ ഷെറിന്‍ലാലിന്റെ കുറ്റപത്രം പിന്നീട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും. മൂന്നാംപ്രതിയായ പതിനേഴുകാരന്റെ കുറ്റപത്രം കുട്ടികളുടെ കോടതിയിലാണ് സമര്‍പ്പിക്കുക.

ഇന്ത്യന്‍ ശിക്ഷാനിയമം 448 പ്രകാരം അതിക്രമിച്ചുകടക്കുക, 341 തടഞ്ഞുവയ്ക്കല്‍, 323 കൈ കൊണ്ട് മര്‍ദിക്കല്‍, 324 മാരകായുധനങ്ങള്‍ കൊണ്ട് അക്രമിക്കല്‍, 354 മാനഭംഗം, 427 നാശനഷ്ടം വരുത്തല്‍, റെഡ് വിത്ത് 3, 4 കൂട്ടംചേര്‍ന്ന് പട്ടികജാതി-വര്‍ഗ നിരോധന നിയമം 4(1)6 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കുറ്റംചുമത്തിയിട്ടുള്ളത്. തലശേരി ഡിവൈഎസ്പിയായിരുന്ന സാജു പോളാണ് കേസ് അന്വേഷിച്ചതും പ്രതികളില്‍ മൂന്നുപേരെ അറസ്റ്റ്‌ചെയ്തതും.

രാഷ്ട്രീയവിരോധം വച്ച് സിപിഎമ്മുകാരായ പ്രതികള്‍ അഖിലയേയും അഞ്ജുനയേയും അക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നുമാണ് കുറ്റപത്രത്തിലുള്ളത്. അഞ്ജുനയുടെ പരാതി പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത് ചോദ്യം ചെയ്യാന്‍ കുട്ടിമാക്കൂലിലെ സിപിഎം ഓഫീസില്‍ എത്തിയ യുവതികളെ മര്‍ദിക്കുകയും ഇതിന്റെ തുടര്‍ച്ചയെന്നോണം ഇവരുടെ വീടിനുനേരേ അക്രമം നടത്തുകയും ജനല്‍ ഗ്ലാസുകള്‍ തകര്‍ക്കുകയും 8,500 രൂപയും നാശനഷ്ടം വരുത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു. ഈ കേസില്‍ 26 സാക്ഷികളാണുള്ളത്.

ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കുട്ടിമാക്കൂല്‍ സംഭവവുമായി ബന്ധപ്പെട്ട് ആറു കേസുകളാണ് തലശേരി പോലീസ് രജിസ്റ്റര്‍ ചെയ്തത്. ആറു കേസുകളുടെയും അന്വേഷണചുമതല തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിനാണ് നല്‍കിയിരുന്നത്. പിതാവിനെ അക്രമിച്ചത് ചോദിക്കാന്‍ കുട്ടിമാക്കൂലിലെ സിപിഎം ഓഫീസിലെത്തിയ അഖിലയേയും അഞ്ജുനയേയും സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന ആരോപണത്തെയോടെയാണ് സംഭവം വിവാദമാകുന്നത്.

സിപിഎം ഓഫീസില്‍ അതിക്രമിച്ചു കയറി  ഡിവൈഎഫ്‌ഐ തിരുവങ്ങാട് ഈസ്റ്റ്  വില്ലേജ് കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി ഷിജിലിനെ അക്രമിക്കുകയും ഓഫീസിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ അഖിലക്കും അഞ്ജുനയ്ക്കുമെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്തു ജയിലിലടക്കുകയും ചെയ്തിരുന്നു. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ടു നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ സിപിഎം നേതാക്കള്‍ വ്യക്തിഹത്യ നടത്തിയതില്‍ മനംനൊന്ത് അഞ്ജുന ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി സിപിഎം നേതാക്കളായ എ.എന്‍ ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എ.എന്‍ ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ തന്നേയും കുടുംബത്തേയും ചാനല്‍ ചര്‍ച്ചക്കിടയില്‍ അവഹേളിച്ചതില്‍ മനം നൊന്താണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അഞ്ജുന ദേശീയ-സംസ്ഥാന വനിതാ കമ്മീഷനുകള്‍ക്കും പോലീസിനും മൊഴി നല്‍കിയിരുന്നു.

ആത്മഹത്യയ്ക്കു ശ്രമിച്ചതിന് അഞ്ജുനക്കെതിരേയും അഞ്ജുനയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതിന് എ.എന്‍. ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ക്കെതിരേയും അഞ്ജുനയുടെ പിതാവ് രാജനെ ആക്രമിച്ചതിനു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയും ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. ഈ കേസുകളുടെ അന്വേഷണവും ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. കഴിഞ്ഞ ജൂണ്‍ 11 നാണ് കേസിനാസ്പദമായ സംഭവം.

Related posts